‘പ്രീണനം മതപരിവർത്തനത്തിന്റെ മൂലകാരണം; ലൗ ജിഹാദിനെതിരെ ബിഹാറിലും നിയമം വരണം’
Mail This Article
ന്യൂഡൽഹി∙ ഭീകരത, മതപരിവർത്തനം തുടങ്ങിയ വിഷങ്ങൾക്കുള്ള മൂലകാരണം പ്രീണന മനോഭവമാണെന്ന് കേന്ദ്ര മൃഗസംരക്ഷണ മന്ത്രി ഗിരിരാജ് സിങ്. ഈ മനോഭാവത്തെ മുളയിലേ നുള്ളണമെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു. ലൗ ജിഹാദ് സാമൂഹിക ഐക്യത്തിനു മേൽ ഒരു അർബുദമായി പടർന്നുപിടിച്ചിരിക്കുകയാണ്. മിക്ക സംസ്ഥാനങ്ങളും ഇതിനെതിരെ നിയമനിർമാണത്തിന് തയാറെടുക്കുന്നു. ബിഹാറിലും അത്തരം ഒരു നിയമം പ്രാബല്യത്തിൽ വരണമെന്നും ഗിരിരാജ് സിങ് പറഞ്ഞു.
അതേസമയം, ലൗ ജിഹാദിനെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നിയമനിർമാണത്തിന് ഒരുങ്ങവേ അതിനെ പരിഹസിച്ച് കോൺഗ്രസ് നേതാവും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗൽ രംഗത്തുവന്നു. നിരവധി ബിജെപി നേതാക്കളുടെ ബന്ധുക്കൾ മറ്റു മതത്തിൽനിന്നും വിവാഹം ചെയ്തിട്ടുണ്ടെന്നും അതൊക്കെ ‘ലൗ ജിഹാദി’ന്റെ നിർവചനത്തിൽ ഉൾപ്പെടുമോ എന്നും അദ്ദേഹം ചോദിച്ചു. ലൗ ജിഹാദ് എന്ന പദം സൃഷ്ടിച്ച് രാജ്യത്തെ ഭിന്നിക്കാനും സാമുദായിക സൗഹാർദം തകർക്കാനുമാണു ബിജെപി ശ്രമിക്കുന്നതെന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും പറഞ്ഞിരുന്നു.
സൗമൂഹിക ഐക്യം തകരുന്നതിനാൽ ലൗ ജിഹാദിനും മത പരിവർത്തനത്തിനുമെതിരെ ശക്തമായ നിയമം കൊണ്ടുവരുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഗിരിരാജ് സിങ്ങിന്റെ പ്രതികരണം. നേരത്തെ മധ്യപ്രദേശിൽ ശിവ്‌രാജ് സിങ് സർക്കാരും ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇവയ്ക്കു പുറമേ ഹരിയാണ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളും ലൗ ജിഹാദിനെതിരെ നിയമനിർമാണത്തിന് ഒരുങ്ങുകയാണ്.
English Summary : Appeasement At Root Of Terrorism, Religious Conversion, Says Minister