ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ‍് രോഗിക്ക് തലച്ചോറിലേക്കുള്ള ഞരമ്പിന് ബലക്ഷയം സംഭവിച്ചതായുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്). 11 വയസ്സുള്ള പെൺകുട്ടിയുടെ തലച്ചോറിലേക്കുള്ള ഞരമ്പിന് ബലക്ഷയം സംഭവിച്ചതോടെ കാഴ്ചയ്ക്കും തകരാറുണ്ടായിട്ടുണ്ടെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

പതിനൊന്നുകാരിയിൽ കോവിഡ് എഡിഎസിന് (Acute Demyelinating Syndrome) കാരണമായതായി കണ്ടെത്തിയിട്ടുണ്ട്. പീഡിയാട്രിക് പ്രായത്തിലുള്ളവരിൽ ആദ്യമായിട്ടാണ് കോവിഡ് മൂലം മറ്റൊരു രോഗത്തിന് കാരണമാകുന്നത് കണ്ടെത്തുന്നതെന്ന് ചൈൽഡ് ന്യൂറോളജി വിഭാഗം വ്യക്തമാക്കി. പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കി ഉടനെ പ്രത്യേക റിപ്പോർട്ട് തയാറാക്കും.

ഞരമ്പുകൾ മയലിൻ എന്ന ആവരണത്താൽ മൂടപ്പെട്ടതാണ്. ഇത് തലച്ചോറില്‍നിന്നുള്ള സന്ദേശങ്ങൾ പെട്ടെന്ന്, അനായാസമായി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്താൻ സഹായിക്കും. മയലിൻ ഉറയ്ക്ക് നാശം സംഭവിക്കുന്നതും തലച്ചോറിലേക്കുള്ള സൂചനകൾ കൃത്യമായി ലഭിക്കാതിരിക്കുന്നതും കാഴ്ച, പേശിയുടെ ചലനങ്ങള്‍, പഞ്ചേന്ദ്രിയങ്ങൾ, ബ്ലാഡർ, മലവിസർജനങ്ങൾ തുടങ്ങിയവയ്ക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും എഡിഎസിൽ ഉൾപ്പെടുന്നു.

'കാഴ്ച നഷ്ടപ്പെടുന്നുവെന്ന് പറഞ്ഞാണു പെൺകുട്ടി എത്തിയത്. എംആർഐ എടുത്തു നോക്കിയപ്പോഴാണ് എഡിഎസ് കണ്ടെത്തിയത്. ഇത് പുതിയ സംഭവമാണ്. എന്നിരുന്നാലും വൈറസ് പ്രധാനമായും തലച്ചോറിനെയും ശ്വാസകോശത്തെയുമാണ് ബാധിക്കുന്നതെന്ന് ഇപ്പോൾ അറിയാൻ സാധിച്ചിട്ടുണ്ട്. കോവിഡ് മൂലമാണ് ഈ പ്രശ്നമെന്ന് തിരിച്ചറിഞ്ഞതിനു പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടി കേസ് റിപ്പോർട്ട് പുറത്തിറക്കാൻ പദ്ധതിയിടുന്നുണ്ട്’– എയിംസിലെ ചൈൽഡ് ന്യൂറോളജി വിഭാഗം തലവൻ ഡോ. ഷെഫാലി ഗുലാത്തി പറഞ്ഞു.

ഗുലാത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പെൺകുട്ടിയെ ചികിൽസിച്ചത്. ഇമ്യൂണോതെറപ്പിയിലൂടെ പെൺകുട്ടിയുടെ അവസ്ഥ കൂടുതൽ മെച്ചപ്പെട്ടു. 50 ശതമാനത്തോളം കാഴ്ച തിരിച്ചുകിട്ടിയതിനു പിന്നാലെയാണു പെൺകുട്ടിയെ ഡിസ്ചാർജ് ചെയ്തത്. പനിയും എൻസെഫാലോപതിയുമായി (തലച്ചോറിനുള്ള വീക്കം) കോവിഡ് ബാധിച്ച 13 വയസ്സുള്ള മറ്റൊരു പെൺകുട്ടിയും എയിംസിൽ ചികില്‍സയിലുണ്ട്.

കോവിഡ് മൂലമാണോ ഇത്തരമൊരു അസുഖം പെണ്‍കുട്ടിക്ക് വന്നതെന്ന് കണ്ടെത്താനുള്ള പരിശോധനകൾ നടന്നുവരികയാണ്. അപസ്മാരം, എൻസെഫാലിറ്റിസ്, കവാസാക്കി പോലുള്ള രോഗങ്ങൾ, ഗുള്ളിയൻ ബെയർ സിൻഡ്രോം തുടങ്ങിയവയാണ് കോവിഡ് ബാധിതരായ കുട്ടികളിൽ സാധാരണയായി കണ്ടുവരുന്നത്. ഇവയിൽ ചിലത് വളരെ നീണ്ടുനിൽക്കുന്ന ന്യൂറോ രോഗങ്ങൾക്ക് വരെ കാരണമായേക്കാമെന്നു വിദഗ്ധർ വിലയിരുത്തുന്നു.

*(നാഡീകോശങ്ങളുടെ ആക്സോണുകൾക്കു ചുറ്റിലുമായി കൊഴുപ്പുകണികകളാൽ നിർമിച്ചിരിക്കുന്ന ആവരണമാണ് മയലിൻ ഉറ. ഇത് ആക്സോണുകളിലൂടെയുള്ള ആവേഗങ്ങളുടെ പ്രസരണം വേഗത്തിലാക്കുകയും ആക്സോണുകൾക്കു ചുറ്റിലും ഇൻസുലേറ്ററായി പ്രവർത്തിക്കുകയും ചെയ്യുന്നു. പരിധീയ നാഡീവ്യവസ്ഥയിൽ ഷ്വാൻ‌ കോശങ്ങളും കേന്ദ്ര നാഡീവ്യവസ്ഥയിൽ ഒളിഗോഡെൻഡ്രോസൈറ്റുകളുമാണ് ഇവ നിർമിക്കുന്നത്.)

English Summary: AIIMS reports first case of Covid-19-related brain nerve damage in a child

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com