ADVERTISEMENT

കാബുൾ ∙ പുരുഷന്മാർ നയിച്ച നീണ്ട പോരാട്ടത്തിലെ ഏക വനിതാ പോരാളിയായിരുന്നു അവർ. വടക്കന്‍ അഫ്ഗാനിലെ നിയന്ത്രണമേഖലയില്‍ താലിബാനെതിരെയും യുഎസ് പിന്തുണയുള്ള ഭരണകൂടത്തിനെതിരെയും, എന്തിനു സ്വന്തം ബന്ധുക്കള്‍ക്കെതിരെയും വരെ കാലങ്ങളോളം പോരാട്ടം നയിച്ചവൾ.

പ്രായം എഴുപതികളിലേക്ക് കടന്നപ്പോൾ അസുഖങ്ങളെ തുടർന്നു കിടപ്പിലായ ബീബി ആയിഷ, പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിൽ ഒരിക്കൽ പോലും കീഴടങ്ങാതിരുന്നതിൽ അഭിമാനിച്ചിരുന്നു. കമാൻഡർ കാഫ്തർ, യുദ്ധമുഖത്ത് ബീബി ആയിഷ അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. കാഫ്തർ എന്നാൽ പാർസി ഭാഷയിൽ പ്രാവ് എന്നർഥം. ഏതു പ്രതിസന്ധിയിലും പക്ഷിയെപ്പോലെ ചിറകടിച്ച് ഉയരുന്നവൾക്ക് ഉചിതമായ നാമം.

പോരാട്ടഭൂമിയിൽ ഒരിക്കൽ പോലും തളരാതിരുന്ന ബീവി ആയിഷ താലിബാന് കീഴടങ്ങി എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട്. താലിബാൻ തന്നെയാണ് ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. ബഗ്‌ലാൻ പ്രവിശ്യയിലെ താഴ്‌വരയിൽ നടത്തിയ തിരച്ചിലിനിടെ ആയിഷയെയും കൂട്ടാളികളെയും കസ്റ്റഡിയിലെടുത്തെന്നാണ് താ‌ലി‌ബാൻ അറിയിച്ചത്.

മേഖലയിലെ സൈനികർ പോലും താലിബാൻ പക്ഷംചേർന്നതോടെ മറ്റുവഴികളില്ലാതെ അതിജീവനത്തിനായാണ് ആയിഷ കീഴടങ്ങിയതെന്ന് ബഗ്‌ലാൻ പ്രവിശ്യയിലെ ബീബിയുടെ ജില്ലയെ പ്രതിനിധീകരിക്കുന്ന മു‌ഹമ്മദ് ഹനീഫ് കോഹ്ഗദായ് പറഞ്ഞു. കുടുംബത്തിൽതന്നെയുള്ള ഒരു താലിബാൻ കമാൻഡറുടെ സഹായത്തോടെ കരാറിൽ ഏർപ്പെടുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി ബീബിയുടെ വീട്ടിലെത്തിയ താലിബാൻ സംഘം അവിടെ താമസിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. തിരികെ പോയപ്പോൾ ചില ആയുധങ്ങൾ പിടിച്ചെടുത്തതായും കോഹ്ഗദായ് അറിയിച്ചു. താലിബാനുമായി ഉണ്ടായത് കീഴടങ്ങലിനേക്കാൾ ഉപരി സമാധാന ഉടമ്പടിയായിരുന്നെന്ന് ബീബിയുടെ മകൻ റാസ് മുഹമ്മദ് പറഞ്ഞു.

ബീബിയുടെ ജീവിച്ചിരിക്കുന്ന മൂന്നു പുത്രന്മാരിൽ ഒരാളാണ് റാസ്. മറ്റു മൂന്നു പേർ വിവിധ കാലങ്ങളിൽ പോരാട്ടങ്ങളിൽ കൊല്ലപ്പെട്ടു. ‘എന്റെ മാതാവ് രോഗശയ്യയിലാണ്. അവര്‍ താലിബാനു കീഴടങ്ങിയിട്ടില്ല. ഇനി ഞങ്ങള്‍ താലിബാനോട് പോരാടില്ല. സ്വയരക്ഷയ്ക്കുള്ള ആയുധങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്.’ – റാസ് പറഞ്ഞു.

ബീബിയുടെ കീഴടങ്ങലോടെ അഫ്ഗാൻ ഭരണകൂടത്തിനെതിരെ മറ്റൊരു വിജയം കൂടി അവകാശപ്പെടുകയാണ് താലിബാൻ. യുഎസ് സേനയുടെ പിന്മാറ്റം തുടരുന്നതിനിടെ സർക്കാരിനു വേറൊരു ആഘാതം കൂടി. രക്തരൂഷിതമായ യുദ്ധങ്ങൾക്ക് അറുതിയില്ലാത്ത രാജ്യത്ത് കൂടുതൽ പേർ തങ്ങളുടെ പക്ഷത്തേയ്ക്ക് എത്തുന്നതിന്റെ സൂചനയാണ് ബീബിയുടെ കീഴടങ്ങലെന്നും താലിബാൻ അവകാശപ്പെടുന്നു.

Bibi-Ayesha
ബീബി ആയിഷ

കമാൻഡർ കാഫ്തർ

1979ലെ അഫ്ഗാന്‍-സോവിയറ്റ് യൂണിയന്‍ യുദ്ധകാലം മുതല്‍ ബീബി അഫ്ഗാന്‍ സൈന്യത്തിന് വേണ്ടി പടനയിക്കുന്നു. അതിനുശേഷം ആയുധങ്ങൾ താഴെവയ്ക്കാൻ പോരാട്ടഭൂമിയിലെ കമാൻഡർ  കാഫ്തർക്കായില്ല. 1990കളിൽ താലിബാൻ അഫ്ഗാനിസ്ഥാനിലെ മിക്ക പ്രദേശങ്ങളിലും വ്യാപിച്ചപ്പോഴും ബീബിയും സൈന്യവും സ്വന്തം താഴ്‌വര സ്വതന്ത്രരാജ്യം പോലെ സംരക്ഷിച്ചു.

തന്റെ പ്രവിശ്യയിലെ താലിബാൻ കമാൻഡർക്ക് നൽകിയ താക്കീത് അവർ പലപ്പോഴും ഓർത്തെടുത്തിട്ടുണ്ട്: ‘ഞാൻ താലിബാൻ കമാൻഡറെ അറസ്റ്റുചെയ്താൽ, അവനെ കഴുതപ്പുറത്തു കയറ്റി പട്ടണത്തിന് ചുറ്റും റോന്തു ചുറ്റിക്കുകയും ഒരു സ്ത്രീയെ തോൽപ്പിച്ചതിന് ആളുകൾ അവനെ പരിഹസിക്കുകയും ചെയ്യും. പകരം അയാൾ എന്നെ അറസ്റ്റ് ചെയ്താലോ? ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തതിന് ആളുകൾ അവനെ കല്ലെറിയും.’

2001ലെ യുഎസ് അധിനിവേശത്തിനുശേഷം, പുതിയ അഫ്ഗാൻ സർക്കാർ ബീബിയെപ്പോലുള്ളവരുടെ സൈന്യങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ചു. ബീബിയും മറ്റ് നിരവധി സൈനിക മേധാവികളും എതിർത്തു. തന്നെ നിരായുധരാക്കാൻ ആഗ്രഹിക്കുന്ന സർക്കാരിനെക്കുറിച്ച് ചോദിച്ചപ്പോൾ ബീബി ഒരിക്കൽ പറഞ്ഞു, ‘അവർ വന്നാൽ സർക്കാരിന് എന്തു സംഭവിക്കുമെന്ന് നിങ്ങൾ കാണും.’

കാബുളിൽ പോലും താലിബാൻ വിരുദ്ധ നായികയായും സ്ത്രീകൾക്ക് പ്രചോദനമായും ബീബി ആയിഷ ആഘോഷിക്കപ്പെട്ടു. ‘യുദ്ധം ഒരിക്കലും സമാധാനമായി അവസാനിക്കില്ല. ഒന്നെങ്കിൽ ദൈവത്തിന് അല്ലെങ്കിൽ ഈ ആയുധത്തിന് മാത്രമെ അതു പരിഹരിക്കാനാകൂ.’ – അഭിമുഖത്തിൽ എകെ 47 തോക്ക് മടിയിൽവച്ചുകൊണ്ട് ബീബി പറഞ്ഞു.

കുറച്ചു വർഷങ്ങൾക്കിടെ ബീബിയുടെ 20ഓളം കുടുംബാംഗങ്ങളാണ് താലിബാന് മുന്നിൽ അടിയറവു പറഞ്ഞത്. അതിൽ സഹോദരിയും ഉൾപ്പെടുന്നു. രണ്ടു പതിറ്റാണ്ടോളം നീണ്ട യുദ്ധത്തിൽ ഇരുവിഭാഗത്തിലെയും നിരവധി പേരാണ് മരിച്ചുവീണത്. ഇതിനു പിന്നാലെ ഒരു ബന്ധുവിനെ ബീബി സ്വന്തം സൈന്യത്തിൽനിന്ന് പുറത്താക്കി. വർഷങ്ങൾക്കു ശേഷം താലിബാൻ കമാൻഡറായി തിരിച്ചെത്തിയ അയാൾക്കു മുൻപിലാണ് കമാൻഡർ‌ കാഫ്തറുടെ കീഴടങ്ങൽ.

പ്രതിസന്ധിയിൽ ചിറകടിച്ച് ഉയരുന്ന ആയിഷയുടെ കീഴടങ്ങൽ രണ്ടു ചോദ്യങ്ങളാണ് ഉയർത്തുന്നത്. എതിർചേരിയിലുള്ള രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള സമാധാന ഉടമ്പടിയോ? അതോ താലിബാനു മുന്നിൽ ഒരു സൈനിക കമാൻഡർ അടിയറവു പറഞ്ഞതോ? യുദ്ധത്തിന്റെയും സമാധാനത്തിന്റെയും ഇടയിലുള്ള രേഖ മങ്ങുന്ന അഫ്ഗാനിസ്ഥാനിൽ അതിനു പ്രധാന്യമില്ലെന്നതാണു യാഥാർഥ്യം.

English Summary: A Storied Female Warlord Surrenders, Taliban Say, Exposing Afghan Weakness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com