തമിഴ്നാട്ടിൽ ലോറിക്കു നേരെ ആക്രമണം; 15 കോടിയുടെ മൊബൈലുകൾ കവർന്നു
Mail This Article
ചെന്നൈ ∙ തമിഴ്നാട്ടിൽ കണ്ടെയ്നർ ലോറി തട്ടിയെടുത്ത് 15 കോടിയുടെ മൊബൈൽ ഫോണുകൾ തട്ടിയെടുത്തു. ചെന്നൈയിൽനിന്നു മുംബൈയിലേക്കു പോകുകയായിരുന്ന ലോറിയാണ് തട്ടിയെടുത്തത്. ബുധനാഴ്ച പുലർച്ചെ കൃഷ്ണഗിരിക്കടുത്താണു സംഭവം. റെഡ്മി മൊബൈലുകളാണു മോഷ്ടാക്കൾ കവർന്നതെന്നു പൊലീസ് പറഞ്ഞു. ലോറി മറ്റൊരിടത്തുനിന്നു പിന്നീടു കണ്ടെത്തി.
തമിഴ്നാട്ടിലെ റെഡ്മിയുടെ നിർമാണ പ്ലാന്റിൽനിന്നാണു ലോറി പുറപ്പെട്ടത്. 14,500ന് അടുത്ത് ഫോണുകൾ ലോറിയിലുണ്ടായിരുന്നു. ചെന്നൈ–ബെംഗളൂരു ഹൈവേയിൽ പുലർച്ചെ രണ്ടു മണിയോടെ കവർച്ച ചെയ്യുകയായിരുന്നു എന്നാണു വിവരം. കാർ ലോറിക്കു കുറുകെ കയറ്റിയിട്ട ശേഷമായിരുന്നു ആക്രമണം. കാറിലെത്തിയ സംഘം ഡ്രൈവറെയും ക്ലീനറെയും മർദിച്ചു.
ഇവരെ റോഡരികിൽ തള്ളിയ ശേഷം ലോറിയുമായി കടന്നു. ലോറി പൊലീസ് കണ്ടെടുത്തെങ്കിലും ഒരു ഫോൺ പോലും മോഷ്ടാക്കൾ ബാക്കിവച്ചിരുന്നില്ല. ഫോണുകൾ മറ്റൊരു വാഹനത്തിൽ കയറ്റിയ ശേഷം ലോറി ഉപേക്ഷിക്കുകയായിരുന്നു എന്നാണു കരുതുന്നത്. പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
English Summary: Mobile phones worth Rs 15 crore stolen from container truck