2024 ലോക്സഭ തിരഞ്ഞെടുപ്പ്: ദേശീയ പര്യടനത്തിന് ബിജെപി അധ്യക്ഷൻ
Mail This Article
ന്യൂഡൽഹി∙ 2024ലെ ലോക്സഭ തിരഞ്ഞെടുപ്പ് മുൻപിൽ കണ്ട് ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ ദേശീയ പര്യടനം ആരംഭിക്കുന്നു. 120 ദിവസം നീണ്ടു നിൽക്കുന്ന പര്യടനമാണ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധിക്കാത്ത പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പര്യടനം.
ഉത്തരാഖണ്ഡിൽ നിന്നുമാണ് പര്യടനം ആരംഭിക്കുന്നതെന്ന് ബിജെപി ജനറൽ സെക്രട്ടറി അരുൺ സിങ് പറഞ്ഞു. ഡിസംബർ 5ന് യാത്ര ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളും സന്ദർശിക്കും. ബൂത്ത്, മണ്ഡലം നേതാക്കൻമാർ മുതൽ എംഎൽഎ, എംപി തുടങ്ങി മുതിർന്ന നേതാക്കൻമാരുമായും ഓൺലൈൻ വഴി യോഗം ചേരും. ബൂത്തുകൾ നേരിട്ട് സന്ദർശിച്ച് താഴെത്തട്ടിലുള്ള പ്രവർത്തകരുമായും സംവദിക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ബംഗാൾ, കേരള, തമിഴ്നാട്, അസം എന്നിവിടങ്ങളിലെ പ്രവർത്തനങ്ങളും വിലയിരുത്തും. വലിയ സംസ്ഥാനങ്ങളിൽ മൂന്നു ദിവസവും ചെറിയ സംസ്ഥാനങ്ങളിൽ രണ്ടു ദിവസവുമായിരിക്കും ചെലവഴിക്കുക. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ, കേന്ദ്ര പദ്ധതികൾ നടപ്പിലാക്കിയത് അദ്ദേഹം വിലയിരുത്തും. ബിജെപിയുടെ സഖ്യ കക്ഷികളുമായും യോഗം ചേരും. ബിജെപിക്ക് പ്രാതിനിധ്യമില്ലാത്ത സ്ഥലങ്ങളിൽ സ്വാധീനം ഉറപ്പിക്കുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം.
Content highlights: JP Nadda to go on nationwide tour