ജോസിന്റെ എൽഡിഎഫ് പ്രവേശം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ച്: എം.എം ഹസൻ
Mail This Article
മലപ്പുറം∙ ജോസ് കെ.മാണി വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസൻ. അദ്ദേഹത്തിന് അധിക കാലം എൽഡിഎഫിൽ തുടരാവില്ല. യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം 23ന് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങൾ അടക്കമുള്ള മുസ്‌ലിം ലീഗ് നേതാക്കളെ കണ്ട് ചർച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവകാശപ്പെട്ട രാജ്യസഭാ സീറ്റ് ജോസിന് വിട്ടുനൽകിയാണ് കേരള കോൺഗ്രസ് (എം) പാർട്ടിയെ നേരത്തെ തിരിച്ചെത്തിച്ചത്. അന്നുണ്ടാക്കിയ കരാർ പ്രകാരം കോൺഗ്രസിന് ലഭിക്കേണ്ടിയിരുന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുതരാത്തതിനെച്ചൊല്ലിയാണ് പ്രശ്നങ്ങളുണ്ടായത്. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾ വിജയിക്കാതിരുന്നത് ജോസ് വിഭാഗം എൽഡിഎഫിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നത് കൊണ്ടാണെന്ന് ഇപ്പോൾ സംശയിക്കുന്നു. യുഡിഎഫ് അവരെ പുറത്താക്കിയിട്ടില്ല. എന്നാൽ പുറത്താക്കിയതാണെന്ന് അവർ പ്രചരിപ്പിച്ചത് രക്തസാക്ഷി പരിവേഷം ഉണ്ടാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
രാവിലെ 10.35ന് പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിലെത്തിയ അദ്ദേഹം ഒരു മണിക്കൂറോളമാണ് നേതാക്കളുമായി ചർച്ച നടത്തിയത്. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ്, ഉന്നതാധികാര സമിതി അംഗം സാദിഖലി ശിഹാബ് തങ്ങൾ, ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
English Summary: M M Hassan against Kerala Congress (M)