ഇബ്രാഹിംകുഞ്ഞിനെ ആശുപത്രി മാറ്റണമെന്ന ആവശ്യം വിജിലൻസ് പിൻവലിച്ചു
Mail This Article
കൊച്ചി∙ പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ അറസ്റ്റ് ചെയ്ത മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ ആശുപത്രി മാറ്റണമെന്ന ആവശ്യം വിജിലൻസ് പിൻവലിച്ചു. ആശുപത്രിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു പുതിയ അപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന അപേക്ഷ ഇന്നലെ കോടതി നിരാകരിച്ചിരുന്നു. മെഡിക്കൽ ബോർഡ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായതിനാൽ കസ്റ്റഡിയിൽ നൽകാനാവില്ലെന്ന നിലപാടാണ് ഇന്നലെ കോടതി സ്വീകരിച്ചത്.
ഇതേത്തുടർന്നാണ് നെട്ടൂരുള്ള സ്വകാര്യ ആശുപത്രിയിൽനിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാറ്റണമെന്ന ആവശ്യം അന്വേഷണ സംഘം മുന്നോട്ടു വച്ചത്. ഇതു ജില്ലാ മെഡിക്കൽ ഓഫിസറുടെയും വിദഗ്ധ ഡോക്ടർമാരുടെയും തീരുമാനം അനുസരിച്ച് പരിഗണിക്കാമെന്ന നിലപാടായിരുന്നു കോടതി സ്വീകരിച്ചത്. ഇക്കാര്യത്തിൽ ഇന്നു റിപ്പോർട് നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണു വിജിലൻസ് ആശുപത്രി മാറ്റം എന്ന ആവശ്യത്തിൽനിന്ന് പിൻവാങ്ങിയിരിക്കുന്നത്.
Content Highlights: VK Ebrahimkunju, Palarivattom Flyover, Vigilance Case