ഭീകരർ എത്തിയത് തുരങ്കത്തിലൂടെയെന്ന് സംശയം; അന്വേഷണം ഊർജിതം
Mail This Article
കശ്മീർ∙ പാക്കിസ്ഥാനിൽ നിന്ന് ജമ്മുകശ്മീരിലേക്ക് കടക്കാനായി ജയ്ഷെ മുഹമ്മദ് ഭീകരർ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഭൂഗർഭ തുരങ്കം കണ്ടെത്താൻ നീക്കം. സാംബ സെക്ടറിലെ രാജ്യാന്തര അതിർത്തിക്ക് സമീപമാണ് അന്വേഷണം നടത്തുന്നത്. ഭീകരരിൽ നിന്ന് കണ്ടെടുത്ത വസ്തുക്കളുടെ അടിസ്ഥാനത്തിൽ സാംബ ജില്ലയിലെ ഭൂഗർഭ തുരങ്കത്തിലൂടെ നുഴഞ്ഞുകയറിയതാകാമെന്ന് അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച മുതൽ ബിഎസ്‌എഫ് വിപുലമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും സാംബ ജില്ലയിലെ റീഗൽ ഗ്രാമത്തിന് സമീപം തുരങ്കമുണ്ടെന്ന് സംശയിക്കുന്നതായും അധികൃതർ പറഞ്ഞു. കരസേനയും പൊലീസും പ്രവർത്തനങ്ങളിൽ പങ്കുചേർന്നിട്ടുണ്ട്.
വ്യാഴാഴ്ച ജമ്മു കശ്മീരിലെ നഗ്രോത മേഖലയിലെ ബാൻ ടോൾ പ്ലാസയിൽ 4 ജയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഭീകരരുമായെത്തിയ ട്രക്ക് പരിശോധനയ്ക്കായി തടഞ്ഞതിനെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. 11 എകെ റൈഫിളുകൾ, 3 പിസ്റ്റളുകൾ, 29 ഗ്രനേഡുകൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു.
English Summary: Days After Fierce Encounter, Tunnel Used By Terrorists Found In J&K