മുഖ്യമന്ത്രി നിതീഷ് തന്നെ; ചിരാഗിനെ തള്ളി ബിജെപി: നിലപാടിൽ മാറ്റമുണ്ടാകുമോ?
Mail This Article
പട്ന∙ എൽജെപി നേതാവ് ചിരാഗ് പാസ്വാന്റെ വാദങ്ങൾ തള്ളി ബിജെപി. മുഖ്യമന്ത്രി പദവി നിതീഷ് കുമാറിനാണെന്നതിൽ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി അശ്വനി കുമാർ ചൗബേ മനോരമ ന്യൂസിനോട് പറഞ്ഞു. ചിരാഗിന്റെ പ്രസ്താവനകൾ മൂലമുണ്ടായ ആശയക്കുഴപ്പങ്ങൾ നീങ്ങി. എൽജെപിയുമായി യാതൊരു തരത്തിലുള്ള നീക്കുപോക്കുമില്ലെന്നും അശ്വനി കുമാർ ചൗബേ വ്യക്തമാക്കി.
എൽജെപിയുടെ പിന്തുണയോടെ ബിജെപി സർക്കാരുണ്ടാക്കുമെന്ന ചിരാഗ് പാസ്വാന്റെ അവകാശവാദം ബിജെപി നേതൃത്വം തള്ളുന്നു. ചിരാഗുമായി ഒരു ധാരണയുമില്ലെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെയെന്നും ബിജെപി പറഞ്ഞു.
അതേസമയം, ബിജെപി എൻഡിഎയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായാൽ നേതാക്കളുടെ ഇപ്പോഴത്തെ നിലപാടിൽ മാറ്റമുണ്ടാകുമോയെന്ന ആകാംക്ഷയിലാണ് ബിഹാർ.
ബിഹാറിൽ ബിജെപിയുടെ മുദ്രാവാക്യം – മോദിയെ വിശ്വസിക്കൂ. വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കും എന്നതാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും അയോധ്യയിൽ രാമക്ഷേത്രത്തിനു ശിലയിട്ടതും ഉദാഹരണമായി ബിജെപി ചൂണ്ടിക്കാട്ടുന്നു. ബിഹാറിൽ ബിജെപിയുടെ കരുത്ത് ക്രമാനുഗതമായി കൂടിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. സീറ്റ് പങ്കുവയ്ക്കലിലും ഈ കരുത്ത് ബിജെപിക്കു കാട്ടാനായി. ജെഡിയു - 122 ബിജെപി - 121 എന്നിങ്ങനെയാണ് സീറ്റ് വീതം വച്ചത്. ബിജെപിയുടെ 11 സീറ്റ് വികാസ്ശീൽ ഇൻസാൻ പാർട്ടിക്കു നൽകി.
English Summary : BJP slams Chirag Paswan's remark