അനധികൃത സ്വത്ത് കേസ്: ഡി.കെ. ശിവകുമാറിന് സിബിഐയുടെ സമൻസ്
Mail This Article
ബെംഗളൂരു∙ അനധികൃത സ്വത്ത് കേസിൽ കോൺഗ്രസ് കർണാടക അധ്യക്ഷൻ ഡി.കെ.ശിവകുമാറിന് സിബിഐയുടെ സമൻസ്. സിബിഐയിൽ നിന്ന് സമൻസ് ലഭിച്ചതായും നവംബർ 25 ന് ഹാജരാകുമെന്നും ശിവകുമാർ പ്രതികരിച്ചു.
നവംബർ 19 ന് സിബിഐ സമൻസ് അയച്ചിട്ടുണ്ട് എന്നത് ശരിയാണ്. സമൻസ് നൽകാന്‍ സിബിഐ ഉദ്യോഗസ്ഥർ വീട്ടിൽ വന്നിരുന്നു. ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നതിനാൽ വീട്ടിൽ ഉണ്ടായിരുന്നില്ല. പിറ്റേന്ന് തിരികെ എത്തിയപ്പോൾ സമൻസ് നൽകി. നവംബർ 23 ന് വൈകുന്നേരം 4 മണിയോടെ ഹാജരാകാൻ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മാസ്കി, ബസവകലന്യ നിയമസഭാ മണ്ഡലങ്ങളിൽ സിദ്ധരാമയ്യയോടൊപ്പം പര്യടനം നടത്തുന്നതിനാൽ അന്ന് ഹാജരാകാൻ കഴിയില്ലെന്നും നവംബർ 25 ന് ഉച്ചകഴിഞ്ഞ് ഹാജരാകാമെന്ന് ഔദ്യോഗികമായി അറിയിച്ചതായും ശിവകുമാർ പറഞ്ഞു.
കർണാടക, ഡൽഹി, മുംബൈ എന്നിവയുൾപ്പെടെ ശിവകുമാറുമായി ബന്ധപ്പെട്ട 14 സ്ഥലങ്ങളിൽ ഒക്ടോബർ 5 ന് സിബിഐ റെയ്ഡ് നടത്തിയിരുന്നു. 57 ലക്ഷം രൂപ, സ്വത്തുരേഖകൾ, ബാങ്കുമായി ബന്ധപ്പെട്ട രേഖകൾ, ഹാർഡ് ഡിസ്ക് തുടങ്ങിയവ റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. 74.93 കോടി രൂപയുടെ അനധികൃത സ്വത്ത് കൈവശം വച്ചുവെന്നാരോപിച്ചാണ് ശിവകുമാറിനും കുടുംബാംഗങ്ങൾക്കുമെതിരെ സിബിഐ കേസെടുത്തത്.
English Summary: DK Shivakumar Gets CBI Summons In Disproportionate Assets Case