ADVERTISEMENT

പട്‌ന∙ ബിഹാറില്‍ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എന്‍ഡിഎ സഖ്യനേതാവും അഞ്ചു തവണ മുഖ്യമന്ത്രിയുമായിരുന്ന നിതീഷ് കുമാറിനെ പിന്തള്ളി ബിജെപിക്കു മുന്നേറ്റം. ബിജെപി 70 സീറ്റുകളിലും നിതീഷിന്റെ ജെഡിയു 44 സീറ്റുകളിലുമാണു ലീഡ് ചെയ്യുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 71 സീറ്റുകള്‍ നേടിയ ജെഡിയുവിന്റെ എഴുപതു ശതമാനം സ്ഥാനാര്‍ഥികളും ഇക്കുറി പിന്നിലാണ്. കഴിഞ്ഞ തവണ ബിജെപി 53 സീറ്റാണു സ്വന്തമാക്കിയിരുന്നത്. വര്‍ഷങ്ങളായി നിതീഷിനു പിന്നിലായിരുന്ന ബിജെപി ഇക്കുറി മേല്‍ക്കൈ നേടുമെന്ന സൂചനയാണു പുറത്തുവരുന്നത്. ബിഹാര്‍ എന്‍ഡിഎയില്‍ നിതീഷിനുണ്ടായിരുന്ന വല്യേട്ടന്‍ സ്ഥാനമാണ് നഷ്ടമാകുന്നത്. ഒരിക്കല്‍ പോലും ബിഹാര്‍ മുഖ്യമന്ത്രിസ്ഥാനം സ്വന്തമാക്കാന്‍ കഴിയാതിരുന്ന ബിജെപി ഇക്കുറി ചിരാഗിന്റെ സഹായത്തോടെ ഭരണത്തിലെത്താനുള്ള നീക്കമാണു നടത്തുന്നത്. 

2015ല്‍ ലാലുവിനും കോണ്‍ഗ്രസിനും ഒപ്പമാണ് നിതീഷ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. രണ്ടു വര്‍ഷത്തിനു ശേഷം ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച നിതീഷ് എന്‍ഡിഎയിലേക്കു വീണ്ടും ചേക്കേറുകയായിരുന്നു. എന്നാല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നിതീഷിനെ എന്‍ഡിഎ വിഴുങ്ങുന്ന കാഴ്ചയ്ക്കാണു ബിഹാര്‍ രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്.

തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ സീറ്റ് വിഭജനത്തിന്റെ പേരില്‍ എന്‍ഡിഎ വിട്ട ചിരാഗ് പസ്വാനോടു മൃദുസമീപനമാണ് അമിത് ഷായും നരേന്ദ്ര മോദിയും സ്വീകരിച്ചിരുന്നത്. നിതീഷിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച ചിരാഗ് എല്ലാം ബിജെപി ദേശീയ നേതൃത്വത്തിന്റെ അറിവോടെയാണെന്നു പറയുകയും ചെയ്തിരുന്നു. മോദിക്കോ തനിക്കോ വോട്ട് ചെയ്യാനാണ് ചിരാഗ് പറഞ്ഞിരുന്നത്. ചിരാഗിനെ വെറുപ്പിക്കാതെ നിതീഷിനെ ഒതുക്കാന്‍ ബിജെപി പ്ലാന്‍ ബി നടപ്പാക്കുകയായിരുന്നുവെന്ന വിമര്‍ശനം ശരിവയ്ക്കുന്നതാണ് തിരിഞ്ഞെടുപ്പ്് ഫലസൂചനകള്‍. 

English Summary: Bihar Election Results 2020: Leads Show Nitish Kumar In (Far) Junior Position To Ally BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com