വാക്സീൻ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന 3 സംഘങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി
Mail This Article
ന്യൂഡല്‍ഹി ∙ കോവിഡ് പ്രതിരോധ വാക്സീന് വികസിപ്പിക്കുന്നതിനും നിര്‍മിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മൂന്നു സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിര്‍ച്വല്‍ കൂടിക്കാഴ്ച നടത്തി. ജെന്നോവ ബയോഫാര്‍മ, ബയോളജിക്കല്‍ ഇ ലിമിറ്റഡ് ഹൈദരാബാദ്, ഹൈദരാബാദ് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഈ ഗവേഷക സംഘങ്ങള്‍.
കോവിഡ് കൈകാര്യം ചെയ്യുന്നതിനായി വാക്സീന് നിർമിക്കാൻ ഈ കമ്പനികളിലെ ശാസ്ത്രജ്ഞര്‍ നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വാക്സീന് വികസനത്തിനുള്ള വിവിധ വേദികളുടെ സാധ്യതകളും ചര്‍ച്ച ചെയ്യപ്പെട്ടു. വാക്സീന് നിയന്ത്രണ പ്രക്രിയകളെയും അനുബന്ധ കാര്യങ്ങളെയും കുറിച്ച് കമ്പനികള്‍ അവരുടെ നിര്‍ദ്ദേശങ്ങളും ആശയങ്ങളും അവതരിപ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
വാക്സീനുകളെക്കുറിച്ചും അതിന്റെ ഫലപ്രാപ്തി പോലുള്ള കാര്യങ്ങളെക്കുറിച്ചും ലളിതമായ ഭാഷയില്‍ പൊതുജനങ്ങളെ അറിയിക്കാന്‍ അവര്‍ കൂടുതല്‍ ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. വാക്സീനുകള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഗതാഗത സൗകര്യങ്ങളുള്‍പ്പെടെ അടിയന്തര പ്രാധാന്യമുള്ള മുഴുവന്‍ കാര്യങ്ങളും പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു.
ചര്‍ച്ചയില്‍ വന്ന എല്ലാ വാക്സീനുകളും പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളിലാണ്. വിശദമായ ഡാറ്റയും ഫലങ്ങളും അടുത്ത വര്‍ഷം ആദ്യം പ്രതീക്ഷിക്കുന്നു. വാക്സീന് നിര്‍മ്മാതാക്കളുമായി ആശയവിനിമയം നടത്താനും രാജ്യത്തിന്റെയും ലോകത്തിന്റെയും മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റുന്നതിനായി ഈ കമ്പനികളുടെ ശ്രമങ്ങള്‍ ഫലവത്താക്കാനും ആവശ്യമായ ഇടപെടലുകള്‍ക്ക് ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
English Summary: Prime Minister Narendra Modi holds online meeting with covid vaccine groups