പഞ്ചാബിലെ ട്രെയിൻ തടയൽ താൽക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനം
Mail This Article
ന്യൂഡൽഹി∙ കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബിലെ കർഷകർ നടത്തിവന്ന ട്രെയിൻ തടയൽ സമരം അവസാനിപ്പിക്കാൻ തീരുമാനം. കർഷക സംഘടനകളുമായി മുഖ്യമന്ത്രി അമരീന്ദർ സിങ് നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പാക്കാൻ തീരുമാനമായത്.
തിങ്കളാഴ്ച രാത്രി മുതൽ 15 ദിവസത്തേക്ക് സമരം അവസാനിപ്പിക്കാമെന്നാണ് കൂടിക്കാഴ്ചയിൽ കർഷക സംഘടനകൾ സമ്മതിച്ചത്. അതേസമയം, 15 ദിവസത്തിനുള്ളിൽ തങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരം വീണ്ടും ആരംഭിക്കുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി. കർഷകരുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായും സംസ്ഥാനത്തേക്കുള്ള ട്രെയിൻ സർവീസ് പുനരാരംഭിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അമരീന്ദർ സിങ് ട്വീറ്റ് ചെയ്തു.
ആദ്യം ചരക്ക് ട്രെയിൻ സർവീസ് മാത്രമായി പുനരാരംഭിക്കണമെന്ന കർഷകരുടെ ആവശ്യം റെയിൽവേ തള്ളിയിരുന്നു. സമരം കാരണം സംസ്ഥാനത്ത് 22,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 1200 കോടി രൂപയുടെ നഷ്ടം റെയിൽവേയും നേരിട്ടു. കഴിഞ്ഞ് ആഴ്ച കർഷ പ്രതിനിധികൾ റെയിൽവെ മന്ത്രി പീയുഷ് ഗോയൽ, കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ എന്നിവരെ കണ്ട് ചർച്ച നടത്തിയിരുന്നു.
Content highlights: Punjab farmers allow trains to run