അസമിന്റെ മുഖച്ഛായ മാറ്റിയ മുഖ്യൻ; തരുൺ ഗൊഗോയിയെ ഓർമിക്കുമ്പോൾ

Mail This Article
ആഭ്യന്തര കലാപങ്ങളുടെ സംസ്ഥാനമെന്ന കുപ്രസിദ്ധിയിൽനിന്ന് അവസരങ്ങളുടെ നാടാക്കി അസമിനെ മാറ്റിയ മുഖ്യൻ– മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന തരുൺ ഗൊഗോയിയെ ഇങ്ങനെ വിശേഷിപ്പിക്കാം. കോവിഡിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ മൂലം നവംബർ രണ്ടിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 86കാരനായ ഗൊഗോയ് തിങ്കളാഴ്ച വൈകിട്ട് ലോകത്തോടു വിടപറഞ്ഞു.
കോൺഗ്രസിന്റെ വിശ്വസ്തൻ
അസമിൽനിന്ന് ആറു തവണ എംപിയും രണ്ടുതവണ കേന്ദ്രമന്ത്രിയുമായിരുന്ന തരുൺ ഗൊഗോയ് 2001ലാണ് ഡൽഹിയിൽനിന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയത്. അന്ന് സംസ്ഥാനത്ത് ശക്തമായിനിന്ന പ്രഫുല്ല കുമാറിന്റെ എജിപി സർക്കാരിനെതിരെ പാർട്ടിയെ നയിക്കുകയായിരുന്നു നിയോഗം. സംസ്ഥാനത്ത് കോൺഗ്രസിന് ഒരു തിരിച്ചുവരവ് ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല.
എന്നാൽ ഗൊഗോയ് അതു നേടിയെടുത്തു. കോൺഗ്രസ് ജയിച്ചു. സംസ്ഥാനം അതിഗുരുതര ആഭ്യന്തര കലാപങ്ങളിലൂടെ കടന്നുപോകുന്ന സമയത്താണ് മുഖ്യമന്ത്രിയായി ഗൊഗോയി ആദ്യമായി ചുമതലയേറ്റത്. ക്രൂര കൊലപാതകങ്ങൾ പതിവായിരുന്നു. വികസനമെന്നത് വെറും വാക്കിൽ മാത്രം ഒതുങ്ങി. ഖജനാവ് ശോഷിച്ചു.
എന്നാൽ തുടർച്ചയായി മൂന്നുതവണ അധികാരം പിടിച്ച് 15 വർഷം കൊണ്ട് ഗൊഗോയ് എല്ലാത്തിനും ഒരു മാറ്റമുണ്ടാക്കി. കലാപങ്ങളെ അടിച്ചൊതുക്കി സമ്പദ്‌വ്യവസ്ഥയെ ട്രാക്കിലാക്കി. 2012ലെ കൊക്രജാർ വംശീയ സംഘട്ടനങ്ങൾ പോലെ ഇടയ്ക്കു ചിലയിടത്ത് ചില സംഘർഷങ്ങൾ ഉണ്ടായെങ്കിലും ഉരുക്കുമുഷ്ടി കൊണ്ട് ഗൊഗോയ് അവയെ എല്ലാം നേരിട്ടു. 2010ൽ രത്തൻ ടാറ്റയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കോർപ്പറേറ്റ് ലോകം അസമിലെത്തി. 2016ൽ ദക്ഷിണേഷ്യൻ ഗെയിംസ് ഇവിടെ നടത്തപ്പെട്ടു.
ഇന്ദിര കൈപിടിച്ചുയർത്തിയ നേതാവ്
1971ൽ യൂത്ത് കോൺഗ്രസിനെ നയിക്കാൻ ഇന്ദിരാ ഗാന്ധി തിരഞ്ഞെടുത്തത് ഗൊഗോയിയെ ആയിരുന്നു. പിന്നീട് രാജീവ് ഗാന്ധിയുടെ വിശ്വസ്ത സംഘത്തിലും ഉൾപ്പെട്ടു. 19991–1995 കാലത്ത് രണ്ടുതവണ കേന്ദ്രമന്ത്രിയായി. അഞ്ച്, ആറ്, ഏഴ്, പത്ത്, പന്ത്രണ്ട്, പതിമൂന്ന് ലോക്സഭകളിലെ അംഗവുമായിരുന്നു.

അസമിലെ കോൺഗ്രസിന്റെ അനിഷേധ്യ നേതാവായിരുന്നു ഗൊഗോയ്. മകൻ ഗൗരവ് ഗൊഗോയിയുടെ രാഷ്ട്രീയ പ്രവേശത്തെ എതിർത്ത് ഹിമന്ത ബിശ്വ ശർമ വിമതനീക്കം നടത്തിയപ്പോൾ പാർട്ടി ഗൊഗോയ്ക്ക് പൂർണ പിന്തുണ നൽകി കൂടെനിന്നു. നിലവിൽ ലോക്സഭാ എംപിയാണ് ഗൗരവ്.
ഇന്ദിരയോടുള്ള ബന്ധത്തിന്റെ ആഴം അദ്ദേഹത്തെ വെന്റിലേറ്ററിൽനിന്നു തിരികെ കൊണ്ടുവരുമെന്ന് കുടുംബവും വെറുതേ പ്രതീക്ഷിച്ചു. ഇന്ദിരാ ഗാന്ധിയുടെ പ്രസംഗങ്ങൾ തെറപ്പിയുടെ ഭാഗമായി ഐസിയുവിൽ സൗണ്ട് സിസ്റ്റം വഴി കേൾപ്പിച്ചുകൊടുത്തിരുന്നു. അദ്ദേഹത്തിന് ഇഷ്ടമുള്ള ഭൂപൻ ഹസാരികയുടെ പാട്ടുകളും വിവിധ ജനങ്ങളുടെ പ്രാർഥനകളും ഐസിയുവിൽ കേൾപ്പിച്ചു.
ബിജെപിയോട് അടിപതറി
2016ലെ തിരഞ്ഞെടുപ്പിൽ ബിജെപിയോട് അടിപതറിയതോടെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു പുറത്തേക്കുപോയി. എന്നാൽ കോവിഡ് ബാധിക്കുന്നതുവരെ സർക്കാരിന്റെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുന്നതും വിമർശിക്കുന്നതും പതിവാക്കിയിരുന്നു. പ്രതിപക്ഷ ബെഞ്ചിലെ ശക്തമായ സാന്നിധ്യം കൂടിയായിരുന്നു അദ്ദേഹം.
English Summary: Tarun Gogoi, Trusted Congress Old-Timer Who Took Risks And Won