നിയമങ്ങളെ വെല്ലുവിളിച്ച് ആറാടാമെന്ന് കരുതേണ്ട; ഇഡിക്കെതിരെ വീണ്ടും ഐസക്ക്
Mail This Article
തിരുവനന്തപുരം∙ കിഫ്ബി വിഷയത്തിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്ക്. ഇഡിയുടെ നടപടി നിയമസഭയോടുള്ള അവഹേളനമാണ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇഡിയും സിഎജിയും ഗൂഢാലോചന നടത്തുന്നു. ഇവിടത്തെ നിയമങ്ങളെ വെല്ലുവിളിച്ച് ആറാടാമെന്ന് ഇഡി കരുതേണ്ടെന്നും മന്ത്രി പറഞ്ഞു.
കിഫ്ബിക്കെതിരായ വാര്‍ത്തകള്‍ക്ക് പിന്നില്‍ ഇഡിയാണെന്നും ധനമന്ത്രി ആരോപിച്ചു. ഇഡി മാധ്യമങ്ങള്‍ക്കയച്ച വാട്സാപ് സന്ദേശം ഇതിന് തെളിവാണ്. ഗൂഢാലോചനയുടെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മസാല ബോണ്ടിറക്കി വിദേശത്തുനിന്ന് കിഫ്ബി 2150 കോടി രൂപ വായ്പയെടുത്തത് ഭരണഘടനാ ലംഘനമാണെന്ന സിഎജി കരട് ഓഡിറ്റ് റിപ്പോര്‍ട്ടിന്‍റെ ചുവടുപിടിച്ചാണ് ഇഡി അന്വേഷണം. സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാത്തതിനാല്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്യാതെയുള്ള പ്രാഥമികമായ വിവരം തേടലാണു നടക്കുന്നത്. ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ മസാല ബോണ്ടിറക്കാനും 2150 കോടി സമാഹരിക്കാനും റിസര്‍വ് ബാങ്ക് അനുമതിയുണ്ടോ എന്നാണ് ആദ്യഘട്ട പരിശോധന.
English Summary: KIIFB Row: Minister Thomas Isaac against Enforcement Directorate