ADVERTISEMENT

‘കിഫ്ബിയുടെ 2150 കോടിയുടെ മസാല ബോണ്ട് ഇടപാടുകൾ ഭരണഘടനാ വിരുദ്ധം’ – കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) ഈ കണ്ടെത്തലാണ് കേരളത്തിൽ ചൂടേറിയ ചർച്ചകൾക്കു വഴിതെളിക്കുന്നത്. രാജ്യത്തിനു പുറത്തു നിന്നു സംസ്ഥാനങ്ങൾ കടമെടുക്കരുതെന്ന ഭരണഘടനാ അനുച്ഛേദത്തിന്റെ ലംഘനമായാണു മസാല ബോണ്ട് വഴി കിഫ്ബി പണം സമാഹരിച്ചതിനെ സിഎജി കാണുന്നത്. ഇതുവരെയുള്ള കടമെടുപ്പു സർക്കാരിനു 3100 കോടിരൂപയുടെ ബാധ്യത വരുത്തിയെന്നും സിഎജി വ്യക്തമാക്കുന്നു.

കേന്ദ്രത്തിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാനുണ്ടെങ്കിൽ കേന്ദ്ര അനുമതി വാങ്ങാതെ ആഭ്യന്തര കടമെടുപ്പു പോലും പാടില്ലെന്നും ഭരണഘടനയിൽ പറയുന്നു. കേന്ദ്ര അനുമതിയില്ലാതെ കിഫ്ബി ആഭ്യന്തര വായ്പയെടുത്തത് ഇൗ വ്യവസ്ഥയുടെ ലംഘനമാണെന്നാണു സിഎജിയുടെ മറ്റൊരു കണ്ടെത്തൽ. കിഫ്ബിയെ സർക്കാർ സ്ഥാപനമായി സിഎജി കാണുമ്പോൾ ഒരു കോർപറേറ്റ് സ്ഥാപനമെന്ന പോലെയാണ് കേരള സർക്കാർ വ്യാഖ്യാനിക്കുന്നത്.

∙കിഫ്ബി എന്നാൽ?

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികൾ നടപ്പിലാക്കാനാണ് കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) രൂപീകരിച്ചത്. കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് നിയമം അനുസരിച്ച് 1999 നവംബർ 11നാണ് കിഫ്ബി ആരംഭിച്ചത്. എൽഡിഎഫ് സർക്കാർ 2016ൽ അധികാരമേറ്റെടുത്തപ്പോൾ കിഫ്ബിയുടെ ചട്ടങ്ങൾ പരിഷ്ക്കരിച്ചു. സാമ്പത്തിക മേഖലയിലെ മാന്ദ്യത്തെ ഫലപ്രദമായി പ്രതിരോധിക്കുക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ.

∙ബജറ്റിൽ പ്രഖ്യാപിച്ചത് ഐസക്

2016–17ലെ ബജറ്റ് പ്രസംഗത്തിൽ രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജിനെക്കുറിച്ച് പറയുന്ന ഭാഗത്താണ് ധനമന്ത്രി ടി.എം. തോമസ് ഐസക് കിഫ്ബിയെക്കുറിച്ചു പരാമർശിച്ചത്. ബജറ്റിലെ പ്രഖ്യാപനം ഇങ്ങനെ: കിഫ്ബി ആക്ടിന്റെ ചട്ടങ്ങൾ പരിഷ്ക്കരിക്കും. ഇതുവഴി സെബിയും ആർബിഐയും അംഗീകരിച്ചിട്ടുള്ള നൂതന ധനസമാഹരണ മാർഗങ്ങൾ ഉപയോഗപ്പെടുത്താൻ കിഫ്ബിയെ സജ്ജമാക്കും.

നിക്ഷേപകർക്കുള്ള പണത്തിന്റെ മടക്കിക്കൊടുക്കലിനും കടം എടുത്ത തുകയുടെ വീണ്ടെടുപ്പിനുമായി സർക്കാരിൽനിന്ന് ലഭിക്കേണ്ട എല്ലാ തുകയും ഓഗസ്റ്റ് മാസത്തിലെ അവസാന പ്രവർത്തി ദിവസത്തിനു മുൻപ് മടക്കികൊടുക്കും. മോട്ടർ വാഹന നികുതി തുടക്കത്തിൽ 10 ശതമാനവും പിന്നീട് ഉയർത്തി 50 ശതമാനവും കിഫ്ബിക്ക് നൽകും. പെട്രോൾ സെസും കിഫ്ബിക്കായിരിക്കും. സമാഹരിക്കുന്ന നിക്ഷേപത്തിനു സർക്കാർ ഗ്യാരന്റി നൽകും. കിഫ്ബി വഴി സമാഹരിക്കുന്ന പണം ഖജനാവിൽ നിക്ഷേപിക്കുകയോ വകുപ്പുകൾ വഴി ചെലവാക്കുകയോ ചെയ്യില്ല.

∙കിഫ്ബിയുടെ ഘടന ഇങ്ങനെ

മുഖ്യമന്ത്രിയാണ് ചെയർമാൻ. ധനമന്ത്രി വൈസ് ചെയർമാൻ. സിഇഒ മുൻ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം. ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ വിക്രംജിത് സിങ് ഐപിഎസ്. ചീഫ് സെക്രട്ടറി, സംസ്ഥാന പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ, നിയമ സെക്രട്ടറി, ധനസെക്രട്ടറി, ധനവിഭവ സെക്രട്ടറി തുടങ്ങിയവർ അംഗങ്ങളാണ്. ഇവരെകൂടാതെ വിവിധ മേഖലകളിൽ വിദഗ്ധരായ ഏഴ് സ്വതന്ത്ര അംഗങ്ങളുമുണ്ട്.

ഇതിനു പുറമേ കിഫ്ബിക്ക് എക്സിക്യൂട്ടിവ് കമ്മറ്റിയുമുണ്ട്. കമ്മിറ്റിയുടെ ചെയർമാൻ ധനമന്ത്രിയാണ്. ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി, ധനസെക്രട്ടറി, ധനവിഭവ സെക്രട്ടറി, 3 സ്വതന്ത്ര അംഗങ്ങൾ, സിഇഒ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. കിഫ്ബി ഫണ്ട് ശരിയായി വിനിയോഗിക്കുന്നുണ്ടോ എന്നറിയാൻ  ഫണ്ട് ട്രസ്റ്റി ആൻഡ് അഡ്വൈസറി കമ്മിഷൻ (എഫ്ടിഎസി) രൂപീകരിച്ചിട്ടുണ്ട്. മുൻ കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ വിനോദ് റായിയാണ് കമ്മിഷൻ അധ്യക്ഷൻ. ആർബിഐ മുൻ ഡെപ്യൂട്ടി ഗവർണർ ഉഷാ തൊറാട്ട്, നബാർഡ് മുൻ ചെയർമാൻ പ്രകാശ ബക്ഷി എന്നിവർ അംഗങ്ങളാണ്. രണ്ടു വർഷമാണ് ട്രസ്റ്റിന്റെ കാലാവധി.

∙ കിഫ്ബിയുടെ ഘടനയും പ്രവർത്തനവും

ഓൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (എഐഎഫ്), ഇന്‍ഫ്രാസ്ട്രെക്ച്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് (ഐഎൻവിഐടി), ഇൻഫ്രാസ്ട്രക്ച്ചർ ഡെബ്റ്റ് ഫണ്ട് (ഐഡിഎഫ്) എന്നിവയിലൂടെയാണ് കിഫ്ബിയുടെ സാമ്പത്തിക ആവശ്യങ്ങൾ സാധ്യമാകുന്നത്. ഗതാഗതം, ഊർജം, അടിസ്ഥാന സൗകര്യവികസനം, ഐടി, ജല ശുചീകരണം എന്നീ മേഖലകളിലെ വികസനമാണ് കിഫ്ബിയിലൂടെ സർക്കാർ നടത്തുന്നത്.

കെ ഫോൺ, പെട്രോകെമിക്കൽ ആന്റ് ഫാർമ പാർക്ക്, തീരദേശ–മലയോര ഹൈവേ, പവർ ഹൈവേ, ലൈഫ് സയൻസ് പാർക്ക്, ഹെടെക് സ്കൂൾ പദ്ധതി തുടങ്ങിയവയാണ് കിഫ്ബിയുടെ പ്രധാന പദ്ധതികൾ. വിവിധ വകുപ്പുകൾക്ക് കീഴിലായി  54391.47 കോടി രൂപ ചെലവ് വരുന്ന 679 പദ്ധതികൾക്കാണ് കിഫ്ബി അനുമതി നൽകിയിരിക്കുന്നത്. ഇതിൽ ടെൻഡർ ചെയ്തത് 364 പദ്ധതികളാണ്. 14133.42 കോടി രൂപയാണ് ടെൻഡർ തുക. ഇതിൽ തന്നെ 11639.78 കോടി രൂപ ചെലവ് വരുന്ന 303 പദ്ധതികളുടെ നിർമാണ പ്രവർത്തികൾ തുടങ്ങിക്കഴിഞ്ഞു. ഇതു വരെയായി 5189.68 കോടി രൂപ കരാറുകാർക്ക് വിതരണം ചെയ്തു. 

∙കിഫ്ബിയുടെ ധനസമാഹരണം

കിഫ്ബി മസാല ബോണ്ടുകൾ വഴി 2150 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. മോട്ടർ വാഹന നികുതിയുടെ വിഹിതം, പെട്രോളിയം സെസ്, മസാലബോണ്ട്, പ്രവാസി ചിട്ടി ബോണ്ട്, ടേം ലോൺ, നബാർഡ് ലോൺ, നോർക്ക ലോൺ തുടങ്ങിയ മാർഗങ്ങളിലൂടെയാണ് കിഫ്ബി ധനസമാഹരണം നടത്തുന്നത്.

∙ എന്താണ് മസാല ബോണ്ട്?

രാജ്യാന്തര വിപണിയിൽ ഇന്ത്യൻ രൂപയിൽ തന്നെ ബോണ്ടിറക്കി പണം സമാഹരിക്കുന്ന രീതിയാണിത്. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങൾക്കായാണു മുഖ്യമായും മസാല ബോണ്ടുകൾ വഴി കടമെടുക്കുന്നത്.

ഇന്ത്യൻ സംസ്കാരവും രുചിവൈവിധ്യങ്ങളും രാജ്യാന്തര വിപണിയിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് രൂപയിലെ ബോണ്ടുകൾക്ക് ഇന്റർനാഷനൽ ഫിനാൻസ് കോർപറേഷൻ ‘മസാല ബോണ്ട്’ എന്ന പേരുവിളിച്ചത്. രൂപയിൽ ബോണ്ടിറക്കുന്നതിനാൽ പണം സ്വീകരിക്കുന്നവരെ വിനിമയ നിരക്കിലെ വ്യത്യാസം ബാധിക്കില്ല. മൂല്യം ഇടിയുന്ന സ്ഥിതിയുണ്ടായാൽ അതിന്റെ നഷ്ടം നിക്ഷേപകരാണ് സഹിക്കേണ്ടത്.

∙ കിഫ്ബി ഓഡിറ്റിനു വിധേയമോ?

സിആൻഡ് എജി ആക്ടിലെ സെക്‌ഷൻ 14 (1) പ്രകാരം കിഫ്ബി, സിഎജി ഓഡിറ്റിനുവിധേയമാണ്. അതനുസരിച്ചുള്ള ഓഡിറ്റ് നടപടികൾ കിഫ്ബിയിൽ നടക്കുന്നുണ്ട്. കിഫ്ബിയുടെ 2018-19 സാമ്പത്തിക വർഷത്തെ ഓഡിറ്റ് 27-1-2020 മുതൽ നടന്നു വരികയാണ്. ലോക്ഡൗൺ സാഹചര്യത്തിലും സിഎജിയുടെ ആവശ്യപ്രകാരം ഓൺലൈനായി കിഫ്ബിയുടെ വരവു ചെലവു കണക്കുകളുടെ ഫയലുകൾ പരിശോധിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിരുന്നു.

English Summary: Everything you need to know about KIIFB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com