ADVERTISEMENT

തിരുവനന്തപുരം∙ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. വലിയ അഴിമതി നടന്നതു കൊണ്ടാണ് കിഫ്ബിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി ജനങ്ങളെ ആവര്‍ത്തിച്ച് തെറ്റിദ്ധരിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സിഎജിയെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം ഭരണഘടനയെ കുറിച്ചുള്ള അജ്ഞതയാണ്.

ഇതുവരെ ഒരു പ്രതിപക്ഷവും ഉന്നയിക്കാത്ത കാര്യങ്ങള്‍ പിണറായി വിജയന്‍ പറയുന്നത് പരിഹാസ്യമാണ്. കരടിലില്ലാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നിയമസഭയില്‍ വയ്‌ക്കേണ്ട സിഎജി റിപ്പോര്‍ട്ട് എങ്ങനെയാണ് മുഖ്യമന്ത്രി കാണുക? അങ്ങനെ കണ്ടെങ്കില്‍ അത് സത്യപ്രതിജ്ഞാലംഘനമാണ്. കിഫ്ബി ഓഡിറ്റിംഗില്‍ പ്രശ്‌നമില്ലെങ്കില്‍ ഇപ്പോള്‍ എന്തിനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ഉറഞ്ഞു തുള്ളുന്നത്.  

മുഖ്യമന്ത്രി സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളെല്ലാം അഴിമതി നടത്താനുള്ള ഉപാധിയാക്കുകയാണ്. സി.എം രവീന്ദ്രനെയും പുത്തലത്ത് ദിനേശനെയും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്താല്‍ കേരളത്തിലെ പല അഴിമതികളും പുറത്തുവരും. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് വലിയ അഴിമതികളെല്ലാം നടന്നത്. സിഎജിയുടെ ചോദ്യങ്ങള്‍ക്ക് ഭരണഘടനാപരമായി മറുപടി നല്‍കുകയാണ് സംസ്ഥാനം ചെയ്യേണ്ടത്. എന്നാല്‍ റിപ്പോര്‍ട്ട് പൊളിച്ചുനോക്കി അത് രാഷ്ട്രീയ പ്രചരണമാക്കുന്നത് അഴിമതി നടന്നതു കൊണ്ടാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. കിഫ്ബിയെ അല്ല ബിജെപി എതിര്‍ക്കുന്നത്. കിഫ്ബിയില്‍ ഐസക്ക് അഴിമതി നടത്തിയെന്നും മസാല ബോണ്ടില്‍ ക്രമക്കേട് നടന്നുവെന്നുമാണ് ബിജെപി ചൂണ്ടിക്കാണിച്ചത്.

തിരഞ്ഞെടുപ്പ് കാലത്തെ വാര്‍ത്താസമ്മേളനത്തില്‍ കൊവിഡിന്റെ മറവില്‍ മുഖ്യമന്ത്രി രാഷ്ട്രീയമാണ് പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ സിഎജിയെ ഉപയോഗിച്ച് കേരളത്തിന്റെ വികസനം അട്ടിമറിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കഴിഞ്ഞ മാസം 50,000 കോടി രൂപ ദേശീയപാത വികസനത്തിന് നിതിന്‍ ഗഡ്ക്കരി തന്നെന്നു പറഞ്ഞ പിണറായി ഇപ്പോള്‍ മാറ്റി പറയുന്നുത് വെറും രാഷ്ട്രീയമാണ്. ഏത് കാര്യത്തിലാണ് കേന്ദ്രം കേരളത്തെ അവഗണിച്ചതെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. 8 മന്ത്രിമാര്‍ കേരളത്തില്‍ നിന്നുണ്ടായിരുന്ന യുപിഎ സര്‍ക്കാരിനേക്കാള്‍ കേരളത്തെ സഹായിക്കുന്നത് മോദി സര്‍ക്കാരാണെന്ന് പറഞ്ഞത് മന്ത്രി ജി.സുധാകരനാണ്. കേരളത്തിന്റെ വികസനത്തിന് എത്ര പണം കേന്ദ്രം തന്നെന്ന് മുഖ്യമന്ത്രി പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ബിജെപിയുടെ മുന്നേറ്റത്തില്‍ പരിഭ്രാന്തരായ സിപിഎം തിരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ച് ജനാധിപത്യവിരുദ്ധ സമീപനം സ്വീകരിക്കുകയാണെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയുടെ അപരന്‍മാര്‍ക്ക് താമര ചിഹ്നത്തോടു സമാനതയുള്ള റോസാപൂവ് കൊടുത്തിരിക്കുന്നത് ജനാധിപത്യ മര്യാദയുടെ ലംഘനമാണ്. തിരഞ്ഞെടുപ്പിന്റെ സാമാന്യ മര്യാദകള്‍ അറിയുന്ന ആരെങ്കിലും ഇത് ചെയ്യുമോ? കോര്‍പ്പറേഷനില്‍ ഏഴു സ്ഥലത്താണ് ഇത്തരത്തില്‍ ക്രമക്കേടുള്ളത്. ബിജെപിക്ക് ജയസാധ്യതയുള്ള ആര്യനാട് ജില്ലാ പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം നിഷേധിച്ചു. ഇതുകൊണ്ടൊന്നും എന്‍.ഡി.എയുടെ മുന്നേറ്റം തടയാനാവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

English Summary: K Surendran Against Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com