ADVERTISEMENT

ഗ്രേറ്റർ നോയിഡ∙ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഉണ്ടായ സംഭവവികാസങ്ങളിലൂടെ ശക്തമായ സൈനികബലമുണ്ടെന്ന ചില രാജ്യങ്ങളുടെ കെട്ടുകഥയാണ് ഇൻഡോ– ടിബറ്റൻ അതിർത്തിയിലെ പൊലീസ് (ഐടിബിപി) സേന തകർത്തെറിഞ്ഞതെന്ന് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഢി. ഇന്ത്യ– ചൈന അതിർത്തി സംഘർഷത്തെ പരോക്ഷമായി പരമാർശിച്ചുകൊണ്ടായിരുന്നു പർവതയുദ്ധ പരീശീലനം ലഭിച്ച സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യവെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഢിയുടെ പ്രസ്താവന.

‘ഇന്ത്യ വസുദൈവ കുടുംബം എന്ന തത്വശാസ്‌ത്രത്തിൽ വിശ്വസിക്കുവരാണ്. അതുപോലെ ശാസ്ത്രത്തെയും അസ്ത്രത്തെയും ഒരേപോലെ ആരാധിക്കാനാണ് ഇന്ത്യയുടെ സംസ്കാരം പഠിപ്പിക്കുന്നത്. ശത്രു ഏതു സമയവും എവിടെനിന്നും തലപൊക്കുമെന്നാണ് ഇത് നമ്മെ പഠിപ്പിക്കുന്നത്. ഇൻഡോ ടിബറ്റൻ അതിർത്തി പൊലീസ് രാജ്യത്തെ വാർത്തെടുക്കുന്നതിനുള്ള പ്രധാന സ്തംഭം ആണ്.’ – അദ്ദേഹം പറഞ്ഞു.

ഐടിബിപിയുടെ വീര്യത്തിലും ആത്മസമർപ്പണത്തിലും രാജ്യവും ജനങ്ങളും അഭിമാനിക്കുന്നെന്നും അദ്ദേഹം പറ‍ഞ്ഞു. സേനയെ ശക്തിപ്പെടുത്താനും നവീകരിക്കാനും നരേന്ദ്ര മോദി സർക്കാർ  തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 47 അതിർത്തി പോസ്റ്റുകൾ രൂപീകരിക്കുക, പ്രത്യേകതരം വസ്ത്രങ്ങൾ, ഉയർന്ന നിരപ്പിൽ താമസിക്കുന്നതിന് ആവശ്യമായ പ്രത്യേകതരം പർവത സാമഗ്രികൾ, ആധുനിക ആയുധങ്ങൾ എന്നിവ ലഭ്യമാക്കാൻ ഐടിബിപിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി.

ഐടിബിപിയ്ക്കുള്ള സാമ്പത്തിക സഹായത്തിൽ യാതൊരു വീഴ്ചയും ഉണ്ടാകില്ല. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ മാത്രമല്ല സാമ്പത്തിക താൽപര്യങ്ങളെയും കൂടിയാണ് അതിർത്തി സേന സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെക്കു കിഴക്കൻ ഇന്ത്യയുടെ ലഡാക്ക് മുതൽ അരുണാചൽ പ്രദേശ് വരെ 3,488 കിലോമീറ്റർ നീളമുള്ള ഇന്ത്യ–ചൈന അതിർത്തി സംരക്ഷണത്തിനാണ് ഐടിബിപിയെ നിയോഗിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി സൈന്യത്തോടൊപ്പം ചേർന്ന് ലഡാക്ക് അതിർത്തിയിൽ വൻ സുരക്ഷയാണ് ഐടിബിപി ഒരുക്കുന്നത്. ജൂൺ 15നും 16നും നടന്ന സംഘർഷത്തിൽ ഒരു രാത്രി മുഴുവൻ പൊരുതി ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയെ തറപറ്റിച്ചത് ഐടിബിപിയാണ്.

English Summary : ITBP broke myth that some countries have strong armies: MoS Reddy aims at China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com