ADVERTISEMENT

പട്ന ∙ നിതീഷ് കുമാർ, യോഗി ആദിത്യനാഥ്, ഉദ്ധവ് താക്കറെ – ഇവർക്ക് പൊതുവായി ഒരു പ്രത്യേകതയുണ്ട്. നിയമസഭാംഗത്വമില്ലാത്ത മുഖ്യമന്ത്രിമാരാണിവർ. ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗൺസിലിലെ അംഗമായാണ് ഇവർ മുഖ്യമന്ത്രി പദത്തിൽ തുടരുന്നത്. സംസ്ഥാന നിയമസഭയുടെ ഉപരിസഭയായി ലെജിസ്ലേറ്റീവ് കൗൺസിലുള്ള രാജ്യത്തെ ആറു സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ.

ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ. 2006, 2012, 2018 വർഷങ്ങളിലാണ് നിതീഷ് ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2024 ലാണ് കാലാവധി അവസാനിക്കുക. 76 അംഗ ബിഹാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് ആറു വര്‍ഷ കാലാവധിയിയിലാണ് അംഗങ്ങളെ നോമിനേറ്റ് ചെയ്യുകയോ തിരഞ്ഞെടുക്കുകയോ ചെയ്യുന്നത്.

നിതീഷ് കുമാർ, യോഗി ആദിത്യനാഥ്, ഉദ്ധവ് താക്കറെ എന്നിവരിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനു മാത്രം അവകാശപ്പെടാവുന്ന മറ്റൊരു അപൂർവത കൂടിയുണ്ട്. അഞ്ച് തവണ മുഖ്യമന്ത്രിയായ നിതീഷ് ഈ കാലയളവിലൊന്നും നിയമസഭാംഗമായിരുന്നില്ല. യോഗി ആദിത്യനാഥും ഉദ്ധവ് താക്കറെയും ആദ്യമായാണ് മുഖ്യമന്ത്രിമാരാകുന്നത്. നിതീഷ് ആറു തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ യോഗി അ‍ഞ്ച് തവണ ലോക്സഭാംഗമായി. ഉദ്ധവ് ഒരിക്കൽ പോലും പൊതുതിരഞ്ഞെടുപ്പിനെ നേരിട്ടിട്ടില്ല.

നിതീഷ്, യോഗി, ഉദ്ധവ് എന്നിവരിൽ നിതീഷ് കുമാർ മാത്രമാണ് നിയമസഭയിലേക്ക് മത്സരിച്ചിട്ടുള്ളത്. 35 വർഷം മുൻപാണ് നിതീഷ് അവസാനമായി നിയമസഭാംഗമായത്. 1977 ലാണ് നിതീഷ് ആദ്യമായി നിയമസഭയിലേക്ക് ജനവിധി തേടിയത്. ബിഹാറിലെ ഹാർനൗത് മണ്ഡലത്തിൽ ജനതാപാർട്ടി ടിക്കറ്റിൽ മത്സരിച്ച അദ്ദേഹം പക്ഷെ പരാജയപ്പെട്ടു. തുടർന്ന് 1985 ൽ ഹാർനൗത് മണ്ഡലത്തിൽനിന്നു വീണ്ടും മത്സരിച്ച് നിയമസഭാംഗമായി. അദ്ദേഹം അവസാനമായി നിയമസഭയിലേക്കു മത്സരിച്ചതും ഈ തിരഞ്ഞെടുപ്പിലാണ്.

2000 –ലാണ് നിതീഷ് ആദ്യമായി ബിഹാർ മുഖ്യമന്ത്രിയാകുന്നത്. ന്യൂനപക്ഷ സർക്കാരിന് ഏഴു ദിവസം മാത്രമായിരുന്നു ആയുസ്സ്. 2005–ൽ നിതീഷ് വീണ്ടും ബിഹാർ മുഖ്യമന്ത്രി. 2006 ൽ നിതീഷ് നിയമസഭയുടെ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി. തുടർന്ന് 2010 ൽ അദ്ദേഹം വീണ്ടും സംസ്ഥാന മുഖ്യമന്ത്രി. ഇതിനിടെ 2014 മേയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ രാജിവച്ചു. ചെറിയൊരു ഇടവേളയ്ക്കു ശേഷം 2015 നവംബറിൽ വീണ്ടും മുഖ്യമന്ത്രിപദത്തിൽ തിരിച്ചെത്തി.

ആ വർഷം ഒടുവിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യം വിട്ട ജെഡിയു, ആർജെഡിയും കോൺഗ്രസും ഉൾപ്പെട്ട വിശാല സഖ്യത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പിനെ നേരിട്ട് അധികാരം പിടിച്ചു. ഇതോടെ വീണ്ടും മുഖ്യമന്ത്രിപദത്തിലെത്തി നിതീഷ് ഹാട്രിക് തികച്ചു. 2017 ൽ വിശാല സഖ്യത്തിൽനിന്നു പിന്മാറിയ നിതീഷ്, ബിജെപിയുമായി വീണ്ടും സഖ്യമുണ്ടാക്കി ഭരണം തുടർന്നു. ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായാണ് നിതീഷ് ഈ കാലയളവിലെല്ലാം മുഖ്യമന്ത്രിയായി തുടർന്നത്. തുടർച്ചയായ നാലാം തിരഞ്ഞെടുപ്പു ജയമാണ് നിതീഷ് നയിക്കുന്ന എൻഡിഎ മുന്നണി ബിഹാറിൽ ഇത്തവണ ലക്ഷ്യമിടുന്നത്.

English Summary: Nitish Kumar has not contested Bihar Assembly election in 35 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com