ADVERTISEMENT

ന്യൂഡൽഹി ∙ ബിഹാർ നിയസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ പ്രകടനത്തിൽ നേതൃത്വത്തെ വിമര്‍ശിച്ച് മുതിർന്ന നേതാവ് കപില്‍ സിബല്‍. ഉത്തരേന്ത്യയില്‍ പാര്‍ട്ടിയുടെ പ്രസക്തി നഷ്ടമായെന്നും ജനം കോണ്‍ഗ്രസിനെ  ബദലായി കാണുന്നില്ലെന്നും കപിൽ സിബൽ വിമർശിച്ചു. തെറ്റുതിരുത്താന്‍ നേതൃത്വം തയാറായില്ലെങ്കില്‍ ഇനിയും പിന്നിലാകും. ആശങ്ക പരസ്യമാക്കിയത് പ്രതികരിക്കാന്‍ പാര്‍ട്ടിയില്‍ വേദിയില്ലാത്തതിനാലാണെന്നും കപിൽ സിബൽ പറഞ്ഞു.

കോൺഗ്രസിന്റെ പ്രശ്നം എന്തെന്ന് എല്ലാവർക്കും അറിയാം. പാർട്ടി നേതൃത്വത്തിനും അറിയാം എന്നാൽ തിരുത്താൻ ആരും തയാറാകുന്നില്ലെന്നും കപിൽ സിബൽ കുറ്റപ്പെടുത്തി. കഴിഞ്ഞ ഓഗസ്റ്റിൽ കോൺഗ്രസിൽ സമൂല മാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കളിൽ ഓരാളായിരുന്നു സിബൽ.

ബിഹാറിൽ മഹാസഖ്യത്തിലെ സീറ്റ് വിഭജനത്തിൽ കോൺഗ്രസ് കാട്ടിയ പിടിവാശിയാണു തോൽവിക്കു വഴിവച്ചതെന്ന ശക്തമായ വിമർശനം ഉയർന്നിരുന്നു. 2015 ൽ മത്സരിച്ച 41 സീറ്റിൽ 27 ഇടത്ത് വിജയിച്ച കോൺഗ്രസ് ഇക്കുറി 70 സീറ്റിലാണു മത്സരിച്ചത്; ജയിച്ചത് 19 മണ്ഡലങ്ങളിൽ.

സംസ്ഥാനത്ത് സംഘടനാ സംവിധാനം തീർത്തും ദുർബലമാണെങ്കിലും തേജസ്വി യാദവിനനുകൂലമായ തരംഗത്തിന്റെ അരികുപറ്റി ജയിച്ചുകയറാമെന്ന കോൺഗ്രസിന്റെ കണക്കുകൂട്ടൽ പാളുകയായിരുന്നു. തേജസ്വി ഒറ്റയ്ക്കു നയിച്ച സഖ്യത്തിൽ, ആളും ആരവവുമില്ലാത്ത കോൺഗ്രസ് ബാധ്യതയായി. കയ്യെത്തും ദൂരത്ത് ഭരണം നഷ്ടപ്പെട്ട തേജസ്വിക്ക്, കോൺഗ്രസിന്റെ വീഴ്ചയ്ക്കു വില നൽകേണ്ടി വന്നു. 

എൻഡിഎ തൂത്തുവാരിയ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിൽ 9 സീറ്റുകളാണു കോൺഗ്രസിനു മത്സരിക്കാൻ കിട്ടിയത്. അന്നും കോൺഗ്രസിനു കൊടുത്ത സീറ്റുകൾ കൂടിപ്പോയോ എന്ന ചർച്ച ആർജെഡിയിൽ ഉണ്ടായതാണ്. എന്തായാലും കോൺഗ്രസിനെ തള്ളിപ്പറയാൻ ഇപ്പോഴും ആർജെഡി തയാറായിട്ടില്ലെങ്കിലും അർഹിക്കുന്നതിനെക്കാൾ 20 സീറ്റെങ്കിലും അവർക്കു കൂടുതൽ കൊടുത്തുവെന്ന് ആർജെഡിയിൽ പൊതുവികാരമുണ്ട്.

English Summary: Kapil Sibal says leadership not taking up issues, polls show Congress is not choice of people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com