അഴിമതി നടത്തുന്നവരെ സംരക്ഷിക്കാൻ ധനമന്ത്രി കിഫ്ബിയെ മറയാക്കി: വി.മുരളീധരൻ
Mail This Article
പാലക്കാട്∙ കേരളത്തിലെ മുഴുവൻ സ്വർണക്കടത്ത്, ലഹരിമരുന്നു കച്ചവടക്കാരെയും കള്ളപ്പണ കടത്തുകാരെയും നിയമത്തിനു മുൻപിലെത്തിച്ച ശേഷമേ കേന്ദ്ര അന്വേഷണ ഏജൻസികൾ കേരളം വിടുകയുള്ളൂവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.
ഭരണസ്വാധീനവും രാഷ്ട്രീയ സ്വാധീനവും ദുർവിനിയോഗം ചെയ്ത് അഴിമതി നടത്തുന്നവരെ സംരക്ഷിക്കാൻ ധനമന്ത്രി തോമസ് ഐസക് കിഫ്ബിയെ മറയാക്കി ജനങ്ങളെ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയാണ്. അഴിമതി വിവരം പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങളെ മൂടിക്കെട്ടാനാണ് പൊലീസ് നിയമഭേദഗതി ഒാർഡിൻസ് കൊണ്ടുവന്നതിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ഉന്നത ഉദ്യോഗസ്ഥൻ അഴിമതിയുടെ പേരിലും പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ മകൻ ലഹരിമരുന്നു കേസിലും ജയിലിൽ കഴിയേണ്ടിവന്ന ചരിത്രം കേരളത്തിന് എക്കാലത്തേക്കും അപമാനമാണ്. ഭരണം ലഭിച്ചാൽ അഴിമതി നടത്താനും അത് ഒതുക്കാനും സാധാരണ യുഡിഎഫ്, എൽഡിഎഫും തമ്മിൽ ധാരണയിലാകും.
എന്നാൽ, ജയിലിലേക്കു പോകുമെന്ന് ഉറപ്പായ എൽഡിഎഫ് നേതാക്കൾ, യുഡിഎഫ് നേതാക്കളെക്കൂടി ജയിലിലേക്ക് കൊണ്ടുപോകാനാണു ശ്രമിക്കുന്നത്. അധികാരത്തിലെത്തി നാലര വർഷം കഴിഞ്ഞിട്ടും അന്വേഷിക്കാത്ത ബാർകോഴക്കേസ് അടക്കം വീണ്ടും അന്വേഷിക്കാൻ തീരുമാനിച്ചത് അതിന്റെ ഭാഗമായിട്ടാണ്. കുറ്റകൃത്യവും അഴിമതിയും ഇല്ലാതാക്കേണ്ടവർ തന്നെ അതു ചെയ്യുകയും അതിന് കൂട്ടുനിൽക്കുകയും ചെയ്യുന്നത് കേരളത്തിലെ അതീവ ഗുരുതരമായ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്, സ്ഥാനാർഥി സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
English Summary: V Muraleedharan against LDF and UDF