ADVERTISEMENT

പത്തനംതിട്ട ∙ കാലവർഷം കളമൊഴിഞ്ഞതിനു പിന്നാലെ തുലാവർഷത്തിനു വേദിയൊരുക്കി കിഴക്കൻ ആകാശത്ത് മഴയുടെ പകർന്നാട്ടം. സംസ്ഥാനത്തും തമിഴ്നാട്ടിലും ബുധനാഴ്ച മുതൽ തുലാമഴയ്ക്കു തുടക്കമായതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചകഴിഞ്ഞുള്ള ഇടിമഴ 31 വരെ തുടരുമെന്നാണു നിഗമനം. ശക്തമായ ഇടിമിന്നലിന്റെ അകമ്പടിയോടെയാവും ഇക്കുറി തുലാമഴയെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകി.

ഉച്ചക്ക് രണ്ടു മുതൽ രാത്രി 10 മണി വരെയുള്ള സമയത്ത് മിന്നൽ സാധ്യത കൂടുതൽ. രാത്രി വൈകിയും ഇത് തുടർന്നേക്കാം. മലയോര മേഖലയിൽ സജീവമാകാനാണ് സാധ്യത.
ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സുരക്ഷാ നടപടി എടുക്കണം. ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നു വിട്ടുനിൽക്കരുത്.
ഇത്തവണയും സംസ്ഥാനത്ത് ശരാശരി മഴ ലഭിക്കുമെന്നാണ് പ്രവചനം.

പടിഞ്ഞാറൻ കാറ്റ് കിഴക്കൻ കാറ്റായി

കേരളത്തിൽ പ്രധാനമായും രണ്ടു തരം മൺസൂണുകളാണ്; തെക്കുപടിഞ്ഞാറനും വടക്കുകിഴക്കനും. ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയാണു കാലവർഷം. ഒക്ടോബർ 15 മുതൽ ഡിസംബർ 31 വരെ പെയ്യുന്നതിനെ തുലാമഴയായും പരിഗണിക്കും. ഒക്ടോബർ പകുതിയോടെ രാജ്യത്തു നിന്നു പൂർണമായും പിൻവാങ്ങേണ്ട കാലവർഷം രണ്ടാഴ്ചയോളം വൈകി ബുധനാഴ്ചയാണ് പിൻവാങ്ങിയത്. ഇതോടെ കേരളത്തിനു മീതേ തെക്കുപടിഞ്ഞാറൻ ദിശയിൽ വീശിയിരുന്ന കാറ്റ് വടക്കു കിഴക്കു ദിശയിൽനിന്നുമായി. തുലാമഴയ്ക്ക് ഇങ്ങനെയാണു കളമൊരുങ്ങുന്നത്. ഇടവപ്പാതി തുലാമാസം വരെ നീളുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളെന്നു കാലാവസ്ഥാ ഗവേഷകർ സൂചിപ്പിച്ചു.

തമിഴ്നാടിന് തുലാമഴ പ്രധാനം

തമിഴ്നാട്, കേരളം, കർണാടക, ആന്ധ്ര എന്നിവിടങ്ങളിലാണ് തുലാമഴ ലഭിക്കുന്നത്. തമിഴ്നാട്ടിലെ പ്രധാനമഴക്കാലം പോലും തുലാമഴയാണ്. കേരളത്തിൽ 49 സെമീയും തമിഴ്നാട്ടിൽ 44 സെമിയുമാണ് ശരാശരി തുലാമഴയുടെ ലഭ്യത. കഴിഞ്ഞ വർഷം കേരളത്തിൽ 64 സെമീയും തമിഴ്നാട്ടിൽ 45 സെമിയും മഴ ലഭിച്ചു. മഹാ, ക്യാർ, ബുൾബുൾ എന്നീ ചുഴലിക്കാറ്റുകളും രൂപമെടുത്തത് ദക്ഷിണേന്ത്യയെ മഴയുടെ തട്ടകമാക്കി.

ഇത്തവണയും മെച്ചപ്പെട്ട ശരാശരി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. അതേസമയം സംസ്ഥാനത്ത് രാത്രി താപനിലയും കുറഞ്ഞുതുടങ്ങി.പുനലൂരിൽ ബുധനാഴ്ച 21 ഡിഗ്രി തണുപ്പ് രേഖപ്പെടുത്തി. ഇത് ശൈത്യകാലത്തിന്റെ നേരത്തെയുള്ള ആഗമനമാണോയെന്നും നിരീക്ഷകർ സംശയിക്കുന്നു.

മിന്നൽ കേരളത്തിന്റെ പേടി; വേണം അതീവ ജാഗ്രത

പൊതു നിർദ്ദേശങ്ങൾ

ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
∙ ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.
∙ മഴക്കാറു കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
∙ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.
∙ ജനലും വാതിലും അടച്ചിടുക.
∙ ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
∙ ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.
∙ ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.
∙ കഴിയുന്നത്ര ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ വീട്ടിനുള്ളിൽത്തന്നെ ഇരിക്കുക.
∙ ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.
∙ വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.
∙ വാഹനത്തിനുള്ളിൽ ആണെങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
∙ ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
∙ തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽമുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.
∙ ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടർ ഘടിപ്പിക്കാം.
∙ വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്.

മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാൽ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്‌.

English Summary: Northeast monsoon sets in over Tamil Nadu, Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com