ADVERTISEMENT

കിഫ്ബിയുമായി ബന്ധപ്പെട്ടു സിഎജി സംസ്ഥാനത്തിനു നല്‍കിയ കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്ത നാലു പേജ് ഡല്‍ഹിയില്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്ന പ്രസ്താവനയിലൂടെ ധനമന്ത്രി ടി.എം. തോമസ് ഐസക് രാഷ്ട്രീയമായി ലക്ഷ്യമിടുന്നത് കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും വിശ്വസ്തനായ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഗിരീഷ് ചന്ദ്ര മുര്‍മുവിനെയും. സിഎജിയുടെ നിഗമനങ്ങള്‍ സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനുള്ള വമ്പന്‍ ഗൂഢാലോചനയാണെന്നു പറഞ്ഞ ധനമന്ത്രി ആര്‍എസ്എസ് നേതാവ് റാം മാധവിന്റെ ഇടപെടലുകളെക്കുറിച്ചും ആരോപണം ഉന്നയിച്ചിരുന്നു.

അതേസമയം കിഫ്ബി മസാല ബോണ്ട് ഇറക്കിയതു വഴി കേന്ദ്രത്തിന്റെ അധികാരങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കടന്നുകയറിയെന്ന രൂക്ഷമായ ആരോപണമാണ് സിഎജി റിപ്പോര്‍ട്ടില്‍. വിദേശവിപണിയില്‍നിന്നുള്ള വായ്പ (എക്‌സ്‌റ്റേണല്‍ കൊമേഷ്യല്‍ ബോറോയിങ്) കേന്ദ്ര സർക്കാരിനു അധികാരമുള്ള യൂണിയന്‍ ലിസ്റ്റില്‍ വരുന്നതാണെന്നും അതിനു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. ഐസക്കിന്റെ സ്വപ്‌നപദ്ധതിയായ കിഫ്ബിയുടെ ഉദ്ദേശ്യത്തെ തന്നെ ഇല്ലാതാക്കുന്ന വാദങ്ങളാണ് സിഎജി മുന്നോട്ടുവച്ചിരിക്കുന്നത്. അതേസമയം സിഎജി റിപ്പോര്‍ട്ട് ഡല്‍ഹിയില്‍ കൂട്ടിച്ചേര്‍ത്തുവെന്ന ആരോപണവും പിന്നില്‍ ആര്‍എസ്എസ് ആണെന്ന കുറ്റപ്പെടുത്തലും വഴി കൃത്യമായ രാഷ്ട്രീയ പോര്‍മുഖമാണ് തോമസ് ഐസക് തുറന്നിടുന്നത്. ധനമന്ത്രിക്കു നേരിടേണ്ടിവരുന്നതാകാട്ടെ ഗുജറാത്ത് കലാപക്കേസുകള്‍ തൊട്ട് ജമ്മു കശ്മീര്‍ വരെ നരേന്ദ്ര മോദിക്കു സംരക്ഷണകവചമൊരുക്കി ഒപ്പം നില്‍ക്കുന്ന വിശ്വസ്തനെയും. 

1200-gc-murumu-pm-modi
ജി.സി മുര്‍മു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം

മോദിയുടെ സ്വന്തം മുര്‍മു

15 വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറെ അടുത്തു പ്രവര്‍ത്തിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് ജി.സി. മുര്‍മു. രാജ്യത്ത് ആദിവാസി വിഭാഗത്തില്‍നിന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ തസ്തികയിലെത്തുന്ന ആദ്യ ഐഎഎസുകാരൻ കൂടിയാണ് ഇദ്ദേഹം. ഈ പദവിയിലെത്തുന്ന ആദ്യ ഒഡീഷക്കാരനും. ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവി രാജിവച്ച ശേഷമാണ് മുര്‍മു സിഎജിയുടെ ചുമതല ഏറ്റെടുത്തത്.

1959 നവംബര്‍ 21-ന് ജനിച്ച മുര്‍മു 65 വയസ് പൂര്‍ത്തിയാകുന്നതുവരെയോ പരമാവധി ആറു വര്‍ഷം വരെയോ സിഎജിയായി തുടരും. അതായത് 2025 നവംബര്‍ 21 വരെ അദ്ദേഹം ആ പദവിയില്‍ ഉണ്ടാകും. ഗുജറാത്ത് കേഡറില്‍നിന്ന് ഒരു ഐഎസ് ഉദ്യോഗസ്ഥന്‍ സിഎജിയാകുന്നതും ഇതാദ്യം. 

ഒഡീഷയിലെ മയുര്‍ഭഞ്ജ് സ്വദേശിയായ മുര്‍മു എട്ടു മക്കളില്‍ മൂത്തവനാണ്. പിതാവ് റെയില്‍വേ ഉദ്യോഗസ്ഥനും അമ്മ അധ്യാപികയുമായിരുന്നു. കുറച്ചു നാള്‍ എസ്ബിഐയില്‍ ജോലി ചെയ്ത ശേഷമാണ് അദ്ദേഹം സിവില്‍ സര്‍വീസില്‍ എത്തിയത്. 1985ല്‍ യുപിഎസ്്‌സി പരീക്ഷ പാസായ മുര്‍മു ഗുജറാത്തിലെ ചെറുനഗരമായ പെറ്റ്‌ലാഡില്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്നു വിവിധ ജില്ലകളില്‍ കലക്ടറായി പ്രവര്‍ത്തിച്ചു. 

ബര്‍മിങ്ഹാം സര്‍വകലാശാലയില്‍നിന്ന് എംബിഎ നേടിയ ശേഷം 2004 ല്‍ സര്‍വീസില്‍ മടങ്ങിയെത്തിയതോടെയാണ് മുര്‍മു ഗുജറാത്തില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 2002 ലെ കലാപത്തിന്റെ കെടുതികളില്‍നിന്നു കരകയറാനുള്ള ശ്രമത്തിലായിരുന്നു അന്ന് ഗുജറാത്ത് സര്‍ക്കാര്‍. സുപ്രീംകോടതി നിര്‍ദേശപ്രകാരം നിരവധി കേസുകളാണ് സംസ്ഥാന സർക്കാരിനെതിരെ എടുത്തിരുന്നത്. പൊലീസ് ഏറ്റുമുട്ടലുകളെക്കുറിച്ചു വിവാദങ്ങളും ഉയര്‍ന്നുവന്ന കാലം. കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ കോടതിയില്‍ ഫലപ്രദമായി അവതരിപ്പിക്കാനുള്ള ചുമതല അന്നു മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി മുര്‍മുവിനെയാണ് ഏല്‍പ്പിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയായിരുന്നു അന്ന് കേന്ദ്രത്തിൽ. 2004 മുതല്‍ 2014 വരെയുള്ള പത്തുവര്‍ഷവും കേന്ദ്രവും ഗുജറാത്തിലെ മോദി സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവായി.

ഈ വിഷമഘട്ടത്തിലും അഭിഭാഷകര്‍ക്കു കാര്യങ്ങള്‍ വിശദീകരിക്കാനും വിവിധ കമ്മിഷനുകള്‍ക്കു മുന്നില്‍ സര്‍ക്കാരിന് അനുകൂലമായി കാര്യങ്ങള്‍ അവതരിപ്പിക്കാനും മുന്നില്‍നിന്നത് മുര്‍മുവായിരുന്നു. ഇതോടെ മുര്‍മു മോദിയുടെ വിശ്വസ്തനായി മാറി. 2008-ല്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. അതേസമയം തന്നെ സംസ്ഥാന ആഭ്യന്തര വകുപ്പിലും അതേപദവി വഹിച്ചു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പതിമൂന്നര വര്‍ഷവും ആഭ്യന്തരവകുപ്പ് അദ്ദേഹം തന്നെയാണു കൈകാര്യം ചെയ്തത്. 2003 മുതല്‍ അമിത് ഷാ ഡപ്യൂട്ടി ആഭ്യന്തരമന്ത്രിയായത് പ്രവര്‍ത്തിച്ചിരുന്നത്.

2010ല്‍ ഇസ്രത് ജഹാന്‍ വ്യാജഏറ്റുമുട്ടല്‍ കേസില്‍ ആരോപണവിധേയനായി അമിത് ഷാ മന്ത്രി സ്ഥാനം രാജിവച്ചു. ഈ കേസിലും അമിത് ഷായ്ക്കും ഗുജറാത്ത് സര്‍ക്കാരിനും വേണ്ടി രംഗത്തിറങ്ങിയതു മുര്‍മുവായിരുന്നു. അമിത് ഷാ മന്ത്രിസഭയും കോടതി നിർദ്ദേശപ്രകാരം സംസ്ഥാനവും വിട്ടതോടെ മോദിയുടെ ഏറ്റവും അടുത്ത ഉപദേശകനായി മുര്‍മു മാറി. ഈ കാലയളവില്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അനേ്വഷണ സംഘത്തിനു മുന്നില്‍ ഹാജരായ മോദിക്കു വേണ്ടി കൃത്യമായി കാര്യങ്ങള്‍ നീക്കിയിരുന്നതു മുര്‍മുവാണ്.

മുഖ്യമന്ത്രിയില്‍നിന്നു പ്രധാനമന്ത്രിയിലേക്കുള്ള യാത്രയിലും മോദി മുര്‍മുവിനെയും ഒപ്പം ചേര്‍ത്തു. മോദിയുടെ പിന്‍ഗാമിയായി മുഖ്യമന്ത്രിപദത്തിലെത്തിയ ആനന്ദിബെന്‍ പട്ടേലിനൊപ്പം ഒരു വര്‍ഷം പ്രവര്‍ത്തിച്ച ശേഷം മുര്‍മു 2015 ലാണ് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഡല്‍ഹിയിലെത്തിയത്. നാലു വര്‍ഷത്തോളം ധനകാര്യമന്ത്രാലയത്തിലെ വിവിധ തസ്തികകളിൽ പ്രവർത്തിച്ചു.

PTI08-08-2020_000042B
ജി.സി മുര്‍മു

കശ്മീർ ദൗത്യത്തിലും വിശ്വസ്തന്‍

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ ജമ്മു കശ്മീരില്‍ അതീവ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോള്‍ ലഫ്റ്റനന്റ് പദവിയിലേക്ക് ആരെ നിയോഗിക്കുമെന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സംശയമില്ലായിരുന്നു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തരബിരുദധാരിയായ മുര്‍മുവിനായിരുന്നു ആ നിയോഗം. 

കേന്ദ്രസര്‍ക്കാരിന്റെ നയപരിപാടികള്‍ കൃത്യമായി കശ്മീരില്‍ നടപ്പാക്കിയതിനു ശേഷമാണ് നിരവധി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ തലയ്ക്കു മുകളിലൂടെ മുര്‍മു സിഎജി പദവിയിലേക്കെത്തിയത്. ഐഎഎസ് ബാച്ച് കണക്കാക്കിയാൽ മുർമുവിനു കീഴിൽ ഡെപ്യൂട്ടി സിഎജിമാരായി സേവനമനുഷ്ഠിക്കുന്ന നാലു പേരെങ്കിലും അദ്ദേഹത്തിന്റെ സീനിയർമാരാണ്.

കാര്യങ്ങള്‍ ആഴത്തില്‍ പഠിച്ച് പ്രയോഗിക ബുദ്ധിയോടെ തീരുമാനങ്ങള്‍ നടപ്പാക്കുകയെന്നതാണു മുര്‍മുവിന്റെ ശൈലി. മുന്‍ഗാമികളില്‍നിന്നു വ്യത്യസ്തമായി സുപ്രധാന വിഷയങ്ങളില്‍ അഭിഭാഷകരുടെ അടുത്തു നേരിട്ടെത്തി കാര്യങ്ങള്‍ വിശദീകരിക്കാന്‍ അദ്ദേഹം മടികാട്ടാറില്ല.

ഉന്നത പദവികളിൽ തുടരുമ്പോഴും ഊഴം കാത്ത് അഭിഭാഷക ഓഫിസുകളിൽ ക്ഷമയോടെ കാത്തിരിക്കുന്ന മുർമുവിനെ ഡൽഹിയിലെ നിയമവൃത്തങ്ങളിൽ ചിലർ ഓർക്കുന്നു. ലഭിക്കുന്ന ഉപദേശങ്ങൾക്ക് കൃത്യമായ പ്രതിഫലം അഭിഭാഷകർക്കു വാങ്ങിനൽകുന്നതിലും മുർമു കണിശത കാട്ടിയെന്നതും ഇവർ സൂചിപ്പിക്കുന്നു.

പദവികള്‍ക്കു പിന്നാലെ പോകുന്നതും മുര്‍മുവിന്റെ ശീലമല്ല. മോദി പ്രധാനമന്ത്രിയായി 11 മാസങ്ങള്‍ക്കു ശേഷമാണ് മുര്‍മു ഡല്‍ഹിയിലെത്തിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മേധാവിയാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അതുണ്ടായില്ല. ഒടുവില്‍ കശ്മീര്‍ ലഫ്. ഗവര്‍ണര്‍ പദവിയിലേക്ക് നിയോഗിക്കപ്പെട്ടപ്പോള്‍ വിമര്‍ശകരുടെ വായടഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും സിഎജിയുടെ സുപ്രധാന ചുമതല മുര്‍മുവിനു നല്‍കി മോദി ഏവരെയും അദ്ഭുതപ്പെടുത്തി. 

ആരോഗ്യകാര്യങ്ങളില്‍ ഏറെ ശ്രദ്ധാലുവായ മുര്‍മു ഒരു വെയ്റ്റ്‌ലിഫ്റ്റര്‍ കൂടിയാണ്. ഗാന്ധിനഗറില്‍ താമസിക്കുമ്പോള്‍ ജിമ്മുകളില്‍ സ്ഥിരസാന്നിധ്യമായിരുന്നു. 2015ല്‍ ഡല്‍ഹിയിലെത്തിയിട്ടും വ്യായാമത്തിലും മറ്റും മുർമു ഒരു വിട്ടുവീഴ്ചയും വരുത്താറില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. ഭാര്യ സ്മിതാ ശുക്ല പിഎച്ച്ഡി നേടിയ ശേഷം സാമുഹിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃത. മകള്‍ രുചിക യുപിഎസ്്‌സി പരീക്ഷയ്ക്കു തയാറെടുക്കുന്നു. മകന്‍ റുഹാന്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി. മുര്‍മുവിന്റെ സഹോദരന്‍ ഷിറീഷ് ചന്ദ്ര മുര്‍മു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റീജിയനല്‍ ഡയറക്ടർ.

English Summary: CAG GC Murmu, profile of the 1985 batch IAS officer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com