യുപിയിൽ വനിതാ ഡോക്ടറെ കഴുത്തറുത്ത് കൊന്നു; 2 മക്കളെ കുത്തിപ്പരുക്കേൽപ്പിച്ചു
Mail This Article
ആഗ്ര ∙ യുപിയിൽ യുവ ദന്തഡോക്ടറെ കഴുത്തറുത്തു കൊന്നു. ആഗ്ര സ്വദേശി ഡോ. നിഷ സിംഗാൾ (38) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവം നടക്കുമ്പോൾ നിഷയുടെ എട്ടും നാലും വയസ്സുള്ള രണ്ടു കുട്ടികൾ തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു. കൊലയ്ക്കു ശേഷം ഒരു മണിക്കൂറോളം അപാർട്മെന്റിലുണ്ടായിരുന്ന പ്രതി കുട്ടികളെ കത്തി കൊണ്ട് കുത്തി പരുക്കേൽപ്പിച്ചുവെന്നു പൊലീസ് പറയുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
ടിവി ടെക്നിഷ്യനെന്നു സ്വയം പരിചയപ്പെടുത്തിയാണ് അക്രമി അപാർട്മെന്റിൽ കടന്നത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമിയെ തിരിച്ചറിഞ്ഞ പൊലീസ് ഏറ്റുമുട്ടലിലൂടെയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. ഇയാളുടെ കാലിൽ വെടിയേറ്റിട്ടുണ്ട്. ടെക്നിഷ്യനെന്ന വ്യാജേന ഇയാൾ ഈ പ്രദേശത്ത് കവർച്ച നടത്തിയിരുന്നതായി സമീപവാസികൾ ആരോപിച്ചു.
ഡോ. നിഷയുമായി ഇയാൾക്കു വ്യക്തി വൈരാഗ്യമുണ്ടായിരുന്നോയെന്നും െപാലീസ് പരിശോധിക്കുന്നുണ്ട്. കൃത്യം നടക്കുമ്പോൾ നിഷയുടെ ഭർത്താവ് ഡോ. അജയ് സിംഗാൾ ആശുപത്രിയിൽ ജോലിയിലായിരുന്നു. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളും കൊലപാതകങ്ങളും പതിവായിട്ടും ചെറുവിരൽപോലും അനക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തയാറാകുന്നില്ലെന്നു മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് ആരോപിച്ചു.
ബിജെപി സർക്കാരിന് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിലും രാഷ്ട്രീയ എതിരാളികളെ കള്ളക്കേസിൽ കുടുക്കുന്നതിലും മാത്രമാണ് താൽപര്യമെന്നും അഖിലേഷ് ആരോപിച്ചു.
English Summary: UP Doctor, 38, Murdered At Home While Her Children Were In Another Room