തിരിച്ചടിയേറ്റത് കേസ് അട്ടിമറിക്കാൻ ശ്രമിച്ച മുഖ്യമന്ത്രിക്ക്: കെ. സുരേന്ദ്രൻ
Mail This Article
തിരുവനന്തപുരം∙ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത് ശിവശങ്കറിനുള്ള തിരിച്ചടിയല്ല മറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കങ്ങൾക്കുള്ള തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വർണം വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും വിളിച്ചിട്ടുണ്ട്. കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
തെളിവില്ല എന്ന് വരുത്തിത്തീർത്ത് ഉത്തവാദിത്തത്തിൽനിന്ന് ഒഴിയാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മുഖ്യമന്ത്രിക്കെതിരെ വ്യക്തമായ തെളിവുണ്ട്. സ്വർണം പിടിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നാണ് ആദ്യത്തെ ഫോൺകോൾ പോയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു വിളിച്ചുവെന്നാൽ മുഖ്യമന്ത്രിക്കുവേണ്ടി വിളിച്ചുവെന്നാണ് മനസിലാക്കേണ്ടത്. കൂടുതൽ കാര്യങ്ങൾ വൈകാതെ വെളിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ആവശ്യപ്പെട്ടു. കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നും സിപിഎം നേതൃത്വത്തിലേക്ക് അന്വേഷണം എത്തുമെന്നതിനാലാണ് സിബിഐയെ വിലക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Content highlights: K.Surendran comments on M Sivasankar's custody