ADVERTISEMENT

ഒരേ സമയം തുറന്നു പെരുമാറുകയും തുറന്നടിക്കുകയും ചെയ്യുന്ന നേതാവായാണു വ്യവസായ മന്ത്രി ഇ.പി.ജയരാജൻ അറിയപ്പെടുന്നത്. മന്ത്രിസഭയിലെ രണ്ടാമനായ ജയരാജൻ സിപിഎം രാഷ്ട്രീയത്തിൽ നിർണായക പങ്കു വഹിക്കുന്ന കരുത്തനായ നേതാവാണ്. സിപിഎമ്മിന്റെ കേരളത്തിലെ സീനിയറായ കേന്ദ്രകമ്മിറ്റി അംഗം കൂടിയായ  ഇ.പി.ജയരാജൻ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മനോരമ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോടു ‘ക്രോസ്ഫയറിൽ’ സംസാരിക്കുന്നു; തിരഞ്ഞെടുപ്പ് സാധ്യതകളെക്കുറിച്ചും സർക്കാരിനെയും പാർട്ടിയെയും അലോസരപ്പെടുത്തുന്ന വൻ രാഷ്ട്രീയ വിവാദങ്ങളെ പറ്റിയും.

∙ രാഷ്ട്രീയ വിവാദങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യമാണ്. തദ്ദേശ തിരഞ്ഞെടുപ്പിനെക്കുറിച്ച് ആശങ്കയില്ലേ?

ഞങ്ങൾക്ക് ഒരു ആശങ്കയുമില്ല. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മാറി മാറി വന്ന സർക്കാരുകളെ പരിശോധിച്ചാൽ പിണറായി വിജയൻ സർക്കാരാണ് ഏറ്റവും ജനക്ഷേമകരമായി പ്രവർത്തിച്ചത് എന്നു മനസിലാകും. ശാസ്ത്രീയമായ നിരീക്ഷണത്തോടെ കേരളത്തിന്റെ സമസ്തമേഖലയിലും മാറ്റം സൃഷ്ടിച്ച സർക്കാരാണ് ഇത്. 56,000 കോടിയുടെ വികസനപ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടാകാത്തത്.ആ അനുഭവത്തെക്കുറിച്ചു ബോധ്യമുള്ള ജനങ്ങൾ എൽഡിഎഫിനും എൽഡിഎഫ് സ്ഥാനാർഥിക്കും വോട്ടു ചെയ്യും.

∙ അപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പു ഫലം സർക്കാരിന്റെ വിലയിരുത്തലാകുമോ?

തീർച്ചയായും. ചരിത്രവിജയമായിരിക്കും. ഈ യാഥാർഥ്യം കണ്ടു പ്രതിപക്ഷം അസ്വസ്ഥരാണ്.ഇനി കേരളത്തിൽ തിരിച്ചുവരാൻ യുഡിഎഫിനു സാധിക്കില്ല. അധികാര ഭ്രമം തലയ്ക്കു പിടിച്ച അവരെല്ലാം ഇന്ന് അസ്വസ്ഥരാണ്. അതുകൊണ്ടാണ് ഇപ്പോൾ രാവും പകലും ഈ സർക്കാരിനെതിരെ ഭ്രാന്ത് പറഞ്ഞു നടക്കുന്നത്. മാധ്യമങ്ങളെയും വലതു പക്ഷ ശക്തികളെയും ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാമെന്ന പ്രതീക്ഷയിലാണ് ഈ കോമാളിത്തരമെല്ലാം കാണിച്ചു കൂട്ടുന്നത്. കേരളത്തിലുള്ളവർ നല്ല അക്ഷരാഭ്യാസമുള്ളവരാണ്. അവർ ഇതൊന്നും വകവയ്ക്കില്ല. ഇങ്ങനെയൊരു സർക്കാർ ഭരിക്കുമ്പോൾ എങ്ങനെയാണ് ജനത്തിന് അതിനെതിരെ നിലപാട് എടുക്കാൻ കഴിയുക?

∙ തുടർഭരണ സാധ്യതയ്ക്ക് ഒരു മങ്ങലും ഉണ്ടായിട്ടില്ല എന്നാണോ?

തുടർഭരണം ഉറപ്പാണ് . ഒരു ശങ്കയും വേണ്ട. ‍ജനത്തെഎല്ലാ കാലത്തും ബന്ധനസ്ഥനാക്കാൻ കഴിയില്ല. ജനങ്ങൾ ശരിയായ നിലയിൽ ചിന്തിച്ചു തീരുമാനമെടുക്കും.

∙ ആത്മവിശ്വാസം മനസ്സിലാക്കുന്നു. പക്ഷേ സ്വർണക്കടത്ത് കേസ് ഉയർന്നു വന്നതോടെ സർക്കാരിന്റെ യശസ്സ് കോട്ടത്തിലായില്ലേ?

സർക്കാരിന്റെ യശസ്സിനോ എൽഡിഎഫിനോ ഇത് ഒരു പോറലും ഏൽപ്പിക്കില്ല. ഈ സർക്കാർ ശരി മാത്രമെ ചെയ്യൂ. അതു ജനത്തിനു ബോധ്യമുണ്ട്. കേരളത്തിൽ കള്ളക്കടത്തിന് എതിരെ ശക്തമായ നിലപാട് എന്നും ഈ സർക്കാർ ചെയ്തിട്ടുണ്ട്. പിന്നെയുള്ളത് ഒരു ഉദ്യോഗസ്ഥൻ തെറ്റു ചെയ്തു എന്നാണ്. ഒരാൾ കള്ളക്കടത്തു നടത്തി എന്നാണ്. അത് എങ്ങനെയാണ് സർക്കാരിനെ ബാധിക്കുന്നത്? നാളെ ചെന്നിത്തല കള്ളക്കടത്തു നടത്തിയാൽ അത് ഈ സർക്കാരിനെ ബാധിക്കുമോ? അത് അദ്ദേഹത്തെ ബാധിക്കും. ഇവിടെ ഒരാൾ തെറ്റു ചെയ്താൽ അത് അദ്ദേഹത്തെ ബാധിക്കുന്ന പ്രശ്നമാണ്. അതിൽ സർക്കാ‍ർ എന്തെങ്കിലും വീഴ്ച കാണിച്ചോ? ചൂണ്ടിക്കാണിക്കട്ടെ.

EP-Jayarajan-6
ഇ.പി. ജയരാജൻ

∙ ശിവശങ്കർ എന്ന ഉദ്യോഗസ്ഥൻ താങ്കളടക്കമുള്ള മന്ത്രിമാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ്. അദ്ദേഹത്തെ വിലയിരുത്തുന്നതിൽ പിഴച്ചോ?

ഒരാളെ വിലയിരുത്തുന്നത് എങ്ങനെയാണ്? ജനിക്കുമ്പോൾ തന്നെ ഒരാൾ കൊലയാളിയാണ് എന്നു പറയാൻ കഴിയുമോ? ഏതെല്ലാം തരക്കാരായി പിന്നീട് മാറും. ഒരാളെ കാണുമ്പോൾ തന്നെ മനസിലാക്കാൻ കഴിയുമോ? ഇതേ ശിവശങ്കറിനെ ഉമ്മൻചാണ്ടി സർക്കാർ എന്തൊക്കെ പ്രധാന പദവികളിൽ നിയോഗിച്ചതാണ്. അപ്പോൾ അദ്ദേഹം കെഎസ്ഇബി ചെയർമാനായിരുന്നില്ലേ? അന്ന് ആർക്കും ഒന്നും തോന്നിയില്ല? കുറ്റം ചെയ്യുമ്പോൾ അല്ലേ കുറ്റവാളിയെ മനസിലാകുന്നത്.

∙ അത്രയും പ്രധാന പദവിയിലാണു ശിവശങ്കറെ വിശ്വാസിച്ചു മുഖ്യമന്ത്രി നിയോഗിച്ചത്. വലിയ വിശ്വാസ വഞ്ചനയല്ലേ അദ്ദേഹം കാട്ടിയത്?

വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥനാണ് എന്നു കരുതിയായിരിക്കുമല്ലോ മുഖ്യമന്ത്രി അദ്ദേഹത്തെ സെക്രട്ടറിയാക്കിയത്. പൂർവകാല ചരിത്രത്തിൽ ഒരു കുഴപ്പവും വന്നിട്ടില്ല. ആ വിശ്വാസ്യതയ്ക്കു കോട്ടം തട്ടുമ്പോൾ നടപടി സ്വീകരിച്ചോ എന്നതാണു പ്രശ്നം. ശരിയായ നിലപാട് അക്കാര്യത്തിൽ സ്വീകരിച്ചു.രക്ഷിക്കാനൊന്നും ഈ സർക്കാർ പോയിട്ടില്ല.

∙ ഈ സർക്കാരിന്റെ തുടർഭരണ സാധ്യത വെള്ളത്തിലാക്കിയ ഉദ്യോഗസ്ഥനായിട്ടും അദ്ദേഹത്തെ തള്ളിപ്പറയാൻ താങ്കൾ അടക്കമുള്ളവർക്ക് ഒരു ബുദ്ധിമുട്ടുണ്ടല്ലോ?

തള്ളിപ്പറയാൻ എനിക്കെന്താണു ബുദ്ധിമുട്ട്! രാവിലെ എഴുന്നേറ്റ പാട് എല്ലാ ദിവസവും തള്ളിപ്പറയണം എന്നുണ്ടോ? ചെയ്ത തെറ്റിനു ഉള്ള നടപടിയാണു കണക്കിലെടുക്കേണ്ടത്. അതുണ്ടായി. അദ്ദേഹം ജയിലിലായി, കുറ്റവാളിയായി. സസ്പെൻഡ് ചെയ്തു. അതു തന്നെയല്ലേ തള്ളിപ്പറയൽ? അല്ലാതെ വെറുതെ പറ‍ഞ്ഞാൽ മാത്രം മതിയോ. തള്ളിപ്പറയേണ്ട സമയത്ത് അതു ചെയ്തിട്ടുണ്ട്. നടപടികളെടുത്തിട്ടുണ്ട്.ഒരു കുറ്റവാളിയെയും ഈ സർക്കാർ സംരക്ഷിച്ചിട്ടില്ല.

EP Jayarajan
ഇ.പി. ജയരാജൻ

∙ കെഫോൺ അടക്കമുള്ള പദ്ധതികളുടെ പ്രവർത്തനം സ്തംഭിപ്പിക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നു എന്നാണ് ആരോപണം. യഥാർഥത്തിൽ ശിവശങ്കർ ഇടപെട്ട മറ്റു പദ്ധതികളിലെ അപാകതകൾ കൂടി പരിശോധിക്കുകയല്ലേ ചെയ്യുന്നത്? ഒരു പ്രതിയെ പൊക്കിയാൽ അയാളുടെ മറ്റു കേസുകളും അന്വേഷിക്കുന്നത് ഏതു പൊലിസും ചെയ്യുന്ന കാര്യമല്ലേ?

ശിവശങ്കർ ഒരു കേസിൽ പ്രതിയായി അറസ്റ്റിലാണ്. എന്നു കരുതി ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തു കെഎസ്ഇബി ചെയർമാനായിരുന്നപ്പോഴത്തെ നടപടികളെക്കുറിച്ചും കേന്ദ്ര ഏജൻസി അന്വേഷിക്കുമോ? അന്വേഷിക്കണമെന്നാണോ? അതാണോ രീതി?ഒരു കേസ് വന്നാൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങളല്ലേ മുഖ്യം. ഏജൻസികൾ അവരുടെ അധികാരപരിധി വിട്ടാണു പ്രവർത്തിക്കുന്നത്. കേരളത്തിന്റെ വികസനത്തെ തടസപ്പെടുത്താനാണ് അവർ നോക്കുന്നത്. അതിനെയാണ് ഞങ്ങൾ എതിർക്കുന്നത്. അന്വേഷണത്തെ തടസപ്പെടുത്താനല്ല നോക്കുന്നത്.

∙ എൻഐഎയെ അന്വേഷണത്തിനായി വിളിച്ചുവരുത്തിയതിൽ അപ്പോൾ പശ്ചാത്തപിക്കുന്നുണ്ടോ?

അതിലൊന്നും ഒരു പ്രശ്നവുമില്ല. ഞങ്ങൾക്ക് എപ്പോഴും ഒരേ നിലപാടാണ്. തെറ്റായ നിലപാടുകളോട് ഒരു സന്ധിയുമില്ല.

∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിലേക്കു കടന്നുവന്നതോടെയാണോ ഇതിൽ രാഷ്ട്രീയം കലർന്നത്? ഇഡിക്കെതിരെ പരസ്യ നിലപാട് സിപിഎം എടുത്തല്ലോ?

സ്വർണക്കടത്ത് അന്വേഷിക്കുന്നതിനു പകരം മറ്റു കാര്യങ്ങളാണ് അവർ ചെയ്യുന്നത്. അതിൽ മാപ്പുസാക്ഷിയാക്കാം, മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാൽ മതി എന്ന് ഇഡി ഒരു പ്രതിയോടു പറയുമ്പോൾ അതു ഗൗരവമായി കാണേണ്ടേ? അങ്ങനെ ഇഡി ചെയ്യാമോ? ബിജെപിയുടെ രാഷ്ട്രീയ ധാരണയ്ക്ക് അനുസൃതമായി പ്രവർത്തിക്കുകയാണെന്ന് അവർ എന്നു കരുതേണ്ടി വരും. ഇന്ത്യയിലെ ബിജെപി ഇതര സർക്കാരുകൾക്കെതിരെ അന്വേഷണ ഏജൻസികളെ കേന്ദ്രം ഉപയോഗിക്കുകയാണ്. ഇഡി എന്നല്ല,എല്ലാ ഏജൻസികളും ഒരു പോലെയാണ്.ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാനുളള്ള ഏറ്റവും വൃത്തികെട്ട രാഷ്ട്രീയമാണ് അരങ്ങേറുന്നത്.

EP Jayarajan
ഇ.പി. ജയരാജൻ

∙ മുഖ്യമന്ത്രിയെ കുടുക്കാൻ ആസൂത്രിത നീക്കം തന്നെയാണോ നടക്കുന്നത്?

അതെ. അദ്ദേഹത്തിന്റെ പേരു പറയാൻ പറയുകയല്ലേ.ആ നിർദ്ദേശം കൊടുക്കുകയാണ്. പേരു പറഞ്ഞാൽ മാപ്പുസാക്ഷിയാക്കി വിട്ടു കളയാം എന്നല്ലേ പറയുന്നത്.

∙ സ്വപ്നാ സുരേഷിനെ അത്രയും വിശ്വാസമാണോ സിപിഎമ്മിനും സർക്കാരിനും?

അവിശ്വാസത്തിന്റെ പ്രശ്നമെന്താണ്? ഓരോ വിഷയത്തിലും പുറത്തു വരുന്ന കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ലേ എല്ലാവരും അഭിപ്രായം പറയുന്നത്? അത് ആ സ്ത്രീയുടെ ശബ്ദം തന്നെയാണ് എന്നു സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയെ എങ്ങനെ ബന്ധപ്പെടുത്താമെന്നാണു നോക്കുന്നത് എന്നു ശിവശങ്കറും വ്യക്തമാക്കി. കുറ്റവാളികളോടാണ് ഇതെല്ലാം പറയുന്നത് എന്നോർമിക്കണം.

∙ സർക്കാരിന്റെ അഴിമതി പുറത്തു വരുമെന്നായപ്പോൾ അന്വേഷണ ഏജൻസികളെ എൽഡിഎഫ് എതിർക്കുകയാണ് എന്നാണല്ലോ പ്രതിപക്ഷത്തിന്റെ ആരോപണം?

കേരളത്തിനു പുറത്ത് ഈ ഏജൻസികളെ എല്ലാം കോൺഗ്രസ് എതിർക്കുകയാണല്ലോ. സിബിഐയെ അടക്കം. കേരളത്തിൽ എൽഡിഎഫ് സർക്കാരിനെയും അതിന്റെ വളർച്ചയെയും അവർക്കു പേടിയാണ്.അതിന്റെ ഭാഗമായിട്ടാണ് ഈ നിലപാട് അവർ സ്വീകരിക്കുന്നത്. അതു കോ‍ൺഗ്രസിന്റെ അധപതനത്തിന് ഇടയാക്കും. കോൺഗ്രസ് തകരും.

∙ സർക്കാരിനെപ്പോലെ പാർട്ടിയും പ്രതിരോധത്തിലായ സ്ഥിതിയുണ്ടായി. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷിന്റെ അറസ്റ്റിനു പിന്നിലും കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയമുണ്ടോ?

അതു വേറെ വിഷയമാണ്. അതു സർക്കാരുമായി ബന്ധപ്പെട്ടതല്ല. ഇവിടെ ഇത്തരത്തിൽ ധാരാളം കേസുകളുണ്ട്. അക്കാര്യം അന്വേഷിക്കട്ട. അന്വേഷിച്ച് നിഗമനത്തിലെത്താം. അന്വേഷിക്കുമ്പോൾ തന്നെ അതിന്റെ വിധി പ്രഖ്യാപിക്കുന്നില്ല. ഞങ്ങളുടെ മുന്നിൽ എല്ലാം വരട്ടെ.

EP Jayarajan
ഇ.പി. ജയരാജൻ

∙ കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നു മാറിനിൽക്കുന്നതു രോഗം മൂലമാണെന്നാണു സിപിഎം പറയുന്നത്. ബിനീഷിന്റെ അറസ്റ്റും അതിനു അദ്ദേഹത്തെ പ്രേരിപ്പിച്ചു എന്നു കരുതുന്നവരില്ലേ?

അതെല്ലാം നിങ്ങൾ പരിശോധിച്ചു നോക്കൂ, പ്രേരിപ്പിച്ചിട്ടുണ്ടോ എന്ന്. ഞങ്ങൾ ഇതുവരെ അതു പറഞ്ഞിട്ടില്ലല്ലോ. ഒരു വിധത്തിലുള്ള അന്വേഷണത്തിനും ഞങ്ങൾ എതിരല്ല. ശരിയായ അന്വേഷണമായിരിക്കണം എന്നു മാത്രം.

∙ രോഗമുക്തിയുണ്ടായാൽ കോടിയേരിക്കു പാർട്ടി സെക്രട്ടറി സ്ഥാനത്തേക്കു മടങ്ങിവരാൻ സാധിക്കില്ലേ?

അദ്ദേഹം രോഗത്തിന്റെ പേരിൽ ഇപ്പോൾ അവധി എടുത്തു. അത് അങ്ങനെ നിൽക്കട്ടെ. രോഗം മാറുമ്പോൾ അക്കാര്യം ചോദിക്കാമല്ലോ.

∙ കോടിയേരി മാറി നിൽക്കുന്ന സാഹചര്യം വരുമ്പോൾ മന്ത്രിസഭയിലെ രണ്ടാമൻ കൂടിയായ താങ്കൾ പാർട്ടി സെക്രട്ടറിയുടെ ചുമതലയിലേക്കു വരുമെന്നു കരുതിയവർ ഉണ്ടല്ലോ?

അങ്ങനെ ആരും ധരിക്കാൻ ഇടയില്ലെന്നാണ് എന്റെ നിരീക്ഷണം. ഞാൻ അതിനൊന്നും പ്രാപ്തനായിട്ടില്ല. ‍ഞങ്ങൾ ഒരുപാട് ത്യാഗങ്ങളും കഷ്ടപ്പാടുകളും സഹിച്ച് ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരാണ്. ആ ജനസേവനത്തിന്റെ വഴിയിൽ സഞ്ചരിക്കുമ്പോൾ ഓരോ സാഹചര്യത്തിലും പാർട്ടി ഓരോ കാര്യവും വിലയിരുത്തി തീരുമാനങ്ങളെടുക്കും.

∙ എൽഡിഎഫ് കൺവീനറായ ഒരാളെ തന്നെ പാർട്ടി സെക്രട്ടറിയുടെ ചുമതല ഏൽപ്പിക്കുന്നതിൽ അസ്വാഭാവികതയില്ലേ?

ഒരു അസ്വാഭാവികതയുമില്ല. എൽഡിഎഫ് കൺവീനറുടേതു ഒരു വലിയ ചുമതലയല്ല. ഭരണ രംഗത്തെ രാഷ്ട്രീയകാര്യങ്ങൾ ഏകോപിപ്പിക്കുന്ന ജോലിയാണ് അദ്ദേഹത്തിന്റേത്. പാർട്ടി സെക്രട്ടറിയായും അക്കാര്യങ്ങൾ ചെയ്യാൻ സാധിക്കും. രണ്ടു ചുമതലയും വഹിക്കാൻ കുഴപ്പമില്ല.

∙സ്വപ്നാ സുരേഷിന് ഒരു മന്ത്രിപുത്രനുമായും ബന്ധമുണ്ട് എന്നു പ്രചാരണം ഉണ്ടായി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചത് അതു താങ്കളുടെ മകനുമായിട്ടാണ് എന്നാണ്.

ഈ സുരേന്ദ്രനെ നിലവാരമുള്ള നേതാവായി ഞാൻ കരുതുന്നില്ല. അതുകൊണ്ട് അയാൾ പറഞ്ഞതിനൊന്നും മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ല. എന്തെങ്കിലുമൊക്കെ വിളിച്ചു പറയും. അതു വിട്ടുകള.

∙ ബന്ധുനിയമന വിവാദം തൊട്ട് ഇങ്ങോട്ട് ഇ.പി.ജയരാജനെതിരെ എന്തെങ്കിലും ഒരു ലോബി പ്രവർത്തിക്കുന്നതായി ആക്ഷേപമുണ്ടോ?

എനിക്കെതിരെ ഒരു ലോബി പ്രവർത്തിക്കേണ്ട കാര്യമില്ല. ഞാൻ ആർക്കെങ്കിലും എതിരെ എന്തെങ്കിലും ബോധപൂർവം ചെയ്യുന്നയാളല്ല. മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ചുകൊണ്ട് ഈ നാടിന്റെ നന്മക്കായി പ്രവർത്തിക്കുന്നയാളാണ്.എനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ തുടർന്നും ചെയ്യും.

സുജിത് നായരുടെ രാഷ്ട്രീയ വിശകലനങ്ങൾ പോഡ്കാസ്റ്റായി കേൾക്കാം >>

English Summary: Special Political interview with Minister EP Jayarajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com