ADVERTISEMENT

തിരുവനന്തപുരം ∙ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ശബ്ദരേഖയില്‍ അന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് (ഇഡി) നൽകിയ കത്ത് ജയില്‍ മേധാവി ഋഷിരാജ് സിങ് ഡിജിപി ലോക്നാഥ് ബഹ്റയ്ക്കു കൈമാറി. അന്വേഷണം വേണോയെന്ന കാര്യത്തില്‍ ഡിജിപി അന്തിമ തീരുമാനമെടുക്കും.

അന്വേഷണം ആവശ്യപ്പെട്ട് ആദ്യം നൽകിയ കത്തിനു മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഇഡി വീണ്ടും കത്ത് നൽകിയത്. കസ്റ്റംസും, എൻഐഎയും അന്വേഷണം ആവശ്യപ്പെട്ട് ജയിൽ വകുപ്പിനെ സമീപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ അന്വേഷണം നടത്തിയ ജയില്‍ വകുപ്പ് അട്ടക്കുളങ്ങര ജയിലില്‍ വെച്ചല്ല ഇത് സംഭവിച്ചതെന്നും ശബ്ദം സ്വപ്നയുടേതാണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് നിലപാടെടുത്തത്.

ജയിലിനുള്ളിൽ നടക്കുന്ന കേസുകൾ അന്വേഷിക്കാൻ പൊലീസിനാണ് അധികാരം. ഇതിനാൽ അന്വേഷണം ആവശ്യപ്പെട്ട് വ്യാഴാഴ്ച ഋഷിരാജ്സിങ് പൊലീസിനു കത്തു നൽകി. എന്നാൽ, ജയിൽ വകുപ്പിന്‍റെ പരാതിയിൽ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. തന്റെ പേരിൽ വ്യാജസന്ദേശം പ്രചരിക്കുന്നതായി സ്വപ്ന പരാതി നൽകിയിട്ടില്ലെന്നും കുറ്റകൃത്യം ഇല്ലാത്തതിനാല്‍ അന്വേഷണം സാധ്യമല്ലെന്നും പൊലീസ് നിലപാടെടുത്തു. ഹൈടെക് സെല്ലിനു കേസ് കൈമാറുമെന്ന് ആദ്യം പ്രചാരണമുണ്ടായിരുന്നെങ്കിലും പിന്നീട് വേണ്ടെന്നുവച്ചു. അന്വേഷണ ആവശ്യത്തിൽ നടപടി ഉണ്ടാകാത്തതിനാലാണ് ഇന്ന് ഇഡി വീണ്ടും കത്തു നൽകിയത്.

ഇഡിയുടെ കത്തിനു മറുപടി നല്‍കണമെങ്കില്‍ സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാണ് ജയില്‍ വകുപ്പിന്‍റെ നിലപാട്. ഇത് ചൂണ്ടിക്കാട്ടിയാണ് ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഡിജിപി ലോക്നാഥ് ബഹ്റയ്ക്ക് കത്ത് കൈമാറിയിരിക്കുന്നത്. അന്വേഷണം വേണമെന്ന് ഇഡി തന്നെ ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ ഇനി പോലീസിന് ഒഴിഞ്ഞുമാറാനായേക്കില്ല. ഇതുമായി ബന്ധപ്പെട്ട് ഇഡി കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഡിജിപി അന്വേഷണം പ്രഖ്യാപിക്കാനാണ് സാധ്യത. ശബ്ദ സന്ദേശം പുറത്തുവന്നത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിൻറെ തെളിവാണെന്ന് ഇഡി കോടതിയെ അറിയിക്കും.

English Summary: Swapna Suresh's audio clip: Rishiraj Singh hand over ED letter to Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com