‘താടിയും മുടിയും വോട്ട് കുറച്ചാലോ’; ഫ്രീക്കൻ ലുക്ക് മാറ്റി സ്ഥാനാർഥി
Mail This Article
വൈക്കം∙ തദേശ തിരഞ്ഞെടുപ്പില്‍ ഇക്കുറി ഫ്രീക്കന്‍മാരും ഒരുകൈ നോക്കാനിറങ്ങുകയാണ്. നീട്ടിവളര്‍ത്തിയ മുടിയും താടിയും വോട്ടു കുറയ്ക്കുമെന്ന തിരിച്ചറിവില്‍ അടിമുടി മാറിയാണ് അങ്കത്തട്ടിലേക്കുള്ള രംഗപ്രവേശം. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഫ്രീക്കന്‍മാരുടെ കഷ്ടപ്പാട് വൈക്കം വെള്ളൂര്‍ സ്വദേശി പ്രദീപ് കിഴക്കേടം പറയുന്നു.
വെള്ളൂർ പഞ്ചായത്ത് 15–ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് പ്രദീപ്. പ്രദേശത്തെ ‘കട്ടഫ്രീക്കന്‍’. പക്ഷേ, തിരഞ്ഞെടുപ്പ് വന്നതോടെ അന്ത യോയോ കാലമൊക്കെ പോയ്പോച്ച്. സ്ഥാനാർഥി ഫ്രീക്കനായാല്‍ വോട്ട് കുറയുമോ എന്ന് ചെറിയ സംശയം. അതുകൊണ്ട് തലമുടിയും താടിയും മുറിച്ചു. തലമുടി വെറുതെ മുറിച്ചു കളഞ്ഞില്ല കാന്‍സര്‍ രോഗികള്‍ക്ക് നല്‍കി.
തൃശൂർ കേന്ദ്രീകരിച്ചുള്ള മിറാക്കിൾ ചാരിറ്റബിൾ അസോസിയേഷന്‍റെ കീഴിലെ ഹെയർ ബാങ്കിനാണ് മുടി നല്‍കിയത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പ്രദീപ് നാടിന്‍റെ വികസന മുരടിപ്പിൽ മനം മടുത്താണ് മത്സരിക്കാനിറങ്ങുന്നത്. പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ പ്രദീപ്, കോവിഡ് കാലത്ത് നാട്ടില്‍ നടത്തിയ സേവനങ്ങള്‍ ഉള്‍പ്പെടെ വോട്ടാകുമെന്ന പ്രതീക്ഷയിലാണ്.
Content Highlights: Candidate change looks for election