ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യതലസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിനുള്ള ചുമതല ഭല്ലമാർക്ക്. കോവിഡ് നിയന്ത്രണവിധേയമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഏകോപന ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, തന്റെ ഉപദേശകരായ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല, ഡൽഹി സർക്കാരിലെ ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി ഭൂപിന്ദർ സിങ് ഭല്ല എന്നിവരെ ഏൽപ്പിച്ചു. കേന്ദ്ര വാണിജ്യ മന്ത്രാലയം അഡീഷനൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള, 1990 ഐഎഎസ് ബാച്ചുകാരനായ ഭൂപിന്ദർ സിങ് ഭല്ലയെ ഡൽഹിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ നോഡൽ ഓഫിസറായി നിയോഗിച്ചു.

മഹാമാരി വീണ്ടും പിടിമുറുക്കിയ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ കേന്ദ്രസഹായം തേടിയതോടെ ന്യൂഡൽഹിയുടെ കോവിഡ് പ്രതിരോധ ന‌ട‌പടിയുടെ നേതൃത്വം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏറ്റെട‌ുത്തിരുന്നു. ഇതേ തുടർന്ന് കിടക്കകളുടെ ലഭ്യതയും ക്രമീകരണവും, കോവിഡ് പരിശോധനയുടെ അവസ്ഥ, അധിക ഐസിയു കിടക്കകൾ എന്നിവ ഏകോപിപ്പിക്കാൻ വിദഗ്ധരടങ്ങിയ 10 സംഘങ്ങളെ നൂറിലേറെ സ്വകാര്യ ആശുപത്രികൾ സന്ദർശിക്കാൻ നിയോഗിച്ചു.

നടപടികൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ 15 ന് അജയ് കുമാർ ഭല്ല, ഭൂപിന്ദർ സിങ് ഭല്ല എന്നിവരുമായി അമിത് ഷാ ചർച്ച നടത്തിയിരുന്നു. തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ലഫ്റ്റനന്റ് ഗവർണർ അനിൽ ബയ്‌ജാൽ, കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ, ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ൻ, കേന്ദ്ര– സംസ്ഥാന ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ ഉന്നതതല അവലോകന യോഗവും ചേർന്നു.

45 ഡോക്ടർമാരും 160 പാരാമെഡിക്കൽ അംഗങ്ങളുമടങ്ങുന്ന ആദ്യ ബാച്ച് കഴിഞ്ഞ ദിവസം തലസ്ഥാനത്ത് എത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ഡോക്ടർമാരും ജീവനക്കാരും എത്തും. ഡിആർഡിഒ 250 ഐസിയു കിടക്കൾ കൂടി സജ്ജമാക്കും. 800 ആശുപത്രി കിടക്കകളുള്ള കോച്ചുകൾ തയാറാക്കി നൽകുമെന്നു റെയിൽവേയും അറിയിച്ചിട്ടുണ്ട്. 

English Summary: Bhalla And Bhalla: Amit Shah's covid crusaders for Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com