ADVERTISEMENT

വാഷിങ്ടൻ ∙ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ആഗോള ഭീഷണിയാണു ചൈനയെന്നു യുഎസ് നാഷനല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ്. യുഎസ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും വെല്ലുവിളിയും ചൈനയാണ്. രാജ്യാന്തര തലത്തിൽ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വെല്ലുവിളി ഉയർത്തുന്ന ചൈനയുടെ ലക്ഷ്യം വ്യക്തമാണെന്നും ജോണ്‍ റാറ്റ്ക്ലിഫ് പറഞ്ഞു. 

യുഎസ് അടക്കമുള്ള ലോകരാജ്യങ്ങളെ സൈനികമായും സാമ്പത്തികമായും സാങ്കേതികമായും വരുതിയിൽ നിർത്താനാണ് ചൈനയുടെ ശ്രമം. യുഎസ് ഭരണാധികാരികൾ ഇനിയെങ്കിലും ഈ സത്യം പരസ്യമായി അംഗീകരിക്കാൻ തയാറാകണം. ചൈന ലോകത്തിനുതന്നെ ഭീഷണിയാണെന്ന് ഉറക്കെ വിളിച്ചു പറയണം– വാൾ സ്ട്രീറ്റ് ജേണലിൽ എഴുതിയ ലേഖനത്തിൽ ജോണ്‍ റാറ്റ്ക്ലിഫ് പറയുന്നു. 

ലോകത്തിന്റെ അധീശത്വം കയ്യടക്കുകയെന്നതാണ് അവരുടെ ലക്ഷ്യം. അതിനായി യുഎസിനെ ലക്ഷ്യമിടുന്നു. സഹകരിക്കുക എന്നതിനേക്കാൾ മറ്റുരാജ്യങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാനാണ് അവർ ശ്രമിക്കുന്നത്. ഒരു ചൈനീസ് കമ്പനി മറ്റു രാജ്യങ്ങളുമായി സഹകരിക്കുമ്പോൾ കമ്യൂണിസ്റ്റ് നയങ്ങളും സൈനിക നയങ്ങളും രഹസ്യാന്വേഷണ സംവിധാനവും അപകടരമായി കോർത്തിണക്കിയാകും പ്രവർത്തിക്കുക. 

മറ്റുരാജ്യങ്ങളുടെമേൽ എല്ലായ്പ്പോഴും ചൈനീസ് ചാരക്കണ്ണുകൾ ഉണ്ട്. ചൈനയോടുള്ള സംസ്കാരിക നയം എന്ന കാഴ്ചപ്പാട് മാറണം. ബെയ്ജിങ്ങിന്റെ കടന്നുകയറ്റം ഇല്ലാതാക്കാനുള്ള സമഗ്രമായ നയത്തിനാണ് യുഎസ് രൂപം കൊടുക്കേണ്ടത്. യുഎസിനെ മറികടന്നു ലോകത്തെ ഏറ്റവും വലിയ ശക്തിയാകാനാണ് ചൈനയുടെ ശ്രമം.

യുഎസ് തിരഞ്ഞെടുപ്പ് അവസാനിച്ചിരിക്കുന്നു. ഇനി പൊള്ളവാദങ്ങൾ ഉയർത്താതെ ഒറ്റക്കെട്ടായി ചൈനയെ നേരിടാനാണ് ശ്രമിക്കേണ്ടത്. യുഎസ് രാഷ്ട്രീയത്തിൽ ഇടപെടാൻ ചൈനീസ് ശക്തികൾ ശ്രമിക്കുന്നതായും റാറ്റ്ക്ലിഫ് കുറ്റപ്പെടുത്തി. നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അധികാരത്തിൽ വന്നാൽ ചൈനയോട് മൃദുസമീപനമാകും സ്വീകരിക്കുക എന്ന ധ്വനിയിൽ ഊന്നിയായിരുന്നു റാറ്റ്ക്ലിഫിന്റെ വിമർശനം.

ചൈനയുമായി ബന്ധപ്പെട്ട് സാമ്പത്തികം, സുരക്ഷ, മനുഷ്യാവകാശം തുടങ്ങിയ കാര്യങ്ങളിൽ സുതാര്യവും ശക്തവും സ്ഥിരവുമായ നയമാണു ഡമോക്രാറ്റുകളുടേത് എന്നാണു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൈഡൻ ക്യാംപ് പറഞ്ഞിരുന്നത്. മറ്റു രാജ്യങ്ങളേക്കാൾ വേഗത്തിൽ സൈനികശക്തി വർധിപ്പിക്കുന്ന ചൈന ലോകത്തിനുതന്നെ ഭീഷണിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.

English Summary: China Greatest Threat To US, Freedom Since World War II: Trump Spy Chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com