ADVERTISEMENT

മുംബൈ∙ ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമയും മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ‘ലൗ ജിഹാദ്’ പ്രധാന വിഷയമായതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഒരു ജ്വല്ലറി ഗ്രൂപ്പിന്റെ പരസ്യവുമായി ബന്ധപ്പെട്ട ചർച്ചകൾക്കൊടുവിലാണ് ‘ലൗ ജിഹാദ്’ ഇവർക്കിടയിൽ ചർച്ചയായതെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ‘ലൗ ജിഹാദ്’ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ആരോപണം ഉയർന്നതിനെ തുടർന്ന് പരസ്യം പിൻവലിച്ചിരുന്നു. 

മഹാരാഷ്ട്രയിൽ ‘ലൗ ജിഹാദ്’ കേസുകളിൽ കഴിഞ്ഞ വർഷങ്ങളിൽ വൻ വർധനയാണു രേഖപ്പെടുത്തിയതെന്നും മിശ്ര വിവാഹങ്ങളെയും ‘ലൗ ജിഹാദി’നെയും രണ്ടായി തന്നെ കാണമെന്നും രണ്ടാമത്തെ കേസിൽ കൂടുതൽ ശ്രദ്ധ ആവശ്യമുണ്ടെന്നും രേഖ ശർമ ഗവർണറെ ധരിപ്പിച്ചു. 

സംസ്ഥാനത്തെ കോവിഡ് സെന്ററുകളിൽ സ്ത്രീകൾക്കു നേരേ അതിക്രമങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ വനിതാ സുരക്ഷയായിരുന്നു കൂടിക്കാഴ്ചയിൽ പ്രധാന ചർച്ച വിഷയം. ‘ലൗ ജിഹാദും’ മറ്റൊരു പ്രധാന വിഷയമായി ഉന്നയിക്കപ്പെട്ടതായി വനിതാ കമ്മിഷൻ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു. 

തീവ്ര വലതുപക്ഷ സംഘടനകൾ കാലങ്ങളായി ഉയർത്തി കൊണ്ടു വരുന്ന ‘ലൗ ജിഹാദ്’ ആരോപണം ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷയും മഹാരാഷ്ട്ര ഗവർണറുമായുള്ള ചർച്ചയിൽ വിഷയമായതിനെതിരെ വിമർശനവുമായി നിരവധി പേർ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തു വരികയും ചെയ്തു. 

മുസ്‌ലിം പുരുഷനും ഹിന്ദു സ്ത്രീയും തമ്മിലുള്ള ബന്ധത്തെ കുറിക്കാനാണ് തീവ്ര വലതുപക്ഷ സംഘടനകൾ ‘ലൗ ജിഹാദ്’ എന്ന പദം കാലങ്ങളായി ഉപയോഗിച്ചു വരുന്നത്. ഇത്തരം ബന്ധങ്ങളിൽ പ്രധാനമായും മതപരിവർത്തനമാണ് ലക്ഷ്യം വയ്ക്കുന്നതെന്നാണു ഉയരുന്ന ആരോപണം. 

എന്നാൽ നിലവിലെ നിയമം അനുസരിച്ച് ‘ലൗ ജിഹാദ്’ എന്ന പദം നിർവചിക്കപ്പെട്ടിട്ടില്ലെന്നും ഇന്ത്യയിൽ ഒരിടത്തും ഒരു കേന്ദ്ര ഏജൻസിയും ‘ലൗ ജിഹാദ്’ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്ര സർക്കാർ പാർലമെന്റിൽ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഇത്തരമൊരു വിഷയം ചർച്ച ചെയ്യുകയും ‘ലൗ ജിഹാദ്’ കൂടിക്കാഴ്ചയിൽ ചർച്ചയായ കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്ത നടപടി വിവാദങ്ങളിൽ ഇടം പിടിച്ചു. 

English Summary: Woman's Panel Chief Talks "Love Jihad" Cases With Maharashtra Governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com