പീഡനമല്ല, പരസ്പര സമ്മതത്തോടെയെന്ന് യുവതി; നാടകീയത, ഒടുവിൽ പിരിച്ചുവിടല്‍
Mail This Article
തിരുവനന്തപുരം∙ യുവതിയെ പീഡിപ്പിച്ചെന്ന് ആരോപണം നേരിട്ട ഹെല്‍ത്ത് ഇന്‍സ്പെക്ടറെ പിരിച്ചുവിട്ടു. പീഡിപ്പിച്ചില്ലെന്ന് യുവതി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ ദിവസമാണ് നടപടി. കുളത്തൂപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടർ പ്രദീപ് കുമാറാണ് ആരോപണവിധേയന്‍.
തിരുവനന്തപുരം പാങ്ങോട് കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ച കേസിലാണ് തിങ്കളാഴ്ച നിർണായക വഴിത്തിരിവുണ്ടായത്. പീഡനം നടന്നിട്ടില്ലെന്ന് കാണിച്ച് യുവതി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രദീപ് കുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് യുവതി മൊഴിമാറ്റിയത്.
പീഡനം നടന്നിട്ടില്ലെന്നും, പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും വ്യക്തമാക്കിയ യുവതി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കേസ് ഒത്തുതീര്‍പ്പായെന്നും ഇരുവിഭാഗവും കോടതിയെ അറിയിച്ചു.യുവതിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. കോവിഡ് ഇല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കാനെന്ന പേരില്‍ യുവതിയെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്നു കേസ്.
English Summary: Health Inspector Terminated from Service