സാമൂഹ്യ ഐക്യം തകരുന്നു; ലൗ ജിഹാദിന് എതിരെ നിയമവുമായി യുപി സർക്കാർ
Mail This Article
ലക്നൗ ∙ ലൗ ജിഹാദിനെതിരെ ശക്തമായ നിയമ നിർമാണം നടത്താൻ ഉത്തർപ്രദേശ് ആഭ്യന്തര മന്ത്രാലയം. ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് അടുത്തിടെ തിരഞ്ഞെടുപ്പ് റാലികളിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചതിനു പിന്നാലെയാണു നീക്കം.
ലൗ ജിഹാദുമായി ബന്ധപ്പെട്ട കേസുകൾ സംസ്ഥാനത്ത് വർധിച്ചു വരുന്നുവെന്ന് നിയമമന്ത്രി ബ്രിജേഷ് പഥക് പറഞ്ഞു. സാമൂഹ്യ ഐക്യം തകരുന്നതിന് ഇത്തരം സംഭവങ്ങൾ കാരണമാകുന്നു. സംസ്ഥാനത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം ലഭിക്കുന്നതിനനുസരിച്ച് എത്രയും വേഗം തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവാഹത്തിനുവേണ്ടി മാത്രമായി മതം മാറുന്നതിനെ അലഹാബാദ് ഹൈക്കോടതി വിലക്കിയിരുന്നു. സഹോദരിമാരുടെയും പെൺകുട്ടികളുടെയും യഥാർഥ പേരുകൾ മറച്ചുവച്ച് അവരുടെ അന്തസ് കൊണ്ടു കളിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുമെന്നായിരുന്നു യോഗി ആദിത്യനാഥ് തിരഞ്ഞെടുപ്പ് റാലികളിൽ പ്രസംഗിച്ചത്.
നിർബന്ധിത മതംമാറ്റവുമായി ബന്ധപ്പെട്ട് ഉത്തർ പ്രദേശ് നിയമ മന്ത്രാലയം കഴിഞ്ഞ വർഷം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിലവിലെ നിയമങ്ങൾകൊണ്ട് നിർബന്ധിത മതപരിവർത്തനം തടയാൻ സാധിക്കില്ലെന്നും പുതിയ നിയമം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. മധ്യപ്രദേശ്, കർണാടക സർക്കാരുകളും സമാനമായ നിയമ നിർമാണം നടത്താനൊരുങ്ങുകയാണ്.
Content highlights: UP proposes law against Love Jihad