കൂടുതൽ വ്യക്തത തേടി ഇഡി: ഷാജിയെ മൂന്നാംവട്ടവും ചോദ്യം ചെയ്യും
Mail This Article
കണ്ണൂര്‍∙ അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം. ഷാജി എംഎല്‍എ 25 ലക്ഷം കോഴ വാങ്ങിയെന്ന പരാതിയില്‍ ഷാജി സമര്‍പ്പിച്ച രേഖകളില്‍ കൂടുതല്‍ വ്യക്തത തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വഴി ഷാജി ഇന്നലെ സമര്‍പ്പിച്ച രേഖകളിലാണു ഇഡി വ്യക്തത ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നാംവട്ടവും ചോദ്യം ചെയ്യുന്നതിനായി ഇഡി അടുത്തദിവസം ഷാജിക്ക് നോട്ടിസ് കൈമാറും.
ഭൂമിയിടപാട്, വീട് നിര്‍മാണത്തിനു ചെലവഴിച്ച പണം, തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്ക് വന്ന പണത്തിന്റെ കണക്ക് തുടങ്ങിയ കാര്യങ്ങളിലാണ് ഷാജിയോട് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടിരുന്നത്. ചാര്‍ട്ടേഡ് അക്കൗണ്ട് മുഖേന ഷാജി ഇഡിക്ക് േരഖകള്‍ ൈകമാറുകയും ചെയ്തു. എന്നാല്‍ നേരത്തെ നല്കിയ കണക്കുകളുടെ അനുബന്ധ വിവരങ്ങള്‍ മാത്രമാണെന്നും വീണ്ടും കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയേണ്ടതുണ്ടെന്നും ഇഡി അറിയിച്ചു. അഴീക്കോട് സ്കൂളിലെ മാനേജ്മെന്റ് പ്രതിനിധികളും അധ്യാപകരും നല്കിയ മൊഴിയില്‍ എംഎല്‍എയെ സംശയമുനയില്‍ നിര്‍ത്തുന്ന ചില സൂചനകളുണ്ടായിരുന്നു.
ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കുന്നതിനാണ് ഇഡി തീരുമാനിച്ചിട്ടുള്ളത്. രണ്ട് ദിവസങ്ങളിലായി 25 മണിക്കൂറിലധികമാണ് നേരത്തെ ഇഡി ഷാജിയെ ചോദ്യം ചെയ്തത്. ഷാജിയുടെ ഭാര്യ കെ.എം.ആശ സമര്‍പ്പിച്ച കണക്കുകളും ഷാജിയുടെ മൊഴിയിലും വൈരുദ്ധ്യമുണ്ടെന്നും ഇഡി വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് ഷാജി വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകണമെന്ന നിര്‍ദേശം വന്നിരിക്കുന്നത്. സമര്‍പ്പിച്ച രേഖകള്‍ വിശദമായി ഇഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിന് പിന്നാലെയാണ് ഷാജിയില്‍നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ തീരുമാനിച്ചത്.
English Summary: Enforcement directorate to question KM Shaji MLA for the third time