ഗോവയിലും ബിജെപിയെ വീഴ്ത്താൻ നീക്കം; പവാറിന്റെ സഹായം തേടുമെന്ന് ശിവസേന
Mail This Article
പനജി ∙ മഹാരാഷ്ട്രയിൽ ബിജെപിക്കു ഭീഷണിയായ മഹാവികാസ് അഘാഡി സഖ്യത്തിനു സമാനമായി ഗോവയിലും വന്നേക്കുമെന്ന് സൂചന. ഗോവയിൽ ബിജെപി വിരുദ്ധ പാർട്ടികളുടെ സഖ്യത്തെ സഹായിക്കാൻ തയാറാണോയെന്ന് എൻസിപി നേതാവ് ശരദ് പവാറിനോടു ചോദിക്കുമെന്ന് ശിവസേനയുടെ മുതിർന്ന നേതാവ് ദീപക് കേസർക്കർ പറഞ്ഞു.
പ്രാദേശിക പാർട്ടികളെ ഇല്ലാതാക്കുകയാണു ബിജെപിയെന്നും സമാന ചിന്താഗതിക്കാരായവർ ഈ കഴുത്തറുക്കലിനെതിരെ യോജിച്ചു രംഗത്തു വരണമെന്നും മഹാരാഷ്ട്ര സർക്കാരിലെ മന്ത്രി കൂടിയായ കേസർക്കർ പറഞ്ഞു. ഇങ്ങനെ വന്നാലെ ഗോവയിലെ മതനിരപേക്ഷ വോട്ടുകൾ വിഭജിച്ചു പോകാതിരിക്കൂയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയോടു ചേർന്നുകിടക്കുന്ന സിന്ധുദുർഗ് ഉൾപ്പെടുന്ന വടക്കൻ ഗോവയിൽ ശിവസേനയ്ക്കു സ്വാധീനമുണ്ട്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടെ രണ്ടോ മൂന്നോ സീറ്റുകൾ നേടാൻ പാർട്ടിക്കു പ്രാപ്തിയുണ്ടെന്നും കേസർക്കർ അഭിപ്രായപ്പെട്ടു.
40 അംഗ ഗോവ നിയമസഭയിൽ നിലവിൽ 27 അംഗങ്ങളുമായി ബിജെപിയാണ് ഭരിക്കുന്നത്. കോൺഗ്രസിന് അഞ്ചും ഗോവ ഫോർവേഡ് പാർട്ടിക്ക് മൂന്നും അംഗങ്ങളുണ്ട്. മഹാരാഷ്ട്രവാദി ഗോമന്തക്, എൻസിപി പാർട്ടികൾക്ക് ഓരോ അംഗങ്ങൾ വീതമാണുള്ളത്. മൂന്നു സ്വതന്ത്രരുമുണ്ട്. ഇതിൽ രണ്ടു സ്വതന്ത്രരുടെ പിന്തുണ ബിജെപിക്കാണ്.
English Summary: Will ask Pawar on anti-BJP Goa alliance: Maha Sena minister