ബിജെപിയുടെ സ്ട്രൈക് റേറ്റ് 67%, 110ൽ 74 ഇടത്ത് ജയിച്ചു; കോൺഗ്രസിന്റേത് 26.03%
Mail This Article
ന്യൂഡൽഹി∙ ബിഹാറിലെ ഭരണം പിടിക്കാൻ എൻഡിഎയ്ക്ക് സഹായകരമായത് ബിജെപിയുടെ മികച്ച പ്രകടനം. മത്സരിച്ച 110ൽ 74 സീറ്റുകളിലും വിജയിക്കാൻ ബിജെപിക്കു കഴിഞ്ഞു. ആകെ മൽസരിച്ചതിൽ എത്ര സീറ്റുകൾ ജയിച്ചെന്നു വ്യക്തമാക്കുന്ന സ്ട്രൈക്ക് റേറ്റ് പരിശോധിക്കുമ്പോൾ ബിജെപിയാണ് മുന്നിൽ. ബിജെപിയുടെ സ്ട്രൈക്ക് റേറ്റ് 67% ആണ്. ജെഡിയുവിന്റേത് 35.5% മാത്രവും. 115 സീറ്റുകളിൽ മത്സരിച്ച ജെഡിയുവിന് 43 ഇടത്തേ ജയിക്കാനായുള്ളൂ.
മഹാസഖ്യത്തിലെ മുഖ്യ പാർട്ടികളായ ആർജെഡി, കോൺഗ്രസ് എന്നിവയുടെ പ്രവർത്തനത്തെക്കാൾ ബിജെപി മികച്ചുനിന്നു. കോൺഗ്രസിന്റെ സ്ട്രൈക്ക് റേറ്റ് 26.03% മാത്രമാണ്. നേരിട്ടു മൽസരിച്ച 56സീറ്റുകളിൽ ബിജെപി 37ഉം (66%) ആർജെഡി 19 സീറ്റും (34%) നേടി. ബിജെപിയും കോൺഗ്രസും തമ്മിൽ നേർക്കുനേർക്കുള്ള പോരാട്ടത്തിൽ (33 സീറ്റുകൾ) ബിജെപി 27 സീറ്റിലും (83%) കോൺഗ്രസ് 6 സീറ്റിലും (17%) വിജയിച്ചു.
വിവിധ പാർട്ടികളുടെ സ്ട്രൈക്ക് റേറ്റ് ഇങ്ങനെ:
സിപിഐ (എംഎൽ)എൽ – 63.16%
ഹിന്ദുസ്ഥാനി അവാമി മോർച്ച (എസ്) – 57.14%
ആർജെഡി – 52.08%
സിപിഎം – 50%
സിപിഐ – 33.33%
വികാസ്ശീൽ ഇൻസാൻ പാർട്ടി – 30.77%
എഐഎംഐഎം – 12.2%
ബിഎസ്പി – 0.93%
എൽജെപി – 0.74%
അതേസമയം, മറ്റിടങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിലും വ്യക്തമായ മേധാവിത്തം പ്രകടിപ്പിക്കാൻ ബിജെപിക്കു കഴിഞ്ഞിട്ടുണ്ട്. ആകെയുള്ള 59 സീറ്റുകളിൽ 41 ഇടത്ത് ബിജെപി ജയിച്ചു. മിക്ക സ്ഥലങ്ങളിലും കോൺഗ്രസിനാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്.
മധ്യപ്രദേശിലും ഗുജറാത്തിലും മാത്രമായി 26 സീറ്റുകളാണ് ബിജെപി കോൺഗ്രസിൽനിന്നു പിടിച്ചെടുത്തിരിക്കുന്നത്. മധ്യപ്രദേശിൽ ബിജെപി വിജയിച്ച 19ല്‍ 18 സീറ്റുകളും കോൺഗ്രസിന്റേതായിരുന്നു. ഗുജറാത്തിൽ ആകെ തിരഞ്ഞെടുപ്പു നടന്ന എട്ടു സീറ്റുകളും ബിജെപി നേടി. യുപിയിൽ കോൺഗ്രസ് ആയിരുന്നില്ല മുഖ്യ എതിരാളിയെങ്കിലും തിരഞ്ഞെടുപ്പ് നടന്ന ഏഴിൽ ആറു സീറ്റുകളും ബിജെപിയുടേതായി.
English Summary: BJP tops with 66% strike rate, Congress with 26.03%