ADVERTISEMENT

മലപ്പുറം ∙ കെഎസ്എഫ്ഇ റെയ്ഡ് വിവാദം സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്നമാണെന്നും അതു തീർത്തശേഷം അവർ ജനങ്ങളെ ബോധ്യപ്പെടുത്തട്ടേയെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സോളർ കേസിൽ ഇനിയെന്തു വെളിപ്പെടുത്തലുകൾ വന്നാലും തനിക്കു ടെൻഷനില്ലെന്നും മലപ്പുറം പ്രസ്ക്ലബിൽ മീറ്റ് ദ ലീഡർ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

ഒന്നിലേറെ പെൻഷൻ വാങ്ങാൻ സാധാരണക്കാർക്കു യുഡിഎഫ് നൽകിയ അനുമതി റദ്ദാക്കുകയാണ് എൽഡിഎഫ് ചെയ്തത്. നല്ല ഉദ്ദേശ്യത്തോടെയല്ല ആ നടപടി. ജോലിയിൽനിന്നു പിരിഞ്ഞു പെൻഷൻ വാങ്ങുന്ന മുൻ എംപി, എംഎൽഎമാർക്ക് ആവാമെങ്കിൽ സാധാരണക്കാരനു പാടില്ല എന്നതാണു സംസ്ഥാന സർക്കാർ നയം. മുൻ എൽഡിഎഫ് സർക്കാർ 13.9 ലക്ഷം പേർക്കു പെൻഷൻ നൽകിയപ്പോൾ കഴിഞ്ഞ യുഡിഎഫ് സർക്കാർ അത് 34 ലക്ഷം പേർക്കു ലഭിക്കുന്ന തരത്തിൽ വിപുലപ്പെടുത്തി.

തദ്ദേശ സ്ഥാപനങ്ങൾക്കു നൽകിയ അധികാരത്തിൽനിന്നു ചിലതു തിരിച്ചെടുക്കുകയാണ് എൽഡിഎഫ് ചെയ്തത്. അനുവദിച്ച ഫണ്ടുകളിൽനിന്നു പല വിധത്തിലും തിരിച്ചുപിടിക്കുകയും ചെയ്തു. ഇതു തദ്ദേശ സ്ഥാപനങ്ങളോടുള്ള അവഗണനയാണ്. സംസ്ഥാന സർക്കാർ സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോഴും അനാവശ്യ ചെലവുകൾക്കു കുറവില്ല. പൊലീസ് നിയമ ഭേദഗതി പിൻവലിച്ചാലും കേരള ചരിത്രത്തിലെ കറുത്ത അധ്യായമായി നിലനിൽക്കും. മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ്.

സിൽവർലൈൻ പദ്ധതി പ്രായോഗികമല്ലെന്നു യുഡിഎഫ് കാലത്തെ പഠനം തെളിയിച്ചതാണ്. പകരം കൊണ്ടുവന്ന ചെലവുകുറഞ്ഞ സബർബൻ മാതൃകാ പദ്ധതി എൽഡിഎഫ് സർക്കാർ തൊട്ടു നോക്കിയതു പോലുമില്ല. ഗെയിൽ പദ്ധതിക്ക് വേണ്ട 80 ശതമാനം സ്ഥലമെടുപ്പും യുഡിഎഫ് കാലത്ത് പൂർത്തിയാക്കിയതാണ്. ഇന്നു പദ്ധതിയുടെ പേരിൽ അഭിമാനിക്കുന്നവർ അന്നു സ്ഥലമെടുപ്പിന് എതിരു നിന്നവരാണ്.

കേന്ദ്ര സർക്കാരിന്റെ കർഷക നിയമങ്ങൾ കോർപറേറ്റുകൾക്കു വേണ്ടിയുള്ളതാണെന്നതു കൊണ്ടാണു കർഷകർ സമരം ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ നിശബ്ദതയാണു സംശയങ്ങൾക്കിടയാക്കുന്നത്. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ ശരിയെന്നു തെളിഞ്ഞിരിക്കുന്നു. അല്ലെന്നു ബോധ്യമുണ്ടെങ്കിൽ സമരം ചെയ്യുന്ന കർഷകരെ വിളിച്ചിരുത്തി ബോധ്യപ്പെടുത്താൻ അവർക്കു പറ്റാത്തത് എന്തുകൊണ്ടാണെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു.

English Summary: Oommen Chandy criticise LDF government on KSFE raid, Social Security Pension issues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com