ADVERTISEMENT

തിരുവനന്തപുരം ∙ അഴിമതിയുടെ ശരശയ്യയില്‍ കിടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനു സമനില തെറ്റിയതു കൊണ്ടാണു യുഡിഎഫ് നേതാക്കളെ  സ്വഭാവഹത്യ ചെയ്യുംവിധം വൈരനിര്യാതന ബുദ്ധിയോടെ കേസുകള്‍ എടുക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഏതു നിമിഷവും ജയിലിലേക്ക് പോകുമെന്ന മുഖ്യമന്ത്രിയുടെ തിരിച്ചറിവാണ് പ്രതികാരബുദ്ധിക്ക് കാരണം. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികാര നടപടികളുടെ പേരില്‍ കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും നിശബ്ദമാക്കാമെന്ന് കരുതിയെങ്കില്‍ മുഖ്യമന്ത്രിക്ക് തെറ്റി. യുഡിഎഫ് നേതാക്കള്‍ക്കെതിരായ പ്രതികാര നടപടികളെ ഒറ്റക്കെട്ടായി നേരിടും. കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ.മാണി കേസ് പിന്‍വലിക്കാന്‍ 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് ആരോപണ കര്‍ത്താവ് ഉന്നയിച്ച ആക്ഷേപത്തില്‍ എന്തുകൊണ്ട് പ്രാഥമിക അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി തയാറായില്ല?

ജോസ് കെ.മാണിയെ പരിശുദ്ധനാക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നത്. പ്രവാസി വ്യവസായിയില്‍നിന്നും 50 ലക്ഷം തട്ടിയ കേസില്‍ സിപിഎം സ്വതന്ത്ര എംഎല്‍എക്കെതിരെ എന്തു നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്? മഹാരാഷ്ട്ര സിന്ധുദുര്‍ഗില്‍ 200 ഏക്കര്‍ ഭൂമി ബെനാമി പേരിലുള്ള കേരളത്തിലെ രണ്ടു മന്ത്രിമാര്‍ ആരെന്ന് വെളിപ്പെടുത്താനും അതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്താനും മുഖ്യമന്ത്രിക്ക് തന്റേടം ഉണ്ടോ?

സ്പ്രിൻക്ലർ, ഇ-മൊബിലിറ്റി, ലൈഫ് മിഷൻ ഉള്‍പ്പെടെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായ അഴിമതികള്‍ ഓരോന്നായി തുറന്നു കാട്ടിയത് പ്രതിപക്ഷ നേതാവാണ്. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയതിന്റെ പകപോക്കലാണ് ഈ കേസുകള്‍ക്കെല്ലാം പ്രേരകഘടകം. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള വിജിലന്‍സ് നാലു തവണ അന്വേഷിച്ച് ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ട് ക്ലീന്‍ചിറ്റ് നല്‍കിയ കേസാണ് ബാര്‍കോഴ വിവാദമെന്നും മുല്ലപ്പള്ളി പറഞ്ഞു.

English Summary : Congress will face the retailation together, says Mullappally Ramachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com