എം. ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു
Mail This Article
കൊച്ചി∙ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പ്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇഡി അറസ്റ്റു ചെയ്തു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടുപിന്നാലെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്ത മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കൊച്ചിയിലെത്തിച്ചിരുന്നു. കൊച്ചിയിലെ ഇഡി ഓഫിസിലാണ് ശിവശങ്കറിനെ എത്തിച്ചത്. അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്തു. അതേസമയം, ശിവശങ്കറിനെ എത്തിക്കുന്നതിനു തൊട്ടുമുൻപ് ഇഡി ഓഫിസിലേക്ക് യൂത്ത് കോൺഗ്രസുകാർ തള്ളിക്കയറി പ്രതിഷേധിച്ചു.
ജാമ്യാപേക്ഷ തള്ളി; 5 മിനിറ്റിനുള്ളിൽ കസ്റ്റഡിയിൽ എടുത്തു
ശിവശങ്കർ ചികിത്സയിലുള്ള വഞ്ചിയൂരിലെ ആയുർവേദ കേന്ദ്രത്തിലെത്തിയാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ഇഡിയും കസ്റ്റംസും റജിസ്റ്റർ ചെയ്ത കേസുകളിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഇത്. ജാമ്യാപേക്ഷ തള്ളി മിനിറ്റുകൾക്കകമാണ് തിരുവനന്തപുരത്തെ കേന്ദ്രത്തിൽനിന്ന് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യാൻ കൊണ്ടുപോകുന്നുവെന്ന് അറിയിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞിരുന്നു.
ശിവശങ്കറിന്റെ വാദമുഖങ്ങൾ കോടതി തള്ളി
ഇഡിയും കസ്റ്റംസും റജിസ്റ്റർ ചെയ്ത കേസുകളിലാണ് ശിവശങ്കറിന്റെ ജാമ്യം നിഷേധിച്ചത്. ശിവശങ്കർ തന്നെയാകാം സ്വർണക്കടത്ത് ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഏജൻസികൾ കോടതിയെ ബോധിപ്പിച്ചു. മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ല. അന്വേഷണവുമായി ശിവശങ്കർ സഹകരിക്കുന്നില്ല. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് പറയുന്നത് തട്ടിപ്പാണ്.
സ്വർണക്കടത്തുകേസിൽ ശിവശങ്കറിനെതിരായ നിർണായക തെളിവുകൾ ഇഡി കോടതിക്കു കൈമാറിയിരുന്നു. സ്വപ്നയുമായി വളരെ അടുത്ത ബന്ധമുണ്ടെന്നാണു സന്ദേശങ്ങളിൽനിന്നു വ്യക്തമാകുന്നത്. ശിവശങ്കറിന്റെ പദവിയും സ്വാധീനവും പരിഗണിക്കുമ്പോൾ തെളിവു നശിപ്പിക്കുമെന്ന ആശങ്കയുണ്ട്. വൻതോതിലുള്ള കമ്മിഷനാണു ലഭിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ സമൂഹത്തിനെതിരായ പ്രവർത്തനമാണെന്നു കസ്റ്റംസ് കോടതിയെ അറിയിച്ചു.
ശിവശങ്കറിന്റെ വാദമുഖങ്ങൾ കോടതി തള്ളുകയായിരുന്നു. അന്വേഷണ ഏജൻസികൾ കഥ മെനയുകയാണെന്നാണ് അദ്ദേഹം കോടതിയിൽ പറഞ്ഞത്. സംഭവങ്ങൾ തെറ്റിദ്ധരിപ്പിക്കുംവിധം വളച്ചൊടിക്കുകയാണെന്നും വാദിച്ചു.
English Summary: M Sivasankar in ED Custody within 5 minutes after the rejection of anticipatory bail