പൊലീസ് സാന്നിധ്യത്തില്‍ ഒരാളെ വെടിവച്ച് കൊന്ന കേസ്; യുപിയിൽ മുൻ സൈനികൻ പിടിയിൽ
Mail This Article
ലക്നൗ ∙ ഉത്തർപ്രദേശിലെ ബല്ലിയയിൽ പൊലീസിന്റെ സാന്നിധ്യത്തിൽ ഒരാളെ വെടിവെച്ചുകൊന്ന കേസിൽ മുൻ സൈനികൻ അറസ്റ്റിൽ. പ്രതി ധീരേന്ദ്ര സിങ് പ്രാദേശിക കോടതിയിൽ കീഴടങ്ങൽ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. അക്രമവുമായി ബന്ധപ്പെട്ടു ധീരേന്ദ്രന്റെ സഹോദരൻ ഉൾപ്പെടെ അഞ്ചു പേർ നേരത്തേ അറസ്റ്റിലായി.
ധീരേന്ദ്രയും മറ്റ് അഞ്ച് പേരും ഒളിവിലായിരുന്നു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്കു പൊലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ധീരേന്ദ്രയുമായി അടുപ്പമുള്ള ബിജെപി എംഎൽഎ സുരേന്ദ്ര സിങ് കേസിൽ ഇടപെട്ടതായി ആരോപണമുണ്ട്. തനിക്കെതിരായ ആരോപണങ്ങൾ നിരസിക്കുകയും ആക്രമണത്തിനു ഭരണകൂടത്തെ കുറ്റപ്പെടുത്തുകയും ചെയ്തുള്ള വിഡിയോ ധീരേന്ദ്ര പുറത്തുവിട്ടു. കൊല്ലപ്പെട്ട 46 കാരനായ ജയ് പ്രകാശും പ്രതിയും തമ്മിൽ വഴക്കുണ്ടായതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
റേഷൻ ഷോപ്പുകൾ അനുവദിക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാനുള്ള യോഗത്തിലായിരുന്നു അക്രമം. ബിജെപിയുടെ പ്രാദേശിക എക്സ് സർവീസ്മെൻ യൂണിറ്റ് മുൻ പ്രസിഡന്റായ ധീരേന്ദ്ര, ജയ് പ്രകാശിനു നേരെ മൂന്നു തവണയാണു വെടിയുതിർത്തത്. അക്രമമുണ്ടാകുമെന്നു നേരത്തെ മുന്നറിയിപ്പ് നൽകിയെങ്കിലും അധികാരികൾ ഇടപെട്ടില്ലെന്നും സ്വയരക്ഷയ്ക്കു വേണ്ടിയാണു വെടിവച്ചതെന്നും ധീരേന്ദ്ര വിഡിയോയിൽ പറയുന്നു. ഇയാളുടെ അറസ്റ്റിൽ ജയ് പ്രകാശിന്റെ കുടുംബം ആശ്വാസം രേഖപ്പെടുത്തി.
English Summary: UP Man, Accused Of Killing Man In Presence Of Cops, Arrested