ADVERTISEMENT

ക്യൂബയിലെ കാസ്ട്രോ കുടുംബം, ഉത്തര കൊറിയയിലെ കിം കുടുംബം എന്നിവരെപ്പോലെ രാജ്യത്തിന്റെ പേരിനും ചരിത്രത്തിനുമൊപ്പം ചേർത്ത് ഓർമിക്കപ്പെടാനാണു സിറിയയിലെ അസദ് കുടുംബവും ആഗ്രഹിക്കുന്നത്. നിരപരാധികളുടെയും കുരുന്നുകളുടെയും രക്തംകൊണ്ടു കുതിർന്ന സിറിയയുടെ മണ്ണിൽ അസദ് കുടുംബത്തിന്റെ വാഴ്ച അരനൂറ്റാണ്ട് പിന്നിട്ടു. ആഭ്യന്തര യുദ്ധത്തിന്റെ കെടുതികളിൽ വെളിച്ചം കെട്ടുപോയ രാജ്യത്ത്, ഭരണത്തിലേറിയതിന്റെ 50–ാം വാർഷികം എന്നതിൽപ്പരം അശ്ലീലമുണ്ടോ എന്നു ജനം ചോദിക്കുന്നു. വിപ്ലവം ഏകാധിപത്യത്തിലേക്ക് വഴുതിമാറിയതിന്റെ മറ്റൊരു ഉദാഹരണമായി സിറിയ എരിഞ്ഞുകൊണ്ടിരിക്കുന്നു.

സിറിയയിൽ അധികാരം നേടിയ അറബ് സോഷ്യലിസ്റ്റ് ബാത് പാർട്ടിയിലെ പ്രതിരോധ മന്ത്രിയായിരുന്നു ഹാഫിസ് അൽ അസദ്. പാർട്ടിയിൽ പിളർപ്പുണ്ടാക്കി അധികാരം പിടിച്ചെടുത്തു പ്രധാനമന്ത്രിയായ അദ്ദേഹം 1971 മാർച്ചിൽ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചു. 1946ൽ ഫ്രാൻസിൽനിന്നു സ്വാതന്ത്ര്യം നേടിയ ശേഷം സിറിയയിൽ നടന്ന ഒടുവിലത്തെ സൈനിക അട്ടിമറിയായിരുന്നു അത്. ഹാഫിസ് എന്ന ചെറുപ്പക്കാരൻ അങ്ങനെ നാടുവാണു. ഹാഫിസിൽനിന്നു മരണശേഷം കൈമാറിക്കിട്ടിയ ഭരണചക്രം ഇപ്പോൾ മകനും പ്രസിഡന്റുമായ ബഷാർ അൽ അസദിന്റെ കൈകളിലാണ്. ഇടർച്ചയില്ലാത്ത കുടുംബാധിപത്യത്തിന്റെ അഞ്ച് പതിറ്റാണ്ട്.

∙ സിറിയ എന്ന പവർഹൗസ്

എഴുപതുകളിലെ ഭരണമാറ്റത്തോടെ അതുവരെ കാണാത്ത പല കാര്യങ്ങളും രാജ്യത്തു സംഭവിച്ചു. അധികാരങ്ങളെല്ലാം തന്നിലേക്ക് അടുപ്പിച്ച ഹാഫിസ് അൽ അസദ്, സിറിയയെ സോവിയറ്റ് റഷ്യയെ പോലെ ഏകപാർട്ടി പൊലീസ് സ്റ്റേറ്റാക്കി. എല്ലാ തീരുമാനങ്ങളുടെയും അവസാന വാക്കായിരുന്നു ഹാഫിസ്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ സകല ഇടങ്ങളിലും പ്രത്യക്ഷപ്പെട്ടു. സൈന്യത്തിന്റെ കരുത്ത് കൂട്ടിയും ശക്തമായ നിലപാടുകളെടുത്തും സിറിയയെ മിഡിൽ ഈസ്റ്റിലെ പവർഹൗസാക്കി മാറ്റി. അറബ് ലോകത്തിലെ അവഗണിക്കാനാകാത്ത നേതാവായി ഹാഫിസ്.

SYRIA/
സിറിയയുടെ ഭരണം കയ്യാളുന്ന അസദ് കുടുംബം

1981ൽ ഇറാൻ–ഇറാഖ് യുദ്ധത്തിൽ, അറബ് ലോകമാകെ ഇറാഖിനും സദ്ദാം ഹുസൈനും വേണ്ടി നിലകൊണ്ടപ്പോൾ, ഹാഫിസ് ഇറാനെ പിന്തുണച്ചു. പിന്നീട് സദ്ദാമിന്റെ കയ്യിൽനിന്ന് കുവൈത്ത് മോചിപ്പിക്കാനുള്ള യുഎസ് സഖ്യത്തെ പിന്തുണച്ച് അമേരിക്കക്കാരുടെ വിശ്വാസ്യത നേടി. ‘നീചനായ ആളാണെങ്കിലും സാമർഥ്യമുള്ള മനുഷ്യനായിരുന്നു’ ഹാഫിസ് എന്നാണ് മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൻ അദ്ദേഹത്തിന്റെ ഓർമക്കുറിപ്പായ ‘മൈ ലൈഫിൽ’ എഴുതിയത്. 2000ൽ ഹാഫിസിന്റെ മരണത്തോടെയാണു മകൻ ബഷാർ അൽ അസദ് രാജ്യഭരണം ഏറ്റെടുത്തത്. ‘അവസരങ്ങളെല്ലാം ധൂർത്തടിച്ച പുത്രൻ’ എന്നാണ് ബഷാർ അൽ അസദിനെ വിമർശകർ വിശേഷിപ്പിക്കുന്നത്.

turkey-start-attack-on-kurds

ആധുനികൻ, പരിഷ്കർത്താവ് എന്നീ പരിവേഷങ്ങളായിരുന്നു അസദിന് ആദ്യം. ബ്രിട്ടനിൽനിന്ന് പരിശീലനം കിട്ടിയ കണ്ണ് ഡോക്ടറായ അസദിനു രാജ്യത്തു പടർന്നിരുന്ന ഇരുൾ പെട്ടെന്നു തിരിച്ചറിയാനായെന്നു പലരും കരുതി. രാജ്യത്തെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി, രാഷ്ട്രീയ സംവാദങ്ങൾക്ക് അനുമതി നൽകി. എന്നാൽ മാറ്റങ്ങൾ അധികം നീണ്ടില്ല. 2001 സെപ്റ്റംബർ 11ന് യുഎസിലുണ്ടായ ഭീകരാക്രമണം ലോകക്രമത്തിൽ കാതലായ മാറ്റങ്ങളുണ്ടാക്കി. അതിന്റെ തുടർച്ച സിറിയയിലുമുണ്ടായി. ഭീകരാക്രമണത്തിനു മറുപടിയെന്നോണം 2003ൽ ഇറാഖിൽ അധിനിവേശം നടത്തിയ യുഎസ് നീക്കത്തെ അസദ് എതിർത്തു.

അടുത്തയാൾ താനാകും എന്ന ഭയമായിരുന്നു എതിർക്കാൻ കാരണം. സിറിയയിലൂടെ ഇറാഖിലേക്കു കടക്കാൻ വിദേശ പോരാളികൾക്ക് അസദ് അനുമതി നൽകി. യുഎസിനെതിരായ പോരാട്ടത്തിന്റെ ഇന്ധനമായി അസദിന്റെ തീരുമാനം മാറി. യുഎസും റഷ്യയും തമ്മിലുള്ള ഒളിപ്പോരിനുള്ള ഇടമായി പിന്നീട് സിറിയ. തുനീസിയയിൽ 2010–11ലെ മുല്ലപ്പൂ വിപ്ലവത്തിനു പിന്നാലെ പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും അലയടിച്ച അറബ് വസന്തത്തിന്റെ ഭാഗമായി സിറിയയും കലാപഭൂമിയായി. തുനീസിയ കഴിഞ്ഞാൽ മറ്റൊരിടത്തും അറബ് വസന്തം വിജയം കണ്ടെന്നു പറയാനാവില്ല.

ഈജിപ്തിൽ ഹുസ്നി മുബാറക്കിനെ പിഴുതെറിയുകയും ലിബിയയിൽ കേണൽ മുഅമ്മർ ഗദ്ദാഫിയെ ക്രൂരമായി വധിക്കുകയും ചെയ്തു. യെമനിൽ അലി അബ്ദുല്ല സാലിഹിനെ പുറത്താക്കി. സിറിയയിലാകട്ടെ, ഭരണാധികാരിയെ പുറത്താക്കുക എന്ന ലക്ഷ്യത്തിൽപോലും മുല്ലപ്പൂ വിപ്ലവം എത്തിയില്ല. അസദിനെ പുറത്താക്കിയിട്ട് ലിബിയയോ യെമനോ പേലെ ആകേണ്ടതുണ്ടോ എന്ന മറുചോദ്യവും ഉയർന്നു. പക്ഷേ രാജ്യം ആഭ്യന്തര യുദ്ധത്തിലേക്കാണു പോയത്. അറബ് മേഖലയിൽ ആഭ്യന്തരയുദ്ധം നടന്ന മറ്റു രാജ്യങ്ങളിൽനിന്നു വ്യത്യസ്തമായി, സിറിയയിൽ പ്രസിഡന്റ് അസദിന് റഷ്യ നൽകിയ ഉറച്ച പിന്തുണയിൽ യുദ്ധം നീണ്ടു.

∙ പ്രേതഭൂമിയായ സിറിയ

അസദിന്റെ ഭരണത്തിനെതിരെ 2011 മാർച്ചിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ഏതാനും മാസങ്ങൾക്കകം ആഭ്യന്തര യുദ്ധമാവുകയായിരുന്നു. അതിന്റെ ഫലമായി രാജ്യം മിക്കവാറും തകർന്നു പ്രേതഭൂമിയായി. അഞ്ചു ലക്ഷത്തിലേറെ പേർ കൊല്ലപ്പെട്ടു. ജനങ്ങളിൽ പകുതിയിലേറെപേർ (ഏതാണ്ട് ഒന്നേകാൽ കോടി) സ്വന്തം വീടുകളിൽനിന്നു പിഴുതെറിയപ്പെട്ടു. അവരിൽ 56 ലക്ഷം പേർ മറുനാടുകളിൽ അഭയം തേടി. അതിലുമേറെ പേർ സിറിയയ്ക്കുള്ളിൽത്തന്നെ പരക്കംപായുന്ന ഗതികേടിലായി. അസദിന്റെ ഏകാധിപത്യം അവസാനിക്കുന്നതിനെക്കുറിച്ചു രാജ്യത്തും പുറത്തും പലർക്കുമുണ്ടായിരുന്ന സ്വപ്നങ്ങൾ ചോദ്യചിഹ്നമായി തുടർന്നു. ലോകമെങ്ങും ഏകാധിപതികൾക്ക് അസദ് നവോന്മേഷം പകരുമ്പോൾ ജനാധിപത്യവാദികൾ ദുഃഖിതരും നിരാശരുമാണ്.

syria

രാജ്യത്തിന്റെ പലഭാഗങ്ങളും അസദ് വിരുദ്ധസേനകൾ പിടിച്ചടക്കി. സിറിയയിലെ ഏറ്റവും വലിയ നഗരമായ അലപ്പോ, തലസ്ഥാനമായ ദമസ്ക്കസിനു സമീപമുള്ള കിഴക്കൻ ഗൂത്ത, അസദ് വിരുദ്ധ പ്രക്ഷോഭത്തിനു തുടക്കംകുറിച്ച ദറാ, മറ്റു പ്രധാന നഗരങ്ങളായ ആഫ്രിൻ, ഹോം, റഖ, മായദിൻ എന്നിവ ഇക്കൂട്ടത്തിൽപ്പെടുന്നു. പ്രതിഷേധങ്ങളോട് ആദ്യം സൗമ്യനില സ്വീകരിച്ച അസദ് ക്രമേണ പ്രതിരോധിക്കാനുള്ള ചുമതല സൈന്യത്തെ ഏൽപ്പിച്ചു. പ്രതിഷേധക്കാരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടൽ കടുത്തപ്പോൾ, റഷ്യയുടെയും ഇറാന്റെയും സൈന്യത്തിനായി സിറിയയുടെ വാതിൽ തുറന്നു. റഷ്യൻ സഹായത്തോടെ നഗരങ്ങൾ ഒന്നൊന്നായി അസദ് തിരിച്ചുപിടിച്ചു.

SYRIA-CONFLICT

കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ലക്ഷക്കണക്കിനു വരുന്ന നിരപരാധികളായ സ്വന്തം ജനതയെ കൊലയ്ക്കു കൊടുക്കുമ്പോഴും അസദിനു ചാഞ്ചല്യമുണ്ടായില്ല. അസദിന്റെ ഭരണകൂടം ജനങ്ങൾക്കുമേൽ രാസായുധം വരെ പ്രയോഗിച്ചു. യുഎസും സഖ്യരാജ്യങ്ങളും പ്രത്യാക്രമണങ്ങൾ നടത്തി. രാജ്യം ശ്മശാനഭൂമി പോലെ ചിന്നിച്ചിതറി. എതിരു നിൽക്കുന്നവരെ കൊന്നും കൂട്ടത്തോടെ ജയിലിൽ അടച്ചും അസദ് തേരോട്ടം നടത്തി. ജനം ജീവനും കൊണ്ട് ഓടി. നീചനായ ഭരണാധികാരിയായി ലോകം കാണുമ്പോഴും, ആഭ്യന്തര യുദ്ധത്തിന്റെ മറ്റൊരു ചിത്രം വരച്ചുകാട്ടുന്നതിൽ അസദ് സാമർഥ്യം കാട്ടി. തന്റെ ഭരണവും ഐഎസ് ഉൾപ്പെടെയുള്ള ഇസ്‍ലാമിക ഭീകരരും തമ്മിലുള്ള പോരാട്ടമാണു യുദ്ധമെന്ന് അസദ് ഭാഷ്യം ചമച്ചു.

∙ എല്ലാത്തിനും കൂട്ടായി റഷ്യ

രാജ്യാന്തര ഫോറങ്ങളിൽ അസദിനെതിരെ ഒരു നീക്കവും വിജയിച്ചില്ല, കാരണം റഷ്യ തന്നെ. ഐക്യരാഷ്ട്ര സംഘടനയിൽ സിറിയയ്ക്കെതിരായ നീക്കങ്ങളെ ഒരു ഡസനിലേറെ തവണ റഷ്യ വീറ്റോ ചെയ്തു. 2013 ഓഗസ്റ്റിലെ രാസായുധ പ്രയോഗത്തിനു പിന്നാലെ നേരിട്ടുള്ള ആക്രമണത്തിന്റെ വക്കോളമെത്തിയതാണ് യുഎസ്. സൈനിക നടപടിക്കു തയാറെന്നു പ്രഖ്യാപിച്ച അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ, അത് യുഎസ് കോൺഗ്രസിന്റെ കൂടി പരിഗണനയ്ക്കുവിട്ടു. അപകടം മണത്ത സിറിയ, രാസായുധങ്ങൾ ഒഴിവാക്കാൻ സമ്മതിച്ചു. രാസായുധ നിർമാർജന സംഘടനയുടെ (ഒപിസിഡബ്ല്യു) നേതൃത്വത്തിൽ സിറിയയിലെ രാസായുധ ശേഖരത്തിന്റെ കണക്കെടുക്കുകയും രാജ്യത്തുനിന്നു പുറത്തുകടത്തി നശിപ്പിക്കുകയും ചെയ്തു.

MIDEAST-CRISIS/SYRIA-RUSSIA-PUTIN
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദും.

സിറിയയിൽ ഏറ്റുമുട്ടലല്ല, രാഷ്ട്രീയ പരിഹാരമാണു വേണ്ടതെന്ന് നേരത്തേ നടന്ന ഏഷ്യ–പസിഫിക് ഉച്ചകോടിയിൽ യുഎസും റഷ്യയും ധാരണയിലെത്തി. ഇതുപ്രകാരം സൈന്യത്തെ പിൻവലിക്കുമെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പ്രഖ്യാപിച്ചു. യുദ്ധങ്ങൾക്കായി മധ്യപൂർവദേശത്ത് യുഎസ് ഏഴു ലക്ഷം കോടി ഡോളർ പാഴാക്കിയെന്നും സിറിയയിൽനിന്നു സൈന്യത്തെ ഉടൻ പിൻവലിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഖ്യാപിച്ചു. പക്ഷേ, സിറിയൻ സേന വീണ്ടും രാസായുധ പ്രയോഗം നടത്തിയതോടെ ട്രംപ് വ്യോമാക്രമണത്തിന് ഉത്തരവിട്ടു. അമേരിക്കയുടെ 105 മിസൈലുകളിൽ 71 എണ്ണവും ലക്ഷ്യത്തിലെത്തുംമുൻപേ തകർത്തുവെന്നു സിറിയയും റഷ്യയും അവകാശപ്പെട്ടു.

വീണ്ടും സമാധാന ദൗത്യം ഏറ്റെടുത്തിരിക്കുകയാണു റഷ്യയും പുടിനും. ദശലക്ഷക്കണക്കിനു വരുന്ന അഭയാർഥികൾ സിറിയയിലേക്കു ഉടൻ മടങ്ങി വരണമെന്നും രാജ്യത്തിന്റെ പുനർനിർമാണത്തിൽ സഹായിക്കണമെന്നും കഴിഞ്ഞദിവസം പുടിൻ ആഹ്വാനം ചെയ്തു. അസദുമായുള്ള വിഡിയോ കോളിലായിരുന്നു പുടിന്റെ പരാമർശം. രാജ്യാന്തര ഭീകരത ഏതാണ്ടു പൂർണമായും തുടച്ചുനീക്കപ്പെട്ടുവെന്നും ജനജീവിതം സാവധാനം സാധാരണ നിലയിലേക്കു തിരികെ വരികയാണെന്നും പുടിൻ കൂട്ടിച്ചേർത്തു. സിറിയയിൽ പ്രതിഷേധിക്കുന്ന വിമത സംഘങ്ങളെ ‘ഭീകരർ’ എന്നാണ് അസദ് ഭരണകൂടവും റഷ്യയും വിശേഷിപ്പിക്കുന്നത്.

syria-kid-new

‘ബാലറ്റിലൂടെ ഹാഫിസ് അസദ് എന്ന പ്രസിഡന്റിനെ തിരഞ്ഞെടുക്കാനായി മാത്രമാണ് ‌സിറിയക്കാർ നാലു തവണ വോട്ട് ചെയ്തത്. ഇപ്പോൾ അദ്ദേഹത്തിന്റെ മകനാണ് പ്രസിഡന്റ്. യുഎസിലേക്കു കുടിയേറിയ ശേഷം ഞാൻ ആറു വ്യത്യസ്ത പ്രസിഡന്റുമാർക്കു വേണ്ടി വോട്ട് ചെയ്തു. എന്റെ രാജ്യം നിർഭയമായ തിരഞ്ഞെടുപ്പിന് ഒരുനാൾ സാക്ഷിയാകും എന്നു ഞാനാഗ്രഹിക്കുന്നു’– 1989ൽ സിറിയ വിട്ട് ഷിക്കാഗോ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സിറിയൻ– അമേരിക്കൻ ഡോക്ടർ സഹീർ സലൗൾ പറയുന്നു. കുടുംബ വാഴ്ചയുടെ രൂക്ഷമായ പൊടിക്കാറ്റും വേദനയും അടങ്ങി പുതിയ പ്രഭാതത്തിലേക്ക് എന്നാണ് സിറിയ കണ്ണ് തുറക്കുക? കണ്ണീരോടെ ലോകം കാത്തിരിക്കുകയാണ്.

English Summary: In ruins, Syria marks 50 years of Assad family rule

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com