ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം, ഗുരുതരം; ഭര്‍ത്താവ് പിടിയിൽ
Mail This Article
തിരുവനന്തപുരം ∙ വര്‍ക്കലയില്‍ യുവതിയെ മണ്ണെണ്ണയൊഴിച്ചു കൊലപ്പെടുത്താന്‍ ശ്രമം. ഭര്‍ത്താവും പുതുശേരിമുക്ക് സ്വദേശിയുമായ പ്രവീണിനെ അറസ്റ്റ് ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ സജിത തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
വര്‍ക്കല കമ്മാളംകുന്ന് സ്വദേശിയാണു സജിത. തിങ്കളാഴ്ച രാത്രി സജിതയുടെ വീട്ടിലായിരുന്നു ആക്രമണം. മദ്യപിച്ചെത്തിയ പ്രവീണ്‍ മര്‍ദിച്ചതിനു ശേഷം അടുക്കളയില്‍ നിന്ന് മണ്ണെണ്ണയെടുത്തു തലയിലൊഴിച്ചു തീ കൊളുത്തുകയായിരുന്നു. 45 ശതമാനം പൊള്ളലേറ്റ സജിത അതീവ ഗുരുതരാവസ്ഥയിലാണ്. സജിതയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രവീണിനെ റിമാന്‍ഡ് ചെയ്തു.
മദ്യപാനിയായ പ്രവീണ്‍ സജിതയെ ഉപദ്രവിക്കുന്നതു പതിവായിരുന്നു. ഉപദ്രവം സഹിക്കാതായതോടെ സജിത കുട്ടികളുമായി ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു സ്വന്തം വീട്ടിലേക്കു മാറി. സ്നേഹം നടിച്ചെത്തിയ പ്രവീണും കുറച്ച് നാളായി ഇവിടെയായിരുന്നു താമസം. അറസ്റ്റ് ചെയ്തപ്പോള്‍ കേസില്‍നിന്ന് രക്ഷപ്പെടാനായി വിചിത്രമായ മൊഴിയാണ് പ്രവീണ്‍ നല്‍കിയത്.
വഴക്കുണ്ടാക്കിയപ്പോള്‍ സജിത സ്വയം മണ്ണെണ്ണ ദേഹത്തൊഴിച്ചെന്നും അതറിയാതെ സിഗരറ്റ് കത്തിക്കാനായി താന്‍ തീപ്പെട്ടി ഉരച്ചപ്പോൾ തീപിടിക്കുകയായിരുന്നു എന്നുമാണു മൊഴി. ഇത് തെറ്റാണെന്നു സജിതയുടെ മാതാപിതാക്കളും രണ്ടു മക്കളും പൊലീസിനോടു പറഞ്ഞു. വര്‍ക്കല സിഐ ജി.ഗോപകുമാറിന്റെ നേതൃത്വത്തിലാണു കേസ് അന്വേഷിക്കുന്നത്.
English Summary: Attempt to murder, youth arrested from Varkala