മകളെ കളിയാക്കിയത് ചോദ്യം ചെയ്ത ദലിത് ദമ്പതികളെ വെട്ടിക്കൊന്നു
Mail This Article
ചെന്നൈ ∙ മകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത ദലിത് ദമ്പതികളെ മേൽജാതിയിൽപെട്ട യുവാക്കൾ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. ഈറോഡിൽ കൊടുമുടി ഗ്രാമത്തിലെ രാമസ്വാമി (55), ഭാര്യ അരുകണി (48) എന്നിവരാണ് മരിച്ചത്.
പെൺകുട്ടിയെ ശല്യപ്പെടുത്തിയ സംഘത്തിനു നേതൃത്വം നൽകിയ സൂര്യ, പിതാവ് സ്വാമിനാഥൻ, സുഹൃത്ത് കിരുബ ശങ്കർ എന്നിവരെ അറസ്റ്റ് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ തുടരുന്നതായി പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ചയാണു സംഭവം. റോഡിൽ പടക്കം പൊട്ടിക്കുകയായിരുന്ന സൂര്യയും സുഹൃത്തുക്കളും അതുവഴി വന്ന രാമസാമിയുടെ മകളെയും മരുമകനെയും പേരക്കുട്ടിയെയും അശ്ലീല വാക്കുകൾ ഉപയോഗിച്ചു പരിഹസിച്ചു. രാമസാമിയും ദലിത് കോളനിയിലെ താമസക്കാരും ഇതു ചോദ്യം ചെയ്തതോടെ സംഘർഷമായി. രാമസാമിയും ഗ്രാമീണരും ചേർന്നു മർദിച്ചതോടെ സൂര്യയും സുഹൃത്തുക്കളും ഓടി രക്ഷപ്പെട്ടു.
ദലിതരിൽനിന്നു മർദനമേറ്റതു നാണക്കേടാണെന്നും പ്രതികാരം ചെയ്യണമെന്നും സൂര്യയുടെ പിതാവ് നിർദേശിച്ചത് അനുസരിച്ച് അർധരാത്രിയിൽ ദലിത് കോളനിയിൽ എത്തിയ സൂര്യയും സംഘവും രാമസാമിയുടെ വീട‌് ആക്രമിച്ചാണ് ഉറങ്ങിക്കിടന്ന രാമസാമിയെയും അരുകണിയെയും വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്.
English Summary : Dalit couple murdered allegedly for questioning Nadar man who harassed their daughter