ADVERTISEMENT

തിരുവനന്തപുരം∙ ബാര്‍ കോഴക്കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നതായി ബാറുടമ ബിജു രമേശ്. കെ.എം.മാണിക്കെതിരായ കേസിൽനിന്ന് പിന്മാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു. കള്ളക്കേസ് എടുക്കുമെന്ന ഭീഷണി വന്നപ്പോൾ കോടിയേരിയെ കണ്ടിരുന്നു. പിന്നാലെയാണ് പിന്മാറരുതെന്ന് പിണറായി ആവശ്യപ്പെട്ടത്. എന്നാല്‍ കെ.എം.മാണി വീട്ടിലെത്തി കണ്ടതോടെ ഇവർ‌ നിലപാടിൽനിന്ന് പിന്മാറി. ഒരുമിച്ച് ഭക്ഷണം കഴിച്ച് മാണി പോയതിനു പിന്നാലെ പൊലീസ് ഹെഡ്ക്വാട്ടേഴ്സിലേക്ക് അന്വേഷണം നിർത്താൻ നിർദേശം പോയി. കേസ് ഒത്തുതീര്‍പ്പാക്കിയെന്നും ബിജു രമേശ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരായ വിജിലൻസ് അന്വേഷണം പ്രഹസനമാകാനാണ് സാധ്യത. ഈ സർക്കാരിന്റെ വിജിലൻസ് അന്വേഷണത്തിൽ വിശ്വാസമില്ല. ജോസ് കെ. മാണി സ്വാധീനിക്കാൻ ശ്രമിച്ചതും താൻ ഉന്നയിച്ചതാണ്. അന്വേഷണം വന്നാൽ ജോസ് കെ. മാണിയെ വിജിലൻസ് തൊടില്ല. വി.എസ്. ശിവകുമാറിനെതിരെ മാത്രം കേസ് ഫയൽ ചെയ്തു. ഇത് കോടതി സ്വീകരിച്ചു.

രമേശ് ചെന്നിത്തലയെ ഉപദ്രവിക്കരുതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു. രോഗമുള്ള ആളാണ് ഉപദ്രവിക്കരുതെന്ന് പറഞ്ഞു. അതുകൊണ്ടാണ് 164 മൊഴിയിൽ അദ്ദേഹത്തിന്റെ പേരു പറയാതിരുന്നത്. ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ചെന്നിത്തല വിളിച്ചു. ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റായിരിക്കെയാണ് പണം വാങ്ങിയത്. ബാർ കോഴക്കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു.

കോൺഗ്രസിന്റെ 36 പേരുടെ സ്വത്തുക്കളുടെ രേഖകൾ കൈവശമുണ്ട്. ഇക്കാര്യം കൈയിലിരിക്കട്ടെ എന്ന് കോടിയേരി പറഞ്ഞു. മുൻപ് മൊഴി കൊടുത്തപ്പോള്‍ വിജിലൻസിനോട് എല്ലാ പേരും പറഞ്ഞതാണ്. പ്രതിപക്ഷ നേതാവ് അടക്കമുള്ളവർക്കെതിരെയുള്ള ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു. നിരവധിത്തവണ ആവർത്തിച്ച ആരോപണമാണ്. അതിൽ ഒരു കാര്യവും മാറ്റി പറഞ്ഞില്ല. പിണറായി വിജയനെ കെ.എം.മാണി വീട്ടിൽപ്പോയി കണ്ടതിനുശേഷം വിജിലൻസ് കേസ് ഇല്ലാതായി. എല്ലാ രാഷ്ട്രീയക്കാരും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. പരസ്പരം ഒത്തുതീർപ്പുണ്ടാക്കില്ലെന്ന് ഒരുറപ്പുമില്ല. ബാർ കോഴ വിഷയത്തിൽ സിപിഎമ്മിന് ഒരു ആദർശവുമില്ല. തന്നെ എപ്പോഴും ഉപയോഗിക്കാവുന്ന കരുവായി കാണരുതെന്നും ബിജു രമേശ് പറഞ്ഞു.

ബാർ കോഴയിൽ മൊഴിയെടുപ്പും പ്രഹസനമായി. കേസിൽ കൃത്യമായി തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. മുകളിൽനിന്നുള്ള നിർദേശപ്രകാരമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടുതൽ കേസുമായി മുന്നോട്ടു പോകേണ്ട ബാധ്യത തനിക്കില്ല. സർക്കാർ അന്വേഷിക്കട്ടെയെന്നും ബിജു രമേശ് പറഞ്ഞു.

English Summary: Biju Ramesh against Pinarayi Vijayan, Ramesh Chennithala in Bar Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com