ADVERTISEMENT

‘‘തിരഞ്ഞെടുപ്പ് ആകുമ്പോഴേയ്ക്ക് എന്നെ പൊലീസ് അറസ്റ്റു ചെയ്തു കൊണ്ടു പോകുന്നതായിരുന്നു അവർ കരുതിവച്ച കാഴ്ച. ഇതു മനസിലാക്കി മുൻകൂർ ജാമ്യം എടുത്തതോടെ അതു നടന്നില്ല. ഇപ്പോൾ വ്യാജ വാർത്തകളും പ്രചാരണങ്ങളും നടത്തി തകർക്കാനാണ് ശ്രമം.’’ – കൊച്ചി കോർപ്പറേഷൻ യുഡിഎഫ് പിടിക്കുകയും ഡിവിഷനിൽ വിജയിക്കുകയും ചെയ്താൽ എൻ. വേണുഗോപാലാണ് മേയർ. കോർപ്പറേഷനിൽ യുഡിഎഫ് മുന്നേറ്റം തടയുക ലക്ഷ്യമിട്ടാണ് ഇടതു പക്ഷം വ്യാജ പ്രചാരണം നടത്തുന്നതെന്ന് അദ്ദേഹം പറയുന്നു.

യുഡിഎഫ് വിരുദ്ധ തരംഗമുണ്ടെന്ന ആരോപണങ്ങൾക്കിടയിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയം നേടിയ കോർപ്പറേഷൻ എന്ന നിലയിൽ പ്രതീക്ഷകളോടെയാണ് യുഡിഎഫ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പത്തു വർഷത്തെ ഭരണത്തിന് തുടർച്ച വന്നാൽ.. താൻ മേയറായാൽ.. എൻ. വേണുഗോപാൽ മനോരമ ഓൺലൈനോടു മനസു തുറക്കുന്നു..

∙ പ്രകടന പത്രികയിൽ പല കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.. മേയർ സ്ഥാനത്തേയ്ക്കെത്തിയാൽ ഏറ്റവും പ്രാധാന്യത്തോടെ നടപ്പാക്കാൻ ആലോചിക്കുന്ന കാര്യങ്ങൾ എന്തെല്ലാമാണ്?

കൊച്ചി കോർപ്പറേഷനിൽ അടിയന്തരമായി നടപ്പാക്കേണ്ട നിരവധി വിഷയങ്ങളുണ്ട്. അതിൽ ഏറ്റവും പ്രാധാന്യത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് കൊച്ചി കോർപ്പറേഷൻ ആസ്ഥാന മന്ദിരത്തിന്റെ പൂർത്തീകരണമാണ്. നിലവിലെ സാഹചര്യത്തിൽ ജനങ്ങളും ജീവനക്കാരും ഉൾപ്പടെ എല്ലാവരും ഓഫിസ് വിഷയത്തിൽ വളരെ ബുദ്ധിമുട്ടുന്നുണ്ട്. ഒരു വാഹനത്തിൽ അവിടെ വന്ന് കാര്യം നടത്തിയിട്ടു പോകുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഓഫിസ് കെട്ടിടം പണി പൂർത്തിയായൽ മാത്രമേ അതിനെല്ലാം പരിഹാരമാകൂ. 2005 മുതലുള്ള കൗൺസിലുകൾ ശ്രമിച്ചിട്ടു പൂർത്തിയാക്കാതെ പോയ കെട്ടിടം പണി ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കണം.

പല കാരണങ്ങൾ കൊണ്ടാണ് അതിന്റെ നിർമാണം പൂർത്തിയാകാതെ പോയിട്ടുള്ളത്. പലപ്പോഴായി കരാറുകാർക്ക് കൃത്യമായ പണം കൊടുക്കാൻ സാധിക്കാതിരുന്നതാണ് കെട്ടിട നിർമാണം നിന്നു പോയതിന്റെ ഒരു കാരണം. പണം നൽകിയപ്പോഴാകട്ടെ കരാറുകാരൻ മരിച്ചു പോയി. പണി തുടങ്ങിയെങ്കിലും വർഷങ്ങൾ പിന്നിട്ടതോടെ നിർമാണ ചെലവു വർധിച്ചതും അതിനുള്ള ഫണ്ട് പാസാകുന്നതിനും കാലതാമസമുണ്ടായി. എസ്റ്റിമേറ്റ് സർക്കാർ പാസാക്കണമായിരുന്നു. നിശ്ചിത ശതമാനത്തിൽ കൂടുതൽ വർധിപ്പിക്കില്ലെന്ന സർക്കാർ നിലപാട് പണിയെ ബാധിച്ചു. ഒൻപതു കോടിയിൽ തുടങ്ങിയ പണി ഇപ്പോൾ 35 കോടിയിലെത്തിയിട്ടുണ്ട്.

പട്ടണത്തെ ശുചിത്വ നഗരമാക്കുകയാണ് മറ്റൊരു ലക്ഷ്യം. നഗരത്തിലെ വ്യാപാരികളുമായി സഹകരിച്ചായിരിക്കും ഇത്. വഴിയരികിലെ പാർക്കിങ്ങ് പൂർണമായും ഒഴിവാക്കുന്നതിന് ആർടിഒയും പൊലീസുമായെല്ലാം സഹകരിച്ച് നടപടിയെടുക്കും. ആളുകൾ വന്ന് പാർക്ക് ചെയ്ത് സാധനങ്ങൾ വാങ്ങി പോകുന്നതുപോലെയല്ല 24 മണിക്കൂറും വഴിയരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. പൊതുവായ പാർക്കിങ് സംവിധാനങ്ങൾ വർധിപ്പിക്കും. കുത്തനെ ഉയർന്ന പാർക്കിങ് ഫീസ് കുറയ്ക്കാൻ നടപടിയുണ്ടാകും. കോർപ്പറേഷന്റെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ പാർക്കിങ്ങിനായി പ്രയോജനപ്പെടുത്തും. സ്ഥിരമായി വഴിയിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുകയാണ് വേണ്ടത്. രാജേന്ദ്ര മൈതാനം മുതൽ ഹൈക്കോടതി വരെയുള്ള വഴിയോരക്കച്ചവടങ്ങൾ ഒഴിവാക്കുകയായിരിക്കും ഒരു നടപടി.

തൃക്കാക്കര താണാപാടത്ത് മൂന്നു മുന്നണികളുടെയും ഓഫിസുകൾ ഒറ്റപ്പന്തലിൽ.
തൃക്കാക്കര താണാപാടത്ത് മൂന്നു മുന്നണികളുടെയും ഓഫിസുകൾ ഒറ്റപ്പന്തലിൽ.

ഏറ്റവും അടിയന്തരമായി നടപ്പാക്കാൻ പോകുന്നത് പബ്ലിക് ടോയ്‍ലറ്റുകൾ നിർമിക്കുക എന്നതായിരിക്കും. അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുക എന്നതാണ് ആദ്യ ഒരു വർഷത്തെ പ്രവർത്തനം. തൊഴിലുറപ്പു പദ്ധതിയിലെ ജീവനക്കാരെ ക്രിയാത്മകമായി ഉപയോഗിച്ച് ഫോർട്ട്കൊച്ചി ബീച്ച് വൃത്തിയാക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും. കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വതമായ പരിഹാരമുണ്ടാക്കും. ആദ്യ ഒരു വർഷം കഴിഞ്ഞാലായിരിക്കും കൊച്ചിയെ ടൂറിസം ഹബ്ബാക്കുന്നതിനുള്ള പദ്ധതിയിലേയ്ക്ക് കടക്കുക.

∙ സമുദ്രനിരപ്പിൽ നിന്നു താണു കിടക്കുന്ന കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ സ്ഥിരം സംവിധാനം എന്ന നിലയിൽ എന്ത് പദ്ധതിയാണ് മുന്നോട്ടു വയ്ക്കാനുള്ളത്?

അടുത്ത മൺസൂൺ കാലത്ത് കൊച്ചി വെള്ളത്തിലാകാതിരിക്കാൻ എൻജിനീയർമാരെ വിളിച്ച് പദ്ധതിയൊരുക്കും. കൊച്ചിയിൽ ജനിച്ചു വളർന്ന് ഉയർന്ന നിലയിലെത്തിയിട്ടുള്ള എൻജിനീയർമാരുണ്ട്. അവരുടെ സേവനം ഉപയോഗപ്പെടുത്തും. കൊച്ചിയിൽ എംജി റോഡിലാണ് ഏറ്റവും അധികം വെള്ളക്കെട്ടുണ്ടാകാറുള്ളത്. കാനകളിൽ നിന്ന് പടിഞ്ഞാറേയ്ക്ക് വെള്ളം ഒഴുകാനുള്ള സ്ഥലങ്ങൾ കണ്ടെത്തി അതിലൂടെ വെള്ളം ഒഴുക്കുന്നതിനുള്ള സംവിധാനമുണ്ടാക്കണം. എസ്റ്റീം ഡവലപ്പേഴ്സ് നടത്തിയിട്ടുള്ള പഠനം ഇതിനുള്ള പദ്ധതികൾ മുന്നോട്ടു വച്ചിട്ടുണ്ട്. 100ൽ അധികം എൻജിനീയർമാരുള്ള ഇവരുടെ സേവനം കോർപ്പറേഷന് ഉപയോഗപ്പെടുത്താവുന്നതാണ്.

∙ കോർപ്പറേഷൻ ഇ–ഗവേണൻസിനു വാങ്ങിയ ഹാർഡ്ഡിസ്ക് ഔട്ട് ഡേറ്റഡായിട്ടുണ്ട്. ഭരണത്തിലെത്തിയാൽ ഇതിന് നടപടിയുണ്ടാകുമോ?

സർക്കാർ ആവശ്യപ്പെട്ടതനുസരിച്ചാണ് അതിനു പണം നൽകിയത് എന്നാണ് മനസിലാക്കിയത്. ഇടയ്ക്കു വച്ച് അവർ ഇട്ടിട്ടു പോയി. സ്വാഭാവികമായും ബാക്കി പണം നൽകിയില്ല. ആദ്യം ഉണ്ടാക്കിയ സോഫ്റ്റ്‌വെയറുൾപ്പടെ ആദ്യഘട്ടത്തിൽ തരാതിരുന്നു. പിന്നീട് കെൽട്രോണിനെ ചുമതലപ്പെടുത്തി. ആദ്യ ഘട്ടത്തിൽ റവന്യു വരുമാനത്തിനുള്ള കലക്‌ഷൻ ഏജന്റുമാരെ ഒഴിവാക്കാനുള്ള സംവിധാനമാണ് വേണ്ടത്.

ആളുകൾക്ക് ഓൺലൈനിൽ പണം അടയ്ക്കാനാകണം. ആളുകൾക്ക് ഇതിൽ ബോധവത്കരണം കൂടി നൽകിയാൽ വിജയകരമായി നടപ്പാക്കാനാകും. കോവിഡ് കാലത്ത് കോർപ്പറേഷന് കലക്‌ഷൻ കുറഞ്ഞിട്ടുണ്ട്. ഇത് ഒരു സന്ദേശമായി അയച്ചാൽ ഓൺലൈനായി പണം ശേഖരിക്കാൻ സാധിക്കണം. പദ്ധതി നടപ്പാക്കാൻ കോർപ്പറേഷന് സാമ്പത്തികമായ പ്രശ്നം ഉണ്ടാകുമെന്ന് തോന്നുന്നില്ല. അനിവാര്യമായും നടപ്പാക്കേണ്ട പദ്ധതിയാണിത്.

∙ ജിസിഡിഎ ഫർണിച്ചർ വിഷയത്തിൽ വേണുഗോപാൽ അറസ്റ്റിൽ എന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്താണ് നിജസ്ഥിതി?

വ്യാജ വാർത്ത കൊടുത്ത ചാനലിനും പത്രത്തിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഇക്കാര്യം അവരെ നേരിട്ട് വിളിച്ചു സംസാരിക്കുകയും ചെയ്തിരുന്നു. എന്നെ അറസ്റ്റ് ചെയ്തു, ജയിലിൽ കൊണ്ടുപോയി, കോവിഡായതിനാൽ ജാമ്യം നൽകി എന്നൊക്കെയാണ് വാർത്ത. അറസ്റ്റും ചെയ്തിട്ടില്ല, ജയിലിലും കൊണ്ടുപോയിട്ടില്ല, കോവിഡുമില്ല. അപ്പോൾ അവർ മനപ്പൂർവം നൽകുന്നതാണ് വാർത്ത.

2016 ൽ ജിസിഡിഎയിൽ നിന്നു പോന്നതിനു ശേഷം ഒരു സ്വകാര്യ അന്യായമാണ് സ്ഥലം വിൽപന്നയുമായി ബന്ധപ്പെട്ട് ഉയർന്നത്. അതിൽ കൈക്കൂലി കുറ്റാരോപണമില്ല. അനുവാദമില്ലാതെ സ്ഥലം കൊടുത്തു എന്നാണ് പരാതി. അല്ല എന്ന് തെളിയിച്ചതാണ്. രണ്ടു പ്രാവശ്യം ഇതു ബഡ്ജറ്റിൽ വിൽപന നടത്തുന്നതും റവന്യു വരുമാനവും കാണിച്ച് സൽക്കാരിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ട്. ടൗൺ പ്ലാനിങ് സംവിധാനവും ജിസിഡിഎ നിയമവും അനുസരിച്ച് സ്ഥലം വാങ്ങാനും വിൽക്കാനുമുള്ള അവകാശത്തോടെയാണ് ജിസിഡിഎ അധികാരത്തിൽ വരുന്നത്. അന്ന് ഏറ്റെടുക്കലായിരുന്നു.

െമെലേജ് എങ്ങനെ ?:  കൊച്ചി കോർപറേഷനിലേക്കു മത്സരിക്കുന്ന സിപിഎം നേതാവ് എം. അനിൽകുമാർ സ്കൂട്ടർ യാത്രയ്ക്കൊരുങ്ങവേ, കുശലം പറയുന്ന കോൺഗ്രസ് നേതാവ് എൻ. വേണുഗോപാൽ.       ചിത്രം: ടോണി ഡൊമിനിക്∙മനോരമ
െമെലേജ് എങ്ങനെ ?: കൊച്ചി കോർപറേഷനിലേക്കു മത്സരിക്കുന്ന സിപിഎം നേതാവ് എം. അനിൽകുമാർ സ്കൂട്ടർ യാത്രയ്ക്കൊരുങ്ങവേ, കുശലം പറയുന്ന കോൺഗ്രസ് നേതാവ് എൻ. വേണുഗോപാൽ. ചിത്രം: ടോണി ഡൊമിനിക്∙മനോരമ

ഇതിന്റെ സ്ഥലം പലയിടത്തും വെറുതെ കിടക്കുന്നുണ്ട്. പലതും പലരും കയ്യേറി ഉപയോഗിക്കുന്നുണ്ട്. അംബേദ്കർ സ്റ്റേഡിയത്തിനു പിന്നിൽ ആരും കാണാതെ വെറുതെ കിടന്ന 10 സെന്റ് സ്ഥലമുണ്ടായിരുന്നു. അതാണ് പൊതു ലേലത്തിലൂടെ വിൽപന നടത്തിയത്. മറ്റൊന്ന് പനമ്പള്ളി നഗറിലെ സ്ഥലമാണ്. നിലനിന്നിരുന്ന ഫെയർ വാല്യവിന്റെ ഇരട്ടി വിലയ്ക്ക് പൊതു ലേലത്തിലൂടെയാണ് വിറ്റത്. അതിന് ജിസിഡിഎയ്ക്ക് അധികാരമുണ്ടായിരുന്നു. ഇതു കാണിച്ച് മറുപടി നൽകിയാൽ മതി എന്നാണ് പറഞ്ഞത്. പിന്നീട് ഇന്നേവരെ ഇതേക്കുറിച്ച് ആരും ചോദിച്ചിട്ടുമില്ല, പറഞ്ഞിട്ടുമില്ല. അതിനാണ് അറസ്റ്റ് ചെയ്തെന്നും ജയിലിൽ കൊണ്ടു പോയെന്നും പറഞ്ഞത്.

ഗസ്റ്റ് ഹൗസിലെ സാധനങ്ങൾ എസി ഉൾപ്പെടെ മുണ്ടൻവേലിയിലെ ജിസിഡിഎയുടെ സ്ഥാപനത്തിലേയ്ക്ക് കൊണ്ടു പോയി. ഉദ്യോഗസ്ഥർ തന്നെയാണ് അത് ചെയ്തത്. ഇവ അനൗദ്യോഗികമായി മാറ്റിയതല്ല. ജിസിഡിഎ ചുമതലയേൽക്കുമ്പോൾ ഗസ്റ്റ് ഹൗസില്ല. അത് ഉണ്ടാക്കിയെടുത്തതാണ്. സൂര്യ അപാർട്മെന്റിൽ ചെയർമാനെന്നു പറഞ്ഞ് ഒരു ഫ്ലാറ്റാണ് ഉണ്ടായിരുന്നത്. ഓപ്പൺ ടെണ്ടറിൽ 92 ലക്ഷം രൂപയ്ക്ക് അതു വിറ്റു. സെക്രട്ടറിക്കും അവിടെ ഒരു ഫ്ലാറ്റുണ്ടായിരുന്നു.

അതും ഓപ്പൺ ടെണ്ടറിൽ വിൽക്കാൻ ജിസിഡിഎയോട് ആവശ്യപ്പെട്ടു. ഒരുകോടി 80 ലക്ഷം രൂപ ജിസിഡിഎയ്ക്ക് വന്ന ശേഷമാണ് ജീർണിച്ചു കിടന്ന ഗസ്റ്റ് ഹൗസും സെക്രട്ടറിയുടെ ഗസ്റ്റ് ഗൗസും പുതുക്കി പണിയുന്നത്. ഇതിനു 32ലക്ഷം രൂപയാണ് ഇതിന് ചെലവായത്. അതിനു ശേഷമാണ് ഇവിടെ കയറിയത്. ഇവിടെ രണ്ടു മുറി മാത്രമേ ഫർണിച്ചർ ചെയ്യാനാകൂ എന്നു ഉദ്യോഗസ്ഥർ പറഞ്ഞതിനാൽ സ്വന്തം പണം മുടക്കിയാണ് ഫർണിച്ചറുകളും എസിയും സ്ഥാപിച്ചത്. കൊച്ചിയിലെ വീട്ടിൽ നിന്നുള്ള കട്ടിലാണ് ഇവിടെ കൊണ്ടുവന്നിട്ടത്.

സ്ഥാനമൊഴിഞ്ഞ് എട്ടു മാസം കഴിഞ്ഞ് പുതിയ ചെയർമാൻ വന്ന് ആണി കണ്ട് എസി അഴിച്ചെടുത്തതെല്ലാം ജിസിഡിഎയുടേതാരുന്നു എന്ന് പറഞ്ഞാൽ എന്തു പറയാൻ. കൊച്ചിയിലെ വീടു വിറ്റപ്പോൾ അതിലുണ്ടായിരുന്ന നാല് എസി പോലും അവരോട് എടുത്തുകൊള്ളാൻ പറഞ്ഞാണ് പോന്നത്. ജിസിഡിഎയുടെ ഒരു സാധനവും അവിടെ നിന്ന് പോരുമ്പോൾ കൊണ്ടു പോയിട്ടില്ല. പിന്നെ ടിവിയും പുസ്തകങ്ങളും വയ്ക്കാവുന്ന ഒരു ടീപോയ് എടുത്തിട്ടിരുന്നു. അതിൽ വീട്ടിലുണ്ടായിരുന്ന ടിവി വച്ചപ്പോൾ ഈ സാധനം താഴെ വീണു തകർന്നു.

പിന്നെ പുതിയ ഒരെണ്ണം വാങ്ങിയാണ് ഉപയോഗിച്ചത്. പോകാൻ നേരം ഈ ഒടിഞ്ഞ സ്റ്റാന്റിന്റെ കാര്യം അവർ സംസാരിച്ചു. ചൂല്, കാർപ്പറ്റ് ഇത്തരം സാധനങ്ങളുടെ പട്ടികയുണ്ടാക്കി. ഇതെല്ലാം അ‍ഞ്ചു വർഷം ഉപയോഗിച്ച ശേഷം തിരിച്ചു തരണമെന്നു പറഞ്ഞാൽ മോശമല്ലേ എന്ന് സെക്രട്ടറി പറഞ്ഞതിനാൽ അതെഴുതി വച്ചു. ടീപോയ്ക്ക് എന്തെങ്കിലും വിലയിട്ടാൽ അത് വച്ച് ചെയർമാന് നോട്ടീസ് നൽകാൻ പറഞ്ഞു. 12000 രൂപ വിലയിട്ടു. നോട്ടീസ് കിട്ടിയാൽ ഉടൻ പണം അടയ്ക്കാമെന്നു പറഞ്ഞു. എട്ടു മാസത്തേയ്ക്ക് നോട്ടീസ് തന്നില്ല. എട്ടുമാസം കഴിഞ്ഞ് പുതിയ ചെയർമാനായി സി.എൻ.മോഹനൻ വന്നാണ് തനിക്കെതിരെ ഇല്ലാത്ത ആരോപണം ഉന്നയിച്ചത്. അതു വരെ ചെയ്ത എല്ലാ വികസന പ്രവർത്തനങ്ങളെയും മൂടുകയായിരുന്നു അദ്ദേഹം ഇതു ചെയ്തത്.

ഇപ്പോൾ അഞ്ചു വർഷത്തിലേറെയെയായി ഇവർ ഭരിച്ചിട്ട് ഒരു മൊട്ടുസൂചിയുടെ വികസനം പോലും ഇവരുടേതായിട്ട് പറയാനില്ല. ചെയർമാനായിരുന്നപ്പോൾ കേരളത്തിൽ ജൈവ പച്ചക്കറികൃഷി ആദ്യമായി നടപ്പാക്കി. അന്ന് പലരും എന്തിനാണിതെന്ന് ചോദിച്ചിരുന്നു. ഇപ്പോൾ സർക്കാർ പണം കൊടുത്ത് അതു തന്നെയല്ലേ ചെയ്യുന്നത്. സൗരോർജ പദ്ധതി ജസ്റ്റിസ് കൃഷ്ണയ്യരെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ച് നടപ്പാക്കി. ജിസിഡിഎയ്ക്ക് 50 ശതമാനം വൈദ്യുതി വേണ്ടെന്ന് തീരുമാനിച്ചത് അങ്ങനെയാണ്.

ഓഫിസിൽ ആളുകൾക്ക് ഇരിക്കാനാവില്ലായിരുന്നു. താഴെയും മുകളിലെയും രണ്ടു നിലയിലും. ഏറ്റവും മനോഹരമാക്കി ഓഫിസ് പണിതു. കൊറിയൻ ടെക്നോളജിയിൽ പില്ലറില്ലാതെ രണ്ട് പാലം പണിതു. ഇതുവരെ പാലത്തിന് ഒരു കുഴപ്പവും പറ്റിയില്ല. ചതുപ്പു നിലത്തിൽ കൃഷ്ണയ്യർ റോഡ് പണിതു. ഇതിന് ഒരു കോട്ടവും ഉണ്ടായിട്ടില്ല. ഇങ്ങനെയൊക്കെ ചെയ്തത് വസ്തുതയായി ജനങ്ങൾക്കു മുന്നിൽ മോശപ്പെടുത്തി വാർത്തകൾ കൊണ്ടുവരാൻ ചെയ്തതാണിത്.

എന്റെ പേരിൽ കളവു കേസില്ല. ആദ്യം കടവന്ത്ര സ്റ്റേഷനിൽ കളവു കേസിൽ എഫ്ഐആർ ഇട്ടു. സാധനങ്ങൾ മുണ്ടൻവേലിയിൽ നിന്നു കിട്ടിയതോടെ എഫ്ഐആർ മാറി. ജിസിഡിഎയുടെ സ്ഥലത്തു നിന്ന് ജിസിഡിഎയുടെ സാധനങ്ങൾ കിട്ടിയാൽ എങ്ങനെ കളവാകും. മിസ് അപ്രോപ്രിയേഷൻ എന്ന വകുപ്പിട്ടപ്പോൾ അത് തനിക്ക് ബാധകമാകില്ല, താൻ സർക്കാർ ഉദ്യോഗസ്ഥനല്ല എന്ന് വ്യക്തമാക്കി.

1200-udf-manifesto-kochi
കൊച്ചിയിലെ യു‍ഡിഎഫിന്റെ പ്രകടനപത്രിക മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുറത്തിറക്കുന്നു.

മിസ് അപ്രോപ്രിയേഷൻ കേസിട്ട് തന്നെ ഒഴിവാക്കി പൊലീസ് ഫയൽ തയാറാക്കി. ഇതോടെ അഞ്ചു സിഐമാരെ സി.എൻ. മോഹനൻ ഇടപെട്ട് മാറ്റി. ആർക്കും ഒപ്പിടാൻ സാധിച്ചില്ല. ഫയൽ അഞ്ചു വർഷമായി അവിടെ ഇരിക്കുകയാണ്. കോടതിയിലേയ്ക്ക് ചാർജ് ഷീറ്റ് ഇട്ടു കൊടുക്കാനായില്ല. ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്നോട് നേരിട്ടു പറഞ്ഞു സമ്മർദമുണ്ടെന്ന്. ഞങ്ങൾ സാറിനെ പിടിക്കണമെന്നാണ് ആവശ്യപ്പെടുന്നത് എന്നു പറഞ്ഞു. ഇതോടെ നേരേ പോയി മുൻകൂർ ജാമ്യമെടുത്തു. തന്നെ പിടിച്ചു കൊണ്ടു പോകുന്നത് കാഴ്ചയാക്കാനാണ് ഇവരുടെ നീക്കമെന്ന് മനസിലായതോടെയായിരുന്നു അത്. ഈ കടലാസ് സ്റ്റേഷനിൽ കൊടുത്തു.

ഒരു വിവരാവകാശപ്രവർത്തകൻ എട്ടു പരാതികളാണ് തനിക്കെതിരെ തൃശൂർ ലോകായുക്തയ്ക്ക് നൽകിയത്. ഒറ്റ ദിവസം കൊണ്ട് അത് തട്ടിക്കളഞ്ഞു. തെളിവുകൊടുക്കാൻ സാധിച്ചില്ല. മിസ് അപ്രോപ്രിയേഷൻ കേസിൽ ജാമ്യമെടുക്കുമെന്ന് അവർ കരുതിയില്ല. ഇലക്‌ഷൻ സമയത്ത് തന്നെ അറസ്റ്റ് ചെയ്യിക്കാമെന്നാണ് അവർ കരുതിയത്. അതു നടക്കാതെ വന്നതോടെ വ്യാജ പ്രചാരണം നടത്തുകയാണ്.

∙ തിരഞ്ഞെടുപ്പു പ്രചാരണം എവിടെവരെയായി? വിജയ പ്രതീക്ഷ എത്രത്തോളമാണ്?

കോർപ്പറേഷന്റെ 29ാം ഡിവിഷനിലാണ്(ഐലൻഡ് നോർത്ത്) മൽസരിക്കുന്നത്. ഇതിനകം രണ്ടു തവണ വോട്ടർമാരെ എല്ലാം നേരിട്ടു കണ്ടു കഴിഞ്ഞു. 640 വോട്ടർമാരാണ് ഇവിടെയുള്ളത്. ഇതിൽ 32 പേർ സ്ഥലത്തില്ല. ഇവരെയും പരമാവധി ബന്ധപ്പെടാൻ ശ്രമിച്ചിട്ടുണ്ട്. ബാക്കിയുള്ള 608 വോട്ടർമാരിൽ 70ശതമാനം വരെ പോളിങ് നടക്കും. മുന്നൂറിലേറെ വോട്ടുകൾ 100 ശതമാനം ഉറപ്പിക്കാവുന്ന യുഡിഎഫ് വോട്ടുകളാണ്. എല്ലാവരെയും ഒരു തവണകൂടി നേരിൽ കണ്ട് വോട്ടഭ്യർഥിക്കും. ഉറപ്പായ ജയപ്രതീക്ഷയാണുള്ളത്.

English Summary: Kochi Corporation Election - UDF Mayor candidate N.Venugopal interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com