നിയമസഭയിലെ കയ്യാങ്കളി; ഇ.പി.ജയരാജനും കെ.ടി. ജലീലിനും ജാമ്യം
Mail This Article
തിരുവനന്തപുരം∙ നിയമസഭയിലെ കയ്യാങ്കളിക്കേസിൽ മന്ത്രിമാരായ കെ.ടി.ജലീലും ഇ.പി.ജയരാജനും കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. 35,000രൂപ വീതം കെട്ടിവച്ചാണ് ജാമ്യമെടുത്തത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആർ.ജയകൃഷ്ണനാണ് കേസ് പരിഗണിക്കുന്നത്. മന്ത്രിമാർ ഹാജരാകണമെന്ന സിജെഎം കോടതി നിർദ്ദേശം സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഇരുവരും കോടതിയിൽ നേരിട്ട് എത്തിയത്.
പ്രതികൾക്കു വിടുതൽ ഹർജി സമർപ്പിക്കാൻ സമയം വേണമെന്ന് ആവശ്യം അറിയിച്ചതിനെത്തുടർന്ന് കോടതി കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു. കേസിന്റെ തുടർനടപടികൾ അടുത്ത മാസം 12നു കോടതി വീണ്ടും പരിഗണിക്കും. മന്ത്രിമാർ കേസ് പരിഗണിച്ചപ്പോൾ എത്താതിരുന്നത് കാരണം കോടതി നടപടികൾ ഒരു മണിക്കൂർ നിർത്തിവച്ചിരുന്നു.
കേസിലെ മറ്റു പ്രതികളായ മുൻ എംഎൽഎമാരായ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ, വി.ശിവൻകുട്ടി എന്നിവർ നേരത്തെ ജാമ്യം നേടിയിരുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2015 മാർച്ച് 13 നു ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താൻ നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്. സ്‌പീക്കറുടെ കസേര, എമർജൻസി ലാംപ്, മൈക്ക് യൂണിറ്റുകൾ, ഡിജിറ്റൽ ക്ലോക്ക്, മോണിറ്റർ, ഹെഡ്‍ഫോൺ എന്നിവ നശിപ്പിച്ചതു കാരണം രണ്ടു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു എന്നാണ് ക്രൈംബ്രാഞ്ച് കേസ്.
Content highlights: Vandalism in assembly: Ministers get bail