ADVERTISEMENT

തിരുവനന്തപുരം∙ കെഎസ്എഫ്ഇയിലെ റെയ്ഡ് നടന്നത് ഡിജിപിയുടെയും വിജിലന്‍സ് ഡയറക്ടറുടേയും അറിവോടെ. ഇരുവരുടേയും അനുവാദത്തോടെയാണ് ആഭ്യന്തരവകുപ്പിന്റെ അനുമതി തേടിയതും വിവിധ ജില്ലകളിലെ ഉദ്യോഗസ്ഥരെ വിവരമറിയിച്ചതും. കെഎസ്എഫ്ഇയെ സംബന്ധിച്ച് നേരത്തെയും ചില പരാതികള്‍ വിജിലന്‍സിനു ലഭിച്ചിരുന്നു.

അന്നൊന്നും റെയ്ഡ് നടത്താതെ തിരഞ്ഞെടുപ്പ് സമയത്ത് റെയ്ഡ് നടത്താനുള്ള തീരുമാനം ഉദ്യോഗസ്ഥരെയും അതിശയിപ്പിച്ചു. സര്‍ക്കാര്‍ സ്ഥാപനത്തിനെതിരെയുള്ള നീക്കത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തിയുണ്ട്. അഴിമതി കണ്ടെത്താനുള്ള നീക്കത്തേക്കാള്‍ രാഷ്ട്രീയ നീക്കമാണ് വിജിലന്‍സ് റെയ്ഡില്‍ പ്രതിഫലിക്കുന്നതെന്നാണ് സേനയിലെ സംസാരം.

ഈ മാസം ആദ്യമാണ് കെഎസ്എഫ്ഇ റെയ്ഡിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊലീസ് ആസ്ഥാനത്ത് ആരംഭിക്കുന്നത്. പത്തോളം പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഐജിക്കും വിജിലന്‍സില്‍ പുതുതായി നിയമിതനായ എസ്പിക്കുമായിരുന്നു റെയ്ഡ് നടപ്പാക്കുന്നതിനുള്ള ചുമതല. ആഭ്യന്തരവകുപ്പില്‍നിന്ന് അനുമതി വാങ്ങിയതും റെയ്ഡിനുള്ള തയാറെടുപ്പുകളും ഐജി, ഡിജിപിയെയും ഡയറക്ടറെയും ധരിപ്പിച്ചു. വിവരം ചോരാതിരിക്കുന്നതിനുള്ള തയാറെടുപ്പു നടത്തിയശേഷമായിരുന്നു റെയ്ഡ്.

നടപടി രാഷ്ട്രീയ വിവാദമായതോടെ സേനയ്ക്കുള്ളിലും ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവിന്റെ ഇടപെടലുകള്‍ക്കെതിരെ സേനയില്‍ വ്യാപകമായ അതൃപ്തിയുണ്ട്. പൊലീസ് യോഗങ്ങളില്‍ നിരന്തരം ഉപദേഷ്ടാവ് പങ്കെടുക്കുന്നതും വിജിലന്‍സ്, ഇന്റലിജന്‍സ് യോഗങ്ങളില്‍ ഡിജിപി പങ്കെടുക്കുന്നതും ശരിയായ നിലപാടല്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

മകള്‍ ഡ്രൈവറെ മര്‍ദിച്ചെന്ന പരാതി വിവാദമായതിനെത്തുടര്‍ന്ന് പ്രധാന ചുമതലകളില്‍നിന്ന് മാറ്റി നിര്‍ത്തിയിരുന്ന സുദേഷ് കുമാറിനെ മാസങ്ങള്‍ക്കു മുന്‍പാണ് വിജിലന്‍സ് മേധാവിയാക്കിയത്. ഇതിനു പിന്നിലും ഉപദേഷ്ടാവിന്റെ ഇടപെടലുണ്ടെന്നാണ് സംസാരം. റെയ്ഡ് വിവാദമായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങളാരാഞ്ഞു. ഉദ്യോഗസ്ഥരെ മാറ്റുന്നതിനെക്കുറിച്ച് ആലോചനയുണ്ടെങ്കിലും ഉടനെ നടപടിയെടുക്കാനിടയില്ല.

English Summary: DGP Loknath Behra was aware about Vigilance KSFE Raid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com