സ്ഥലം പാട്ടത്തിന് എടുത്തയാൾ ഉടമയെ വെട്ടി; ഗർഭിണിയായ ഭാര്യയെ വലിച്ചിഴച്ചു
Mail This Article
ഇടുക്കി ∙ നെടുങ്കണ്ടത്ത് സ്ഥലം കരാറുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ സ്ഥലം പാട്ടത്തിനെടുത്തയാള്‍ ഉടമയെ വാക്കത്തി കൊണ്ട് വെട്ടി. ഗർഭിണിയായ ഭാര്യയെ തള്ളി വലിച്ചിഴച്ചതായും പരാതി. പ്രതിയെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം കട്ടകയത്തില്‍ എബിന്‍ ജോസഫിനെയാണ് കല്ലോലിക്കല്‍ പ്രഭാകരന്‍ വാക്കത്തികൊണ്ട് തലയിൽ വെട്ടി പരുക്കേല്‍പ്പിച്ചത്.
ഏലത്തിന് മരുന്ന് തളിക്കുവാന്‍ എത്തിയ എബിനും പ്രതിയും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഇതില്‍ പ്രകോപിതനായ പ്രതി വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു. തലയ്ക്ക് ആഴത്തില്‍ വെട്ടേറ്റ എബിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: നാലു വര്‍ഷം മുമ്പാണ് കട്ടക്കയം ജോസഫ്, ഭാര്യ ലൈസാമ്മ എന്നിവരുടെ പേരിലുള്ള ഒന്നരയേക്കറോളം സ്ഥലം കരാര്‍ പ്രകാരം പ്രഭാകരന് വിളവെടുക്കുന്നതിനും തുടര്‍ കൃഷി നടത്തുന്നതിനും നല്‍കുന്നത്.
പിന്നീട് സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് എബിനും പ്രഭാകരനും തമ്മില്‍ തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് സ്ഥലം വിട്ടു കിട്ടുന്നതിനായി എബിനും കുടുംബാംഗങ്ങളും കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം എബിന് അനുകൂലമായ കോടതി വിധി ലഭിച്ചതായി പറയുന്നു. തുടര്‍ന്ന് കരാര്‍പ്രകാരം കൊടുത്ത സ്ഥലത്തെ ഏലത്തിന് മരുന്ന് അടിക്കുവാന്‍ എബിന്‍ ഗര്‍ഭിണിയായ ഭാര്യക്കൊപ്പം എത്തിയപ്പോഴാണ് പ്രഭാകരനുമായി വീണ്ടും വാക്കുതര്‍ക്കം ഉണ്ടാകുന്നത്.
പ്രഭാകരന്‍ വാക്കത്തിയെടുത്ത് എബിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. പ്രതിയുടെ രണ്ട് മക്കള്‍ പൊലീസുകാരാണ്. ഇവരുടെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്. സംഭവത്തിനിടെ ശബ്ദം കേട്ട് ഓടിയെത്തിയ എബിന്റെ ഭാര്യയെയും പ്രതി ആക്രമിക്കുവാൻ ശ്രമിച്ചു. പൂർണ ഗർഭിണിയായ ഇവരെ പ്രതി തള്ളിനിലത്ത് മറിച്ചിട്ടെന്നും പരാതിയുണ്ട്.
English Summary: Man attacked in Idukki after land dispute