ADVERTISEMENT

തുഞ്ചനും കുഞ്ചനും മുതൽ ഒ.വി. വിജയൻ വരെയുള്ളവരുടെ അക്ഷരസ്പർശം പതിഞ്ഞ മണ്ണാണു പാലക്കാടിന്റേത്. തദ്ദേശ തിരഞ്ഞെടുപ്പുകാലത്ത് തുഞ്ചൻമഠവും കലക്കത്തുഭവനവും തസ്രാക്കും കടന്നൊരു അക്ഷരജാഥ. 

തസ്രാക്ക് എന്ന ഒ.വി. വിജയന്റെ ഖസാക്ക് ഉൾപ്പെടുന്ന പേഴുംപള്ളം വാർഡിൽ ഇക്കുറി ചേച്ചിയും അനുജത്തിയും തമ്മിലാണു മത്സരം. ഇരുവരും മുല്ലേരി തറവാട്ടിലേക്കു വിവാഹിതരായി വന്നവർ. മൂത്തയാളുടെ ഭർത്താവ് ആങ്ങളയുടെ മകൻ. ഇളയവളുടെ ഭർത്താവ് പെങ്ങളുടെ മകൻ. ഇപ്പോൾ അടുത്തടുത്തു രണ്ടു വീടുകളിലായി താമസം. ചേച്ചി ഐക്യമുന്നണിയിലെ കോൺഗ്രസ് സ്ഥാനാർഥിയാണ്. അനുജത്തി ഇടതുമുന്നണിയിലെ സിപിഎം സ്ഥാനാർഥിയും. 

ഖസാക്കിന്റെ ഇതിഹാസം വായിച്ചു തസ്രാക്കിലെത്തുന്നവർ ഈ മത്സരത്തെപ്പറ്റി കേൾക്കുമ്പോൾ പണ്ട് പണ്ട്, ഓന്തുകൾക്കും ദിനോസറുകൾക്കും മുമ്പ് അസ്തമയത്തിലാറാടി നിന്ന താഴ്‌വരയിൽ നടക്കാനിറങ്ങിയ രണ്ടു ജീവബിന്ദുക്കളെപ്പറ്റി ഓർത്തേക്കാം. അന്നു താഴ്‌വരയുടെ അപ്പുറം കാണണ്ടേയെന്ന് അനുജത്തി ചോദിച്ചപ്പോൾ ഞാനിവിടെത്തന്നെ നിൽക്കട്ടെ എന്നാണ് ഏട്ടത്തി പറഞ്ഞത്. മുൻപിൽ കിടന്ന അനന്തപഥങ്ങളിലേക്കു നോക്കിനിന്ന അനുജത്തിയോട് ‘നീ ചേച്ചിയെ മറക്കുമോ’ എന്ന് ഏട്ടത്തി ചോദിച്ചു. മറക്കില്ലെന്ന് അവൾ മറുപടി പറഞ്ഞെങ്കിലും മറക്കും എന്ന് ഏട്ടത്തി ഉറപ്പിക്കുന്നു. കാരണം വിജയൻ പറഞ്ഞതു കർമപരമ്പരകളുടെ സ്‌നേഹരഹിതമായ കഥയാണ്. അതിൽ ദുഃഖവും അകൽച്ചയും മാത്രമേയുള്ളൂ. അനുജത്തി നടന്നുപോയി. ഏട്ടത്തി താഴ്‌വരയിൽ തനിച്ചു നിന്നു. കാലങ്ങൾക്കു ശേഷം കണ്ണിൽ സുറുമയും കാലിൽ തണ്ടയുമിട്ട ഒരു പെൺകുട്ടി ചെതലിയുടെ താഴ്‌വരയിൽ പൂവിറുക്കാനെത്തി. അവിടെ തനിച്ചുനിന്ന ചെമ്പകത്തിന്റെ ചില്ലയൊടിച്ചു പൂ നുള്ളിയപ്പോൾ ചെമ്പകം പറഞ്ഞു, ‘അനുജത്തീ നീയെന്നെ മറന്നുവല്ലോ...’ ഖസാക്ക് വായനക്കാർ ഒരിക്കലും മറക്കാനിടയില്ലാത്ത വരികൾ. 

ജീവബിന്ദുക്കൾ പൂവായും കായായും പുനർജനിക്കുന്ന അദ്ഭുതഭൂമിയായ തസ്രാക്കിൽ അവർ രണ്ടുപക്ഷത്തെ സ്ഥാനാർഥികളുമാവാം. മൂത്തയാൾ മുല്ലേരി ലക്ഷ്മി നിവാസിൽ പ്രഭാകരന്റെ ഭാര്യ കെ. അനിത കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നു. മുല്ലേരി വീട്ടിൽ ശിവന്റെ ഭാര്യ എസ്. ശ്രീജയുടെ ചിഹ്നം അരിവാൾ ചുറ്റിക നക്ഷത്രം. 

palakkad-candidates
തസ്രാക്ക് ഉൾപ്പെടുന്ന പേഴുംപള്ളം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി എസ്. ശ്രീജ (ഇടത്) പേഴുംപള്ളം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി കെ. അനിത (വലത്) ഒ.വി.വിജയൻ സ്മാരകത്തിൽനിന്നുള്ള കാഴ്ച (മധ്യത്തിൽ)

സ്ഥലത്തെ പ്രമാണിയായ ശിവരാമൻ നായർ ഏകാധ്യാപക വിദ്യാലയത്തിനായി വിട്ടുകൊടുത്തുവെന്നു നോവലിൽ ഒ.വി.വിജയൻ പറയുന്ന ഞാറ്റുപുരയ്ക്കു മുന്നിൽ ഇപ്പോൾ അനിതയുടെ ചിത്രമുള്ള വലിയ ബോർഡുണ്ട്. പ്രണയനഷ്ടത്തിൽ രോഷംപൂണ്ടു വിപ്ലവകാരിയായി മാറിയ നൈജാമലി നടന്ന വഴികളിലെല്ലാം ചുവന്ന പതാകകൾ. 

കൊടുമ്പ് പഞ്ചായത്തിലെ പേഴുംപള്ളം വാർഡിലാണു വിജയൻ സ്മാരകം. തസ്രാക്ക് എന്ന പേരിൽ മറ്റൊരു വാർഡും ഈ പഞ്ചായത്തിലുണ്ട്. വ്യഥയുടെ ലഹരി മോന്താൻ രവിയെത്തിപ്പെടുന്ന വഴിയമ്പലമായ ഞാറ്റുപുരയും കബന്ധങ്ങൾ നീരാടാനെത്തുന്ന അറബിക്കുളവും ജീവിതാനുഭവങ്ങൾ ചേർത്തു തുന്നുന്ന മാധവൻ നായരുടെ തയ്യൽ പീടികയും പന്ത്രണ്ടാം വാർഡായ പേഴുംപള്ളത്തു തന്നെയാവാം. നോവലിന്റെ വിശാലഭൂമികയെ ഏതെങ്കിലും ചെറിയ പ്രദേശത്തേക്കു ചുരുക്കാനാവില്ല. വിവരണത്തിൽ തന്നെ അതു ചെതലിമലയുടെ അറ്റം വരെ വിശാലമാണ്. അതിൽ അനന്തമായ കാലം തളംകെട്ടിനിൽക്കുന്ന സയ്യദ് മിയാൻ ഷെയ്ക്കിന്റെ പൊളിഞ്ഞുവീഴാറായ പള്ളികളുണ്ട്. എവിടെയാവും ചായയ്ക്കും മുറുക്കിനുമൊപ്പം ഗ്രാമവാർത്തകൾ വിളമ്പുന്ന അലിയാരുടെ ചായപ്പീടിക...? അതു പാലക്കാട് ജില്ലയിൽ എവിടെയുമാവാം. 

നോവലിലൂടെ മിത്തായി മാറിയ തസ്രാക്കിൽ അങ്ങിങ്ങു ചില ചുമരെഴുത്തുകൾ കാണാമെങ്കിലും തിരഞ്ഞെടുപ്പ് ആരുടെയും തലയ്ക്കു പിടിച്ചിട്ടില്ല. ഇതിഹാസത്തിലെ കഥാപാത്രങ്ങൾക്കു പിന്മുറക്കാരുണ്ടാവാം, ഇല്ലാതിരിക്കാം. അവരിലാരെങ്കിലും വോട്ടു ചെയ്യാനായി അവശേഷിച്ചിട്ടുണ്ടാവുമോയെന്നു തിട്ടമില്ല. സ്മാരകത്തിലെ സൂക്ഷിപ്പുകാരൻ മജീദാണ് രണ്ടു വനിതാ സ്ഥാനാർഥികളും ഒരേ തറവാട്ടിലുള്ളവരാണെന്നു പറഞ്ഞത്. അടുത്തുള്ള പലചരക്കു കടയിൽ നിന്ന് അദ്ദേഹം അനിതയുടെ ഫോൺ നമ്പർ സംഘടിപ്പിച്ചു. ‘ഐശില്ല, വെള്ളം ഐശിനേക്കാൾ തണുപ്പാണ്’ എന്നു പറഞ്ഞുകൊണ്ട് രവിക്കു ‘ഷോഡ’ നൽകിയ കടക്കാരന്റെ പിന്മുറക്കാരനാവാം ഫോൺ നമ്പർ കുറിച്ചുതന്നത്. 

സ്ഥാനാർഥികളുടെ വീട്ടിലേക്കു വിജയൻ സ്മാരകത്തിൽ നിന്ന് അധികം ദൂരമില്ല. കനാൽത്തീരത്തുകൂടി അൽപം പോയാൽ മുല്ലേരി വീട്ടിലെത്താം. ശ്രീജ വീടിനു സമീപമുള്ള ശ്രീരാം പെറ്റ്‌ബോട്ടിൽ കമ്പനിയുടെ മേൽനോട്ടക്കാരിയാണ്. കുടുംബശ്രീയുടെ പ്രവർത്തകയും. ആദ്യ മത്സരമാണ് ശ്രീജയ്ക്ക്. രണ്ടു തവണ തുടർച്ചയായി കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ച വാർഡാണെങ്കിലും ഇക്കുറി അതു തിരികെപ്പിടിക്കാമെന്ന വിശാസത്തിലാണു ശ്രീജയും പ്രവർത്തകരും. ശ്രീജയുടെ ഭർത്താവ് ശിവൻ എതിർ സ്ഥാനാർഥിയായ അനിതയെ വിളിച്ച് കുശലം പറഞ്ഞു. ആങ്ങളയുടെ മകന്റെ ഭാര്യയും സ്വന്തം മകന്റെ ഭാര്യയും ഏറ്റുമുട്ടുന്നതിന്റെ സങ്കടം ശിവന്റെ അമ്മയുടെ വാക്കുകളിലുണ്ട്. സ്ഥാനാർഥി ശ്രീജയുടെ മുഖത്താകട്ടെ കന്നിയങ്കക്കാരിയുടെ വീറും വാശിയും. 

ആശാവർക്കറായി പ്രവർത്തിച്ചുവരികയായിരുന്ന അനിത തൊട്ടപ്പുറത്തെ വീടിന്റെ മുറ്റത്തിറങ്ങി നിൽക്കുകയാണ്. വീടു കയറി വോട്ടഭ്യർഥിക്കാൻ ഒന്നുരണ്ടു പ്രവർത്തകരും ഒപ്പമുണ്ട്. അനിതയ്ക്കും ഇതു കന്നിമത്സരമാണ്. തുടർച്ചയായി ഇടതുപക്ഷം ഭരിക്കുന്ന കൊടുമ്പ് പഞ്ചായത്തിലെ പേഴുംപള്ളം വാർഡ്, പത്തു വർഷം മുമ്പു മത്സരിച്ച കോൺഗ്രസ് പ്രവർത്തക കെ. ജാനകിയാണു യുഡിഎഫിന്റേതാക്കിയത്. കഴിഞ്ഞ തവണ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്. സുകുമാരൻ ഇതു നിലനിർത്തി. എൽഡിഎഫ് കയ്യടക്കിവച്ചിരിക്കുന്ന മറ്റൊരു വാർഡ് പിടിക്കാൻ നിയോഗിക്കപ്പെട്ട ജാനകി ഇക്കുറിയും മത്സരിക്കുന്നുണ്ട്. ജാനകിയുടെ പിന്മുറക്കാരിയാകാൻ കഴിയുമെന്ന ആത്മവിശ്വാസം അനിതയുടെ ചിരിയിൽ തെളിഞ്ഞു. 

വാർഡിലെ വോട്ടർമാരോടെല്ലാം പോളിങ് ബുത്തിലെത്തുമ്പോൾ, ‘എന്നെ മറക്കുമോ’ എന്ന ചോദ്യം അനിതയ്ക്ക് അനുജത്തി ശ്രീജയോടു ചോദിക്കാനാവില്ല. അവർ പോരാട്ടത്തിലാണ്. രണ്ടു ജീവബിന്ദുക്കളിലെ ചെറിയ ആൾ ചെമ്പകത്തെ മറന്നതു പോലെ വോട്ടു ചെയ്യുമ്പോൾ അനുജത്തി ഏട്ടത്തിയെ മറക്കുകയും ചെയ്യും. 

Story Highlights: Kerala Local Body Elections 2020, Palakkad Thasarak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com