ജോ ബൈഡൻ അടുത്ത യുഎസ് പ്രസിഡന്റ്; ട്രംപിനെതിരെ അട്ടിമറി വിജയം
Mail This Article
വാഷിങ്ടൻ ∙ യുഎസിന്റെ 46ാമത് പ്രസിഡന്റാകാൻ ജോ ബൈഡൻ. 20 ഇലക്ടറൽ വോട്ടുകളുള്ള പെൻസിൽവേനിയയിൽ വിജയിച്ചതോടെയാണ് പ്രസിഡന്റാകാൻ വേണ്ട 270 എന്ന മാന്ത്രികസംഖ്യ ഡമോക്രാറ്റ് സ്ഥാനാർഥി ബൈഡൻ നേടിയത്. ഇന്ത്യൻ വംശജയായ കമല ഹാരിസ് വൈസ് പ്രസിഡന്റാകും. വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ബൈഡൻ നേരത്തെതന്നെ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു
തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ പ്രസിഡന്റുമായ ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി തിരഞ്ഞെടുപ്പ് ദിവസം രാത്രി എട്ട് മണിക്കു ശേഷം ആയിരക്കണക്കിനു വോട്ടുകളാണ് അനധികൃതമായി സ്വീകരിക്കപ്പെട്ടത്. ഇതാണു പെൻസിൽവേനിയയിലെയും മറ്റു സംസ്ഥാനങ്ങളിലെയും ഫലത്തെ ബാധിച്ചതെന്നും തുടർച്ചയായുള്ള ട്വീറ്റുകളിൽ ട്രംപ് ആരോപിച്ചു.
തിരഞ്ഞെടുപ്പ് നടന്ന അന്നു രാത്രി തന്നെ വിജയിക്കുമെന്ന് ഏവരും കണക്കുകൂട്ടിയ പെൻസിൽവേനിയ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ലഭിച്ച വലിയ ഭൂരിപക്ഷം മാഞ്ഞുപോയി. ഏറെ സമയമായി ഇവിടങ്ങളിൽ ആരെയും നിരീക്ഷണത്തിന് അനുവദിക്കുന്നില്ല. ഏറെ മണിക്കൂറുകളായി മോശം കാര്യങ്ങളാണ് സംഭവിക്കുന്നത്. നിയമപരമായ സുതാര്യത ക്രൂരമായി ഹനിക്കപ്പെട്ടിരിക്കുന്നു. വാതിലുകളും ജനലുകളും കട്ടി കാർഡ് ബോർഡ് കൊണ്ട് അടച്ചതിനാൽ നിരീക്ഷകർക്കു വോട്ടെണ്ണൽ മുറിയിൽ നടക്കുന്നതൊന്നും കാണാനാകുന്നില്ല. മോശം കാര്യങ്ങളാണ് അകത്തു നടക്കുന്നത്. വലിയ മാറ്റം സംഭവിക്കും!– ട്രംപ് പറഞ്ഞു.
Content Highlights: US election live updates, Donald Trump, Joe Biden, Latest Presidential news updates